വാസവൻ കേരളത്തിൽ ഒന്നല്ലേയുള്ളൂ. ബഹു: മന്ത്രി വി.എൻ. വാസവൻ. ഒരു ഫോൺവിളിപോലും രഹസ്യമായി നടത്താൻ കഴിയാത്തത്ര തുറന്നരശാണ് വാസവനെന്ന് തെറ്റിദ്ധരിച്ചുപോയ ഒരാളാണ് ഇതെഴുതുന്നത്. പിഴ, പിഴ, വലിയപിഴ. എൻ.എസ്.എസ് ജനറൽ സെക്രട്ടറി വാർത്താസമ്മേളനം നടത്തുന്നതിനിടെ മന്ത്രി വാസവൻ വിളിച്ചതും ഫോണെടുത്ത സുകുമാരൻനായർ, ‘‘ഓ, വാസവനാ’’ എന്ന് പിറുപിറുത്തുകൊണ്ട് സംസാരം തുടങ്ങിയതുമാണ് അങ്ങനെ തെറ്റിദ്ധരിക്കാനിടയാക്കിയത്. അത് മാറാനും മന്ത്രി വാസവന് ഗുപ്തരീതികളിലുള്ള വൈദഗ്ധ്യം മനസ്സിലാക്കാനും കുംഭമേള കേരളത്തിൽ വരേണ്ടിവന്നു. മഹാമഘമെന്നപേരിൽ അത് വന്നുപോയപ്പോഴാണ് വാസവന്റെ മഹത്വം മനസ്സിലായത്. വൈകിയതിന് മാപ്പുചോദിക്കുന്നു.
മഹാമഘത്തിന്റെ രക്ഷാധികാരിയായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം കൂടിയായ വാസവൻ. മഹാമഘത്തിന്റെ വെബ്സൈറ്റിൽ ഓർഗനൈസിങ് കമ്മിറ്റി എന്ന തലക്കെട്ടിന് കീഴെ ആദ്യം കാണുന്നത് രണ്ട് മുഖ്യരക്ഷാധികാരികളുടെ പേരാണ്. മാതാ അമൃതാന്ദമയി, ആചാര്യ മഹാമണ്ഡലേശ്വർ അവധേശാനന്ദ ഗിരിജി മഹാരാജ്. അതിന് തൊട്ടുതാഴെ രക്ഷാധികാരികളുടെ പട്ടികയിൽ ഒന്നാം സ്ഥാനം വി.എൻ. വാസവനാണ്. ശരിയാണ്, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എന്ന നിലയിലല്ല, കേരളത്തിന്റെ ദേവസ്വം മന്ത്രി എന്ന വിലയിലാണ് വാസവനെ സംഘാടകർ എടുത്തത്. അത് അവരുടെ മര്യാദ. സംസ്ഥാനത്തെ ഹിന്ദുദേവസ്ഥാനങ്ങളുടെ സുഗമമായ നടത്തിപ്പിന് ചുമതലയുള്ളയാണ്. ഇത്ര വലിയൊരു ഹിന്ദുസംഗമം നടക്കുമ്പോൾ അദ്ദേഹത്തെ പരിഗണിക്കണമല്ലോ. അവർ പരിഗണിച്ചു. അതാണ് പറഞ്ഞത് സംഘാടകർ അവരുടെ മര്യാദ കാണിച്ചു. മന്ത്രി വാസവനെ രക്ഷാധികാരിയാക്കി. അവരത് പരസ്യമാക്കുകയും ചെയ്തു. ലക്ഷക്കണക്കിനാളുകൾ യാമംപ്രതി സന്ദർശിക്കുന്ന വെബ്സൈറ്റിൽ ആലേഖനം ചെയ്തു. അവിടെക്കിട. രേഖയാണ്. നാളേക്കുള്ള ചരിത്രരേഖ. ആ മര്യാദ വാസവൻ തിരിച്ചുകാണിച്ചോ? കാണിച്ചോ എന്നു ചോദിച്ചാൽ ഇല്ലെന്നുപറയാം. സംഘാടകർ രക്ഷാധികാരിയായി എടുത്തിട്ടും വെബ്സൈറ്റിലൂടെ അത് പരസ്യംചെയ്തിട്ടും മന്ത്രി വാസവൻ അതുവഴി പോയില്ല. അപ്പോൾ, മര്യാദ കാണിച്ചില്ലാ എന്നു പറയാം. കാണിച്ചില്ലേ എന്നു ചോദിച്ചാൽ കാണിച്ചുവെന്നും പറയാം. കറകളഞ്ഞ ഇടതുമതേതര മന്ത്രിസഭയിലെ അംഗമായിട്ടും കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയുടെ സെക്രട്ടേറിയറ്റ് അംഗമായിട്ടും മഹാമഘത്തിന്റെ രക്ഷാധികാരി സ്ഥാനം നിരസിച്ചില്ല. നിരസിച്ച് വിവാദമാക്കി സംഘാടകരെയും സംഗമത്തെയും നാണം കെടുത്തിയില്ല. അങ്ങനെ നോക്കുമ്പോൾ അദ്ദേഹം സംഘാടകരോട് മര്യാദ കാണിച്ചിട്ടുണ്ട്. ബംഗാളിലോ തമിഴ്നാട്ടിലോ ആണ് മഹാമഘം നടന്നതെന്നും മു.ക.സ്റ്റാലിന്റെയോ മമതാദീദിയുടെയോ ഏതെങ്കിലും മന്ത്രിയെ രക്ഷാധികാരിയാക്കി എടുത്തുവെന്നും കരുതുക. എന്തായിരിക്കും പിന്നാലെയുണ്ടാകുന്ന പുകില്! വാസവനായതുകൊണ്ട് അതൊന്നുമുണ്ടായില്ല. മൗനം വിദ്വാനുഭൂഷണം എന്ന തത്ത്വമങ്ങ് പാലിച്ചു.
രക്ഷാധികാരികളിൽ ഒന്നാമൻ സംസ്ഥാന ദേവസ്വം മന്ത്രി വി.എൻ. വാസവനാണ് എന്ന് സംഘാടകർ പരസ്യമാക്കിയിട്ടും താൻ മഹാമഘത്തിന്റെ രക്ഷാധികാരിയാണ് എന്ന സത്യം വാസവൻ രഹസ്യമാക്കിവെച്ചു. സ്വകാര്യ അഹങ്കാരമായി സൂക്ഷിച്ചു. ഇവിടെയാണ് വാസവന്റെ പാണ്ഡിത്യം പുറത്തുവരുന്നത്. മന്ത്രിമാരും ഭരണാധികാരികളും രഹസ്യമായി ചെയ്യേണ്ട കാര്യങ്ങൾ രഹസ്യമായിത്തന്നെ ചെയ്യണമെന്ന് ചാണക്യാചാര്യൻ നിർദേശിച്ചതാണ്. ചാണക്യന്റെ അർത്ഥശാസ്ത്രത്തിന്റെ ഒന്നാം വോള്യമായ വിനയാധികാരികത്തിലെ പതിനഞ്ചാം അധ്യായമായ മന്ത്രാധികാര ഇക്കാര്യം വ്യക്തമായി നിർദേശിക്കുന്നുണ്ട്. അതാണ് മന്ത്രഗുപ്തി. അഥവാ ഭരണപരമായ കാര്യങ്ങളും തീരുമാനങ്ങളും രഹസ്യമായിരിക്കണം എന്ന്. ’’ശത്രുക്കളുടെ മുന്നിൽ തന്റെ പദ്ധതികൾ വെളിപ്പെടുത്താതെ ആമ അവയവങ്ങൾ ഉള്ളിലേക്ക് വലിച്ച് സംരക്ഷിക്കുന്നതുപോലെ രഹസ്യങ്ങൾ കാത്തുസൂക്ഷിക്കണമെന്നാണ് ചാണക്യൻ മന്ത്രഗുപ്തിയിലൂടെ നൽകുന്ന പാഠം. ‘‘യഥാ കൂർമാംഗാനി സംഹരതി തദ്വന്മന്ത്രം സംഹരേതേ’’ എന്ന്. വാസവൻ എന്നാൽ ദേവേന്ദ്രന്റെ മറ്റൊരു പേരാണെന്നും ഓർക്കുക. വെറുതെ ഓർത്താൽ മതി. അതല്ല കാര്യം.
രക്ഷാധികാരിസ്ഥാനം മന്ത്രി രഹസ്യമാക്കിവെച്ചതുകൊണ്ട് ആർക്കാണ് കാര്യമുണ്ടായത് എന്നതാണ് കാര്യം. സംഘാടകർക്ക്, കൃത്യമായി പറഞ്ഞാൽ കേരളത്തിലെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ സംഘാടകർക്ക് വലിയതോതിൽ കാര്യമുണ്ടായി. ‘‘നമ്മൾകൂടി വോട്ട് ചെയ്ത് തെരഞ്ഞെടുത്ത മന്ത്രിമാരോ എം.എൽ.എമാരോ അങ്ങോട്ട് തിരിഞ്ഞുനോക്കിയതുപോലുമില്ല’’ എന്ന് വാട്സ്ആപ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ച്’’ ‘ഹിന്ദു’ക്കളെ ഉണർത്താൻ ഒരു കാരണമായി. അങ്ങനെയൊരു ആയുധം അവർക്ക് എറിഞ്ഞുകൊടുത്തു. രക്ഷാധികാരിയായി ആക്ട് ചെയ്തില്ലെങ്കിലും പരസ്യമാക്കിയില്ലെങ്കിലും തള്ളിക്കളയാതെ മൗനം പാലിക്കാൻ എന്തുകൊണ്ടാണ് വാസവൻ തീരുമാനിച്ചത് എന്നൊരു ചോദ്യം ബാക്കിയുണ്ടല്ലോ. ചാണക്യന്റെ നയമനുസരിച്ച് മൗനം ഒരു തന്ത്രമാണ്. അതുകൊണ്ട് പല ഗുണങ്ങളുമുണ്ട്. നിരസിച്ചാൽ കാരണം വ്യക്തമാക്കേണ്ടിവരും. മുസ്ലിംകളെ പേടിച്ച് പിന്മാറി എന്നുപറയും. ഭൂരിപക്ഷസമുദായത്തിലെ സംഘാടകർ ഒരു വലിയ പദവി നൽകുമ്പോൾ നിരസിച്ചാൽ വോട്ട്ബാങ്കിനെ ബാധിക്കും. പഴയ കേരളമല്ല. ന്യൂനപക്ഷത്തിന് മാത്രമല്ല വോട്ട്ബാങ്കുള്ളത്. ഭൂരിപക്ഷത്തിനുമുണ്ട്. അവിടെയും കയറേണ്ടതാണ്. അതുകൊണ്ടുതന്നെ പാർട്ടിയുടെയോ സർക്കാറിന്റെയോ തീരുമാനപ്രകാരവുമാകാം, നിരസിക്കാതിരുന്നതും സ്വീകരിച്ച് രഹസ്യമാക്കിവെച്ചതും. അവരുമായുള്ള ബന്ധങ്ങൾ വഷളാകാതിരിക്കാനും നോക്കാം. തന്നെയുമല്ല ഒരു പഴയ എസ്.എഫ്.ഐ നേതാവ് മഹാമണ്ഡലേശ്വറായി വന്ന് കേരളത്തിലൊരു കുംഭമേള നടത്തുമ്പോൾ പാർട്ടിയും സർക്കാറും മിനിമം മര്യാദ പാലിക്കണ്ടേ? അതേ വാസവനും സി.പി.എമ്മും ചെയ്തിട്ടുള്ളൂ. മര്യാദക്കാരെ കുറ്റപ്പെടുന്നത് മര്യാദയല്ലല്ലോ.
പാർട്ടിയുടെ നയമായാലും വാസവന്റെ തന്ത്രമായാലും ഇതൊന്നും പുതിയതല്ല. നൂറ്റാണ്ട് പഴക്കമുള്ള ആചാരത്തിന്റെ ആവർത്തനം മാത്രമാണ്. കേരളത്തിൽ ഹിന്ദുത്വത്തിന്റെ അരങ്ങേറ്റമുണ്ടാകുന്നതും അതിന് മതനിരപേക്ഷരാഷ്ട്രീയത്തിന്റെ വക്താക്കൾ കുടപിടിച്ചുകൊടുക്കുന്നതും 1925 ലാണ്. ഇതേ തിരുനാവായ മണപ്പുറത്ത്. ഹിന്ദുമഹാസഭയുടെ സമ്മേളനമായിരുന്നു അത്. 1925 ഏപ്രിൽ 18,19 തീയതികളിൽ. ആര്യസമാജത്തിന്റെ സ്വാമി ശ്രദ്ധാനന്ദാണ് ഹിന്ദുമഹാസഭയുടെ കീഴിൽ അങ്ങനെയൊരു സമ്മേളനം സംഘടിപ്പിക്കാൻ മുൻകൈയെടുത്തത്. കേരള പ്രവിശ്യാ ഹൈന്ദവസമ്മേളനം എന്ന ആ സമ്മേളനത്തിന്റെ അധ്യക്ഷനും ശ്രദ്ധാനന്ദ് ആയിരുന്നു. ഭായ് പരമാനന്ദ്, പണ്ഡിറ്റ് മദൻമോഹൻ മാളവ്യ, ഡോ. ബി.എസ്. മൂഞ്ജെ, രാജാ നരേന്ദ്രപ്രസാദ് തുടങ്ങിയ ദേശീയനേതാക്കളൊക്കെ വന്നിരുന്നു. ഇവരിൽ പലരും കോൺഗ്രസുകാരാണോ ഹിന്ദുമഹാസഭക്കാരാണോ എന്ന് വേർതിരിക്കാൻ പറ്റാത്ത പരുവത്തിലുമായിരുന്നു. 1921ലെ ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ മലബാറിലെ പരിണതി ചൂണ്ടിക്കാട്ടി ’’മുസ്ലിംകളിൽനിന്ന് ഹിന്ദുക്കളെ രക്ഷിക്കാൻ’’ എന്ന് മുറവിളികൂട്ടിക്കൊണ്ടാണ് സമ്മേളിച്ചത്. പറയപ്പെട്ട മാപ്പിളമാരാകട്ടെ, കുറേ കൊല്ലപ്പെട്ടു. ബാക്കിയുള്ളവർ ജയിലിലും. പിന്നെയും ബാക്കിയുള്ളവരെ നാടുകടത്തുകയും ചെയ്തിരുന്നു. പട്ടിണിക്കോലങ്ങളായ സ്ത്രീകളും യതീംഖാനകൾ സ്വപ്നംകാണുന്ന കുഞ്ഞുങ്ങളും മാത്രമാണ് ബാക്കി. അവരെ ചൂണ്ടിക്കാട്ടിയാണ് ഹിന്ദുക്കളെ ഉണർത്തുന്നത്!. ഖിലാഫത്ത് കമ്മിറ്റിയുണ്ടാക്കി മുസ്ലിംകളെ സമരോത്സുകരാക്കാൻ പള്ളികളിൽവരെ പ്രസംഗിച്ച കോൺഗ്രസ് നേതാക്കളായ കെ.പി. കേശവമേനോനും കെ. മാധവൻനായരും ഹിന്ദുമഹാസഭ സമ്മേളനത്തിന്റെ സ്വാഗതസംഘം ഭാരവാഹികളാണ്. തിരുനാവായ നാരായണൻ നമ്പൂതിരി, മാടശ്ശേരി മാധവൻ നമ്പൂതിരി, കുട്ടികൃഷ്ണമേനോൻ തുടങ്ങിയവരുമുണ്ട്. സമ്മേളനം കഴിഞ്ഞപ്പോൾ മുഹമ്മദ് അബ്ദുർറഹ്മാൻ സാഹിബിന്റെ ’അൽഅമീൻ’ ചോദിച്ചു: ‘‘കെ.പി. കേശവമേനോനും കെ. മാധവൻനായരും കോൺഗ്രസിന്റെ നേതാക്കളാണോ അതോ ഹിന്ദുമഹാസഭാ നേതാക്കളോ’’ എന്ന്. ‘‘മുഹമ്മദ് അബ്ദുർറഹ്മാനും ഇ. മൊയ്തുമൗലവിയും കോൺഗ്രസിലെ മുസ്ലിംലീഗുകാരാണ്’’ എന്നായിരുന്നു മാതൃഭൂമിയുടെ മറുപടി. മേനോനും നായരും കെ.പി.സി.സിയുടെ മാത്രമല്ല മാതൃഭൂമിയുടെയും നേതാക്കളാണല്ലോ. ‘‘മലബാറിലെ പ്രത്യേക സാഹചര്യത്തിൽ സമ്മേളനത്തിന്റെ കൂടെ നിന്നില്ലെങ്കിൽ ഹിന്ദുക്കൾ കോൺഗ്രസിനെ കൈവിടും. അതുകൊണ്ടാണ്’’ എന്ന് കേശവമേനോൻ ന്യായീകരിച്ചു. ’’ഇത്രയൊക്കയായിട്ട് ഇപ്പോൾ നേതാക്കൾ ഹിന്ദുമഹാസഭക്കൊപ്പം പോയാൽ കോൺഗ്രസിനെ മുസ്ലിംകൾ കൈവിടും’’ എന്ന് അബ്ദുർറഹ്മാൻ സാഹിബ് തിരിച്ചും പറഞ്ഞു.
പണ്ട് കോൺഗ്രസുകാർ പോയ അതേവഴിക്കാണല്ലോ ഇന്ന് കമ്യൂണിസ്റ്റുകാരും പോകുന്നത്. മഹാമഘം ഒരു ഉത്സവമായിക്കണ്ട് ചില്ലറ സഹായമൊക്കെ ചെയ്ത മുസ്ലിംകളെ ചൂണ്ടിക്കാട്ടി ‘‘അവരിൽനിന്ന് രക്ഷപ്പെടാൻ ഉണരൂ’’ എന്ന് ചില ’സാധു’ക്കളും ‘മാഹാരാജ്’കളും ആക്രോശിക്കുമ്പോൾ പഴയ ശ്രദ്ധാനന്ദിന്റെ സ്ഥാനത്ത് സഖാവ് പി. സലിൽ! എസ്.എഫ്.ഐയുടെ പഴയ ജില്ലാ വൈസ് പ്രസിഡന്റാണല്ലോ പുതിയ സ്വാമി ആനന്ദവനം ഭാരതി. കേശവമേനോന്റെ സ്ഥാനത്ത് രക്ഷാധികാരി വി.എൻ. വാസവൻ. അന്ന് കോൺഗ്രസുകാരെയും ഹിന്ദുമഹാസഭക്കാരെയും തിരിച്ചറിയാത്തപോലെ ഇന്ന് കമ്യൂണിസ്റ്റുകാരെയും സനാതനികളെയും തിരിച്ചറിയാനാകുന്നില്ല. കാലമേ നിനക്കഭിനന്ദനം!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.