മദ്യലഹരിയിലിരിക്കെ വീണ്ടും മദ്യം വാങ്ങാൻ പണം നൽകാത്തതിന് മകൻ തീ കൊളുത്തിയ വയോധിക മരിച്ചു. പൊള്ളലേറ്റ് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൃശൂർ ചമ്മന്നൂർ ലക്ഷംവീട് കോളനി റോഡ് തലക്കാട്ടിൽ പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ ശ്രീമതി (75) ആണ് മരിച്ചത്. മകൻ മനോജിനെ (53) വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വ രാത്രി 10 മണിയോടെയാണ് മനോജ് അമ്മയെ തീകൊളുത്തിയത്. മദ്യപിച്ചു ലക്കുകെട്ട മനോജ് വീണ്ടും മദ്യം വാങ്ങാൻ അമ്മയോട് പണം ചോദിച്ചതിനെ തുടർന്ന് തർക്കമുണ്ടായി. തർക്കത്തിനിടെ മനോജ് അമ്മയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നു. ആശുപത്രിയിൽ വെച്ച് ഇതുസംബന്ധിച്ച് ശ്രീമതി പൊലീസിന് മൊഴി നൽകിയിരുന്നു.
ബഹളം കേട്ട് അയൽവാസി വിവരം അറിയിച്ചതിനെ തുടർന്ന് മൂന്ന് കിലോമീറ്റർ അകലെ താമസിക്കുന്ന മകൾ എത്തിയാണ് പൊലീസിന്റെ സഹായത്തോടെ ശ്രീമതിയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പരിക്ക് ഗുരുതരമായതിനാൽ എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ശ്രീമതിയും മനോജും കാഴ്ച ശേഷിക്ക് പ്രശ്നങ്ങളുള്ള മറ്റൊരു മകനുമാണ് ഈ വീട്ടിൽ താമസിക്കുന്നത്. വലിയ ഭൂസ്വത്തുള്ള കുടുംബമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.