ശ്രീജിത്ത്
നിലമ്പൂർ: ആന്ധ്രയിൽനിന്ന് ട്രെയിൻ മാർഗം നിലമ്പൂരിലേക്ക് കഞ്ചാവ് കടത്തിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. തൃത്താല ഉള്ളന്നൂർ സ്വദേശി തടത്തിൽ ശ്രീജിത്തിനെയാണ് (26) നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. അബ്രഹാമിന്റെ നിർദേശപ്രകാരം നിലമ്പൂർ ഇൻസ്പെക്ടർ പി. വിഷ്ണു അറസ്റ്റ് ചെയ്തത്. ഒക്ടോബർ ഏഴിന് 14 കിലോ കഞ്ചാവുമായി എടക്കര സ്വദേശി തെക്കരതൊടിക മുഹമ്മദ് സ്വാലിഹിനെ അറസ്റ്റ് ചെയ്തിരുന്നു. ട്രെയിൻ മാർഗമാണ് കഞ്ചാവ് എത്തിച്ചതെന്നും ശ്രീജിത്തിന് വേണ്ടിയാണ് കൊണ്ടുവന്നതെന്നുമായിരുന്നു ഇയാളുടെ മൊഴി. സ്വാലിഹിന് കഞ്ചാവ് വാങ്ങാനാവശ്യമായ പണം നൽകിയത് ശ്രീജിത്തായിരുന്നു. ഇരുവരും നേരേത്ത ജയിലിലാണ് പരിചയപ്പെട്ടത്. സ്വാലിഹിന്റെ അറസ്റ്റ് വിവരം അറിഞ്ഞ് ശ്രീജിത്ത് ചെന്നൈയിൽ ഒളിവിൽ കഴിയുകയായിരുന്നു. മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും മഞ്ചേരി കോടതി തള്ളിയിരുന്നു. നാട്ടിലെത്തിയ പ്രതിയെ തൃത്താലയിലുള്ള ബന്ധുവീട്ടിൽനിന്നാണ് പിടികൂടിയത്. രണ്ട് മാസത്തിനുശേഷം ജാമ്യത്തിലിറങ്ങിയ സ്വാലിഹ് വീണ്ടും 22 കിലോ കഞ്ചാവുമായി പിടിക്കപ്പെട്ട് ഇപ്പോൾ ആന്ധ്ര ജയിലിലാണ്.
ഡാൻസാഫ് അംഗങ്ങളായ എൻ.പി. സുനിൽ, അഭിലാഷ് കൈപ്പിനി, ആഷിഫ് അലി, നിബിൻദാസ്, ജിയോ ജേക്കബ്, പ്രിൻസ് എന്നിവരാണ് പ്രതിയെ പിടികൂടി തുടരന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.