വാടാനപ്പള്ളി: തളിക്കുളത്ത് രാത്രിയിൽ കോൺഗ്രസ് വനിത നേതാവിന്റെ സ്കൂട്ടറിൽ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. മുൻ തളിക്കുളം ഗ്രാമപഞ്ചായത്ത് അംഗം എ.ടി. നേനക്ക് നേരെയാണ് വെള്ളിയാഴ്ച രാത്രി ഒമ്പതോടെ കാറിലെത്തിയവരുടെ ആക്രമണം ഉണ്ടായത്. തളിക്കുളം പത്താം കല്ല് പടിഞ്ഞാറ് തണ്ടയാംപറമ്പിൽ ക്ഷേത്രത്തിനടുത്ത് വെച്ചായിരുന്നു സംഭവം.
പത്താം കല്ലിൽനിന്ന് ബീച്ച് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന നേനയുടെ സ്കൂട്ടറിൽ അതേ ദിശയിൽ വന്ന കാർ ഉരസിയത്രെ. തുടർന്ന് ഉത്സവം നടക്കുന്ന തണ്ടയാംപറമ്പിൽ ക്ഷേത്രത്തിലേക്ക് തിരിയുന്ന ഭാഗത്ത് സ്കൂട്ടർ നിർത്തിയ നേന, കാർ ഡ്രൈവറോട് വാഹനം ഇങ്ങനെ ഓടിക്കരുതെന്ന് പറഞ്ഞു.
ഇതേ തുടർന്ന് ക്ഷുഭിതനായ കാർ ഡ്രൈവർ കാർ പുറകോട്ടെടുത്ത്, മുന്നോട്ട് കുതിച്ച് സ്കൂട്ടറിൽ വീണ്ടും ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ നേന റോഡിലേക്ക് തെറിച്ചു വീണു. സാരമായി പരിക്കേൽക്കാത്തതിനാൽ ഉടൻ ചാടി എഴുന്നേറ്റെങ്കിലും കാർ വീണ്ടും സ്കൂട്ടറിൽ ഇടിച്ചു. ബഹളം കേട്ട് നാട്ടുകാർ ഓടികൂടിയെങ്കിലും കാറിലുണ്ടായിരുന്നയാൾ മഴു ഉയർത്തി ഇവർക്ക് നേരെ തിരിഞ്ഞു. തുടർന്ന് ഇവർ കാറുമായി സ്ഥലം വിട്ടു.
വിവരം അറിയിച്ചതോടെ പൊലീസെത്തി കാറിലുണ്ടായിരുന്ന ക്ഷേത്രത്തിനടുത്തുള്ള യുവാവിനെ കസ്റ്റഡിയിലെടുത്തു. നേന കഴിഞ്ഞ ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്നു. സ്നേഹതീരം പാർക്കിലെ മാനേജരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.