ബംഗളൂരു: കാസിനോ, ബിറ്റ്കോയിൻ ബിസിനസിലെ നിക്ഷേപങ്ങൾക്ക് ഉയർന്ന ലാഭവും പലിശയും വാഗ്ദാനം ചെയ്ത് ബിസിനസുകാരനെ 25 കോടി രൂപയുടെ വഞ്ചന നടത്തിയതായി പരാതി. സംഭവത്തിൽ ബസവേശ്വര നഗർ പൊലീസ് സ്റ്റേഷനിൽ അഞ്ചുപേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പ്രതികളിൽ ഒരാളെ അറസ്റ്റ് ചെയ്തു.
തട്ടിപ്പിനിരയായ വിവേക് പി. ഹെഗ്ഗഡെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രാമകൃഷ്ണ റാവു, ഭാര്യ രാജേശ്വരി റാവു, മകൻ രാഹുൽ ടോൺസെ, മകൾ രക്ഷ ടോൺസെ, മരുമകൻ ചേതൻ നാരായൺ എന്നിവർക്കെതിരെ വഞ്ചന തടയൽ, അനിയന്ത്രിത നിക്ഷേപ നിയമം (ബഡ്സ്) പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. മുഖ്യപ്രതി രാമകൃഷ്ണ റാവു അറസ്റ്റിലായതായും മറ്റു പ്രതികൾ നിലവിൽ വിദേശത്ത് ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. അന്വേഷണം തുടരുകയാണ്. ലോജിസ്റ്റിക്സ് കമ്പനി ഉടമയായ പരാതിക്കാരനായ വിവേക് 2023ൽ സുഹൃത്തുക്കൾ വഴിയാണ് രാമകൃഷ്ണ റാവുവിനെ പരിചയപ്പെട്ടത്. രാഹുൽ ടോൺസെയും ചേതൻ നാരായണനും ശ്രീലങ്കയിലും ദുബൈയിലും കാസിനോ ബിസിനസിൽ ഏർപ്പെട്ടിരിക്കുന്നു. ബിസിനസ് വികസിപ്പിക്കുന്നതിന് സാമ്പത്തിക സഹായത്തിനായി വിവേകിനെ സമീപിച്ചതായും വായ്പ നൽകാൻ പ്രേരിപ്പിച്ചതായും പരാതിയിൽ പറയുന്നു.
വിവേകിന്റെ വിശ്വാസം നേടുന്നതിനായി രാമകൃഷ്ണ റാവു ശ്രീലങ്കയിലെ ഒരു കാസിനോയിലേക്ക് വിവേകിനെ കൊണ്ടുപോയി മകൻ രാഹുലിന് പരിചയപ്പെടുത്തി. പിന്നീട് ദുബൈയിൽനിന്ന് ഒരു ഫോൺ കാളിനിടെ അദ്ദേഹം മകളെയും മരുമകനെയും പരിചയപ്പെടുത്തി. നിക്ഷേപിക്കാൻ കൂടുതൽ പ്രേരിപ്പിച്ചു. കാസിനോകളിലും ബിറ്റ്കോയിനിലും നിക്ഷേപം നടത്തുന്നതിലൂടെ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് പ്രതി തന്നെ വശീകരിച്ചതായി വിവേകിന്റെ പരാതിയിൽ പറയുന്നു.
ദുബൈയിലെയും ശ്രീലങ്കയിലെയും കാസിനോകൾ ലാഭകരമാണെന്നും കൂടുതൽ വിപുലീകരണം കൂടുതൽ വരുമാനം ഉണ്ടാക്കുമെന്നും പ്രതികൾ അവകാശപ്പെട്ടു. സിറ്റി ഓഫ് ഡ്രീംസ് എന്ന പേരിൽ ശ്രീലങ്കയിൽ ഒരു പുതിയ കാസിനോ സ്ഥാപിക്കുമെന്ന് വിവേകിന് ഉറപ്പുനൽകി. നിക്ഷേപിച്ചാൽ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്തു. അവരുടെ അവകാശവാദങ്ങൾ വിശ്വസിച്ച വിവേക് പതിവ് പലിശ പ്രതീക്ഷിച്ച് 2023 മുതൽ 25 കോടി വായ്പ നൽകി.എന്നാൽ, പിന്നീട് വാഗ്ദാനം ചെയ്ത പലിശ ലഭിക്കാത്തതിനെത്തുടർന്ന് വിവേക് ചോദ്യം ചെയ്തപ്പോൾ അധിക്ഷേപിക്കുകയാണ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.