പെന്‍സില്‍വാനിയ: ബാറ്ററിയും സ്‌ക്രൂകളും നെയില്‍ പോളിഷ് റിമൂവറുകളും കൊടുത്ത് കാമുകന്റെ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ 20-കാരി അറസ്റ്റിൽ. അലീസിയ ഓവന്‍സ് എന്ന യുവതിയാണ് അറസ്റ്റിലായത്. 18 മാസം മാത്രം പ്രായമുള്ള ഐറിസ് റീത്ത അല്‍ഫെറയാണ് മരിച്ചത്. അമേരിക്കയിലെ പെന്‍സില്‍വാനിയയിലാണ് സംഭവം.
രക്തത്തില്‍ അസറ്റോണ്‍ സാന്നിധ്യം അപകടകരമായ അളവിലുണ്ടായതാണ് മരണകാരണം എന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് പിന്നാലെയാണ് അലീസിയയെ അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ കൊല്ലുന്നതിന് മുന്‍പ് നെയില്‍ പോളിഷ് റിമൂവര്‍, ബാറ്ററി തുടങ്ങിയ വസ്തുക്കള്‍ എങ്ങനെയാണ് കുട്ടികളെ പ്രതികൂലമായി ബാധിക്കുകയെന്ന് യുവതി ഇന്റര്‍നെറ്റില്‍ തിരഞ്ഞതായി അന്വേഷണത്തിൽ വ്യക്തമായി.
2023 ജൂണ്‍ 25നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതിയായ അലീസിയ മരിച്ച കുഞ്ഞിന്റെ പിതാവ് ബൈലി ജേക്കബിക്കൊപ്പമായിരുന്നു അന്ന് താമസിച്ചിരുന്നത്. കടയിലേക്ക് പോയ ബൈലി കുഞ്ഞിന് എന്തോ അപകടം സംഭവിച്ചെന്നറിഞ്ഞതിനെ തുടർന്ന് വീട്ടിലെത്തിയപ്പോള്‍ ചലനമില്ലാതെ കിടക്കുന്ന മകളെയാണ് കണ്ടത്. ഉടനടി ചികിത്സ നല്‍കിയെങ്കിലും അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതോടെ നാലാം ദിവസം കുഞ്ഞ് മരിച്ചു.
ബട്ടന്റെ ആകൃതിയിലുള്ള ബാറ്ററികളും മെറ്റല്‍ സ്‌ക്രൂവും കുട്ടിയുടെ ശരീരത്തിൽ നിന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി അലീസിയയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് 2023 ഫെബ്രുവരി-ജൂണിനുമിടയില്‍ കുഞ്ഞിനെ കൊലപ്പെടുത്താൻ സാധിക്കുന്ന വീട്ടുപകരണങ്ങളെ കുറിച്ച് സെര്‍ച്ച് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.