ജനമധ്യത്തിൽ നഴ്സിന് നേരെ ആസിഡൊഴിച്ച് ഭർത്താവ്, വെട്ടിക്കൊലപ്പെടുത്താനും ശ്രമം
ബംഗളൂരു: ആളുകൾ നോക്കി നിൽക്കെ നഴ്സിന് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം; വെട്ടിക്കൊലപ്പെടുത്താനും ശ്രമിച്ചു. ബംഗളൂരു ജെ.പി നഗറിലാണ് ഇന്ന് പട്ടാപ്പകൽ ഈ ഞെട്ടിക്കുന്ന ക്രൂരത സംഭവിച്ചത്. ഗുരുതര നിലയിൽ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജെ.പി നഗറിലെ നാരായണ ക്ലിനിക്കിന് മുന്നിൽ വെച്ചാണ് 26 കാരിയായ നഴ്സ് ഭർത്താവിന്റെ ക്രൂരതക്ക് ഇരയായത്. ഭാര്യയുടെ മേൽ ആസിഡ് ഒഴിക്കുകയും വെട്ടുകത്തി കൊണ്ട് വെട്ടുകയും ചെയ്തു. നിരവധി പേർ നോക്കി നിൽക്കെയാണ് സംഭവം. പ്രതിയെ തടയാൻ ചിലർ ശ്രമിച്ചെങ്കിലും, ഇയാളുടെ കൈയിൽ വെട്ടുകത്തിയുണ്ടായിരുന്നതിനാൽ അടുത്തേക്ക് ചെല്ലാൻ ഭയന്നു.
മധുമിത എന്ന നഴ്സാണ് ആക്രമണത്തിന് ഇരയായത്. ഇതേ ക്ലിനിക്കിലെ നഴ്സാണ് ഇവർ. രണ്ട് വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. മധുമിത കൊൽക്കത്ത സ്വദേശിനിയും ഭർത്താവ് വെങ്കടേശൻ തമിഴ്നാട് സ്വദേശിയുമാണ്.
പ്രാഥമിക വിവരമനുസരിച്ച്, പ്രഭാതഭക്ഷണത്തിന് ശേഷം ആശുപത്രിക്ക് പുറത്തിറങ്ങിയ മധുമിതയുടെ അടുത്തേക്ക് ഭർത്താവ് വെങ്കടേശൻ ബൈക്കിൽ എത്തുകയായിരുന്നു. മധുമിതയെ പിന്തുടർന്ന് ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ എത്തിയ പ്രതി, ഭാര്യയുമായി വാക്കു തർക്കമുണ്ടായി.
തുടർന്ന് കൈയിൽ കരുതിയിരുന്ന ആസിഡും വെട്ടുകത്തിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ജെ.പി നഗർ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മധുമിതയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്ത്രീകൾക്കെതിരായ ആസിഡ് ആക്രമണങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന മെട്രോ പൊളിറ്റൻ നഗരങ്ങളിലൊന്നാണ് ബംഗളൂരു. 2023 ൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, സെക്രട്ടേറിയറ്റിലെ തന്റെ ഓഫിസിൽ ആസിഡ് ആക്രമണത്തിന് ഇരയായവർക്ക് കരാർ അടിസ്ഥാനത്തിൽ ജോലി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.