ഐ.എ.എസ് ഉദ്യോഗസ്ഥന്റെ മകൻ കാമുകിയുടെ കാലിലൂടെ കാർ കയറ്റി; പൊലീസ് കേസെടുത്തു

മുംബൈ: 26 വയസുള്ള യുവതിയുടെ വലതുകാലിലൂടെ കാർ കയറ്റി യുവാവിന്റെ കൊടുംക്രൂരത. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. കാമുകനുമായുള്ള വാഗ്വാദത്തി​നൊടുവിലാണ് ഇങ്ങനെയൊരു ക്രൂരമർദനത്തിന് ഇരയായതെന്ന് പ്രിയ സിങ് എന്ന യുവതി പറയുന്നു. താനെയിലെ ഹോട്ടലിനടുത്താണ് സംഭവം. സംഭവത്തിൽ അശ്വജിത്ത് ഗെയ്ക്ക്‍വാദിനെതിരെ പൊലീസ് കേസെടുത്തു. മഹാരാഷ്​ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്മെന്റ് കോർപറേഷൻ മാനേജിങ് ഡയറക്ടർ അനിൽ ഗെയ്ക്ക്‍വാദിന്റെ മകനാണ് അശ്വജിത്ത്. അഞ്ചുവർഷമായി പ്രണയത്തിലാണ് പ്രിയയും അശ്വജിത്തും.

ചൊവ്വാഴ്ച പുലർച്ചെ വീട്ടിൽ നടക്കുന്ന പരിപാടിയിൽ പ​ങ്കെടുക്കണമെന്ന് പറഞ്ഞ് അശ്വജിത്ത് പ്രിയയെ വിളിച്ചു. അവിടെയെത്തിയപ്പോൾ, മറ്റ് സുഹൃത്തുക്കളുമുണ്ടായിരുന്നു. തുടർന്ന് അശ്വജിത്തിന് അടുത്തേക്ക് പോയപ്പോൾ വിചിത്രമായി പെരുമാറി. തുടർന്ന് അശ്വജിത്തിനോട് സ്വകാര്യമായി സംസാരിച്ച് പ്രശ്നം അന്വേഷിക്കാൻ പ്രിയ തീരുമാനിച്ചു. ചടങ്ങിൽനിന്ന് മാറിനിന്ന പ്രിയ അ​ശ്വജിത്തി​നോടായി സംസാരിക്കാൻ കാത്തുനിന്നു. എന്നാൽ സുഹൃത്തുക്കൾക്കൊപ്പമെത്തിയ അശ്വജിത്ത് പ്രിയയോട് വഴക്കിട്ടു. അശ്വജിത്തും സുഹൃത്തുക്കളും പ്രിയക്കു നേരെ അസഭ്യവർഷം നടത്തിയതായും പരാതിയുണ്ട്.

സുഹൃത്തുക്കളെ തടയണമെന്ന് ആവശ്യപ്പെട്ടപ്പോൾ അശ്വജിത്ത് തന്നെ അടിക്കുകയും കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിക്കാൻ ശ്രമിച്ചതായും പ്രിയ പറഞ്ഞു. തള്ളിമാറ്റാൻ ശ്രമിച്ച പ്രിയയെ എല്ലാവരും ചേർന്ന് വീണ്ടും മർദിച്ച് നിലത്തേക്ക് തള്ളിയിട്ടുവെന്നും പ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. എന്നാൽ അവിടംകൊ​ണ്ടൊന്നും തീർന്നില്ല. കാറിൽ നിന്ന് തന്റെ ഫോണും മറ്റ് സാധനങ്ങളും എടുക്കാൻ ശ്രമിച്ചപ്പോൾ, ഡ്രൈവറോട് പ്രിയയുടെ ദേഹത്തു കൂടെ കാർ കയറ്റാൻ അശ്വജിത്ത് ആവശ്യപ്പെട്ടു. കാർ തട്ടി നിലത്തേക്ക് വീണ പ്രിയയുടെ ദേഹത്ത് കൂടെ വാഹനം കയറ്റിയിറക്കി. തുടർന്ന് ഗുരുതരമായി പരിക്കേറ്റെന്നും യുവതി പറയുന്നുണ്ട്. വേദനകൊണ്ട് പുളഞ്ഞ് മണിക്കൂറുകളോം റോഡിൽ കിടന്നിട്ടും ആരും ആശുപത്രിയിൽ ​പോയില്ലെന്നും പ്രിയ ആരോപിക്കുന്നുണ്ട്. ഒടുവിൽ കാർ ഡ്രൈവർ തന്നെ ആശുപത്രിയിൽ കൊണ്ടുപോയി. പരാതി നൽകരുതെന്ന് പറഞ്ഞ് അയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു.

കാർ കയറ്റിയപ്പോൾ വലതുകാലിന്റെ എല്ല് പൊട്ടിയതിനാൽ ശസ്ത്രക്രിയ നടത്തി. ദേഹം മുഴുവൻ പരിക്കേറ്റു. മൂന്നുനാലു മാസത്തോളം എഴുന്നേൽക്കാനാവാതെ കിടപ്പായിരുന്നുവെന്നും പ്രിയ പറയുന്നു. അതിനു ശേഷം ആറുമാസം മറ്റൊരാളുടെ സഹായത്തോടെയാണ് നടക്കാൻ ശ്രമിച്ചതെന്നും പ്രിയ പൊലീസിനോട് പറഞ്ഞു. അ​ന്വേഷണം തുടങ്ങിയെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും മഹാരാഷ്ട്ര പൊലീസ് അറിയിച്ചു.

താനെയിൽ സഹോദരിയോടൊപ്പം ബ്യൂട്ടി സലൂൺ നടത്തുകയാണ് പ്രിയ സിങ്. പ്രിയയെ കൊല്ലാനാണ് അശ്വജിത്ത് ശ്രമിച്ചതെന്ന് സഹോദരി ആകാംക്ഷ ആരോപിച്ചു. പലപ്പോഴും പ്രിയക്കൊപ്പം വീട്ടിൽ വരാറുണ്ടായിരുന്ന അശ്വജിത്ത് വിവാഹം കഴിക്കുമെന്നും പറയാറുണ്ടായിരുന്നു. എന്നാൽ അടുത്തിടെ അയാൾ മറ്റൊരു വിവാഹം കഴിച്ചതായി അറിഞ്ഞു. അതിനു ശേഷം മാനസിക വിഷമത്തിലായിരുന്ന പ്രിയ നഗരം വിട്ടുപോകാനും തീരുമാനിച്ചു. എന്നാൽ താൻ വിവാഹമോചിതനായെന്ന് അശ്വജിത്ത് പ്രിയയെ പറഞ്ഞ് വിശ്വസിപ്പിച്ചു. അന്നത്തെ പരിപാടിക്കിടെ ഭാര്യയെന്നു പറയുന്ന യുവതിക്കൊപ്പം അശ്വജിത്തിനെ പ്രിയ കണ്ടുവെന്നും ഇതിനെ കുറിച്ച് ചോദിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും സഹോദരി പറയുന്നു. 

Tags:    
News Summary - Bureaucrat's son allegedly runs car over girlfriend, she describes horror

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.