ചാ​ഫി​യാ​ര്‍ റ​ഹ്മാ​ൻ

അസം സ്വദേശിനിയുടെ മരണം കൊലപാതകം: ഭർത്താവ് അറസ്റ്റിൽ

മലപ്പുറം: മങ്കട ഏലാചോലയിൽ അസം സ്വദേശിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം, ഭർത്താവ് അറസ്റ്റിൽ. അസമിലെ ബൊങ്കൈഗാവോണ്‍ ജില്ലയില്‍ മണിക്പൂര്‍ ലൂംഝാര്‍ സ്വദേശി ചാഫിയാര്‍ റഹ്മാനെ (33) പ്രത്യേകാന്വേഷണ സംഘം അരുണാചൽ പ്രദേശിൽനിന്നാണ് പിടികൂടിയത്. ചൈന അതിര്‍ത്തി പ്രദേശമായ റൂയിങ് ജില്ലയിലെ ഒളിത്താവളത്തിലായിരുന്നു താമസം. സംശയത്തെ തുടർന്നാണ് ഇയാൾ ഭാര്യ ഹുസ്ന ബീഗത്തെ (28) കൊലപ്പെടുത്തിയതെന്ന് ജില്ല പൊലീസ് മേധാവി എസ്. സുജിത്ദാസ് മലപ്പുറത്ത് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആറുമാസമായി ഇവർ ഏലാചോലയിൽ വാടക ക്വാർട്ടേഴ്സിലാണ് താമസം.

ഭാര്യയുടെ ഫോണ്‍വിളികൾ സംശയത്തിനിടയാക്കിയതായും ഇതിന്‍റെ പേരിൽ മാർച്ച് എട്ടിന് രാത്രിയിൽ ഇരുവരും വഴക്കിടുകയും കുട്ടികള്‍ ഉറങ്ങിയതിനുശേഷം രാത്രി 11ഓടെ ശ്വാസംമുട്ടിച്ചും കഴുത്തറുത്തുമാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. മൃതശരീരം പുതപ്പ് കൊണ്ട് മൂടി അടുത്ത ദിവസം രാവിലെ രണ്ട് കുട്ടികളുമായി നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു.

കുട്ടികളോട് അമ്മ ഉറങ്ങുകയാണെന്നും പിറകെ വരുമെന്നുമായിരുന്നു പറഞ്ഞത്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് മാർച്ച് പത്തിന് സമീപത്ത് താമസിക്കുന്നയാൾ കെട്ടിട ഉടമയെയും പിന്നീട് പൊലീസിനെയും അറിയിക്കുകയായിരുന്നു. ഭർത്താവിനെ കാണാതായതോടെ പ്രത്യേകാന്വേഷണ സംഘം രൂപവത്കരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

പാലക്കാട്ടുനിന്ന് ഇയാൾ ചെന്നൈ ഭാഗത്തേക്ക് ട്രെയിന്‍ കയറിയതായി വിവരം ലഭിച്ചതോടെ അന്വേഷണ സംഘം അസമിലേക്ക് പുറപ്പെട്ടു. ഒരാഴ്ച പ്രതിയുടെ താമസസ്ഥലത്തും ബന്ധുവീടുകളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീടാണ് ഇയാളുടെ സഹോദരൻ അരുണാചൽ പ്രദേശിലുണ്ടെന്നും അവിടെ ഒളിച്ചു താമസിക്കുന്നതായും പൊലീസിന് വിവരം കിട്ടുന്നത്. ലോക്കൽ പൊലീസിന്‍റെ സഹായത്തോടെയാണ് അവിടെനിന്ന് പ്രതിയെ പിടികൂടിയത്. പിടിക്കപ്പെടാതിരിക്കാൻ റൂയിങിലെ ഉള്‍പ്രദേശത്ത് 'ലാമിയ' എന്ന പേരിലായിരുന്നു താമസം. കുട്ടികളെ ബന്ധുക്കൾക്ക് കൈമാറിയതായും പൊലീസ് അറിയിച്ചു.

ഇൻസ്പെക്ടർ ഷാജഹാൻ, എസ്.ഐ ശ്യാം, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ സി.പി. മുരളീധരൻ, പ്രശാന്ത് പയ്യനാട്, എം. മനോജ് കുമാര്‍, എന്‍.ടി. കൃഷ്ണകുമാര്‍, ദിനേഷ് കിഴക്കേക്കര, പ്രഭുല്‍, മങ്കട എ.എസ്.ഐ ഷാഹുല്‍ഹമീദ്, എസ്.സി.പി.ഒ അബ്ദുൽ സലാം എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

News Summary - Assam woman's murder: Husband arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.