പന്തളം രാജാവ് രാജശേഖര പാണ്ഡ്യന്റെ കാലം മുതലുള്ള ചരിത്രമുണ്ടെങ്കിലും ശബരിമല ക്ഷേത്രത്തിന്റെ സുവർണകാലം എ.ഡി 2017 നവംബർ 14 മുതലുള്ള രണ്ടുവർഷമാണ്. ക്ഷേത്രത്തിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും തലപ്പത്തും തലക്കുമീതെയും കാര്യപ്രാപ്തിയും സാമൂഹിക പ്രതിബദ്ധതയും ക്ഷേത്രകാര്യങ്ങളിൽ അതീവ താൽപര്യവുമുള്ള കമ്യൂണിസ്റ്റ് നേതാക്കൾ വാണ കാലം. ദേവസ്വം ബോർഡ് പ്രസിഡന്റായി എ. പത്മകുമാർ, കമീഷണറായി എൻ. വാസു, ദേവസ്വം മന്ത്രിയായി കടകംപള്ളി സുരേന്ദ്രൻ, അതുക്കും...
പന്തളം രാജാവ് രാജശേഖര പാണ്ഡ്യന്റെ കാലം മുതലുള്ള ചരിത്രമുണ്ടെങ്കിലും ശബരിമല ക്ഷേത്രത്തിന്റെ സുവർണകാലം എ.ഡി 2017 നവംബർ 14 മുതലുള്ള രണ്ടുവർഷമാണ്. ക്ഷേത്രത്തിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും തലപ്പത്തും തലക്കുമീതെയും കാര്യപ്രാപ്തിയും സാമൂഹിക പ്രതിബദ്ധതയും ക്ഷേത്രകാര്യങ്ങളിൽ അതീവ താൽപര്യവുമുള്ള കമ്യൂണിസ്റ്റ് നേതാക്കൾ വാണ കാലം. ദേവസ്വം ബോർഡ് പ്രസിഡന്റായി എ. പത്മകുമാർ, കമീഷണറായി എൻ. വാസു, ദേവസ്വം മന്ത്രിയായി കടകംപള്ളി സുരേന്ദ്രൻ, അതുക്കും മീതെ മുഖ്യമന്ത്രി സാക്ഷാൽ പിണറായി വിജയൻ. പോരേ പൂരം! അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനത്തിലെ വരികൾ അച്ചട്ടായ കാലമായിരുന്നു അത്:
ഭരണലോലുപം നർത്തനാലസം
അരുണഭാസുരം ഭൂതനായകം!
ഐക്യകേരളത്തിനും മുമ്പേ ദേവസ്വം ബോർഡും നോക്കിനടത്താൻ പേരെടുത്ത രാഷ്ട്രീയ നേതാക്കളും മറ്റും ഉണ്ടായിരുന്നു. ആദ്യംതന്നെ നിയോഗിക്കപ്പെട്ടത് സർവശ്രീ മന്നത്ത് പത്മനാഭനും ആർ. ശങ്കറുമായിരുന്നു. രണ്ടുപേരെയും വെല്ലുന്ന സി. കേശവൻ തിരു-കൊച്ചി മുഖ്യമന്ത്രിയായി ഇരുന്നിട്ടുണ്ട്. അക്കാലത്ത് ശബരിമല ക്ഷേത്രത്തിന് തീപിടിച്ച വിവരം ഒരാൾ ഓടിച്ചെന്ന് സി. കേശവനെ അറിയിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി ‘‘ഒരു ക്ഷേത്രം കത്തിയാൽ അത്രയും അന്ധവിശ്വാസം കുറഞ്ഞു’’ എന്നാണ്. ആ കരാളകാലഘട്ടത്തെ അറിയുന്നവർക്കേ പത്മകുമാർ-കടകംപള്ളി കാലഘട്ടത്തിന്റെ മഹത്വം മനസ്സിലാകൂ. അത്രപോണ്ട, പത്മകുമാറിന് തൊട്ടുമുമ്പുള്ള കാലം ഓർത്താലും മതി. കോൺഗ്രസുകാരനായ പ്രയാർ ഗോപാലകൃഷ്ണനായിരുന്നു അക്കാലം പ്രസിഡന്റ്. പരമഭക്തനാണ്. കാര്യപ്രാപ്തിയുടെ കാര്യം ചോദിച്ചാൽ, ഇച്ചിരി കൂടുതലാണെന്നേ പറയാനാകൂ. മിൽമ ഭരിച്ചതൊന്നും മറക്കാൻ പറ്റില്ലല്ലോ. സമയം കിട്ടിയിരുന്നെങ്കിൽ മിൽമയിലേതിനേക്കാൾ മികച്ച പ്രകടനം ദേവസ്വം ബോർഡിൽ കാഴ്ചവെക്കുമായിരുന്നു. എറിയാൻ അറിയുന്നവന്റെ കൈയിൽ സർക്കാർ വടികൊടുക്കില്ലല്ലോ. 2015ൽ യു.ഡി.എഫ് സർക്കാറാണല്ലോ പ്രയാറിനെ ദേവസ്വം ബോർഡിൽ നിയമിച്ചത്. നാലുവർഷമായിരുന്നു ബോർഡിന്റെ കാലാവധി. 2016ൽ എൽ.ഡി.എഫ് അധികാരത്തിൽ വന്നു. ഒന്നോ രണ്ടോ പ്രാവശ്യമേ പ്രയാർ ബോർഡിന്റെ കാലത്ത് തീർഥാടന ഒരുക്കങ്ങൾ വിലയിരുത്താനുള്ള അവലോകന യോഗം ചേർന്നുള്ളൂ. പിണറായിക്കും കടകംപള്ളിക്കുമെല്ലാം പ്രയാറിന്റെ കാര്യപ്രാപ്തിയുടെ തോത് പിടികിട്ടി. ബോർഡിന്റെ കാലാവധി രണ്ടുവർഷമാക്കി ചുരുക്കുകയാണ് പിന്നെയുണ്ടായത്.
ഓർഡിനൻസിറക്കി പ്രയാറിനെ ബോർഡിൽനിന്നിറക്കി. അന്നുച്ചക്കു തന്നെ എ. പത്മകുമാറിനെ ദേവസ്വം ബോർഡ് പ്രസിഡന്റായി നിയമിച്ചു, 2017 നവംബർ 14ന്. തീർഥാടകർ എത്തിത്തുടങ്ങിയിട്ടുണ്ട്. എ. പത്മകുമാറിന്റെ വീട് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലാണെങ്കിലും ആളന്ന് തിരുവനന്തപുരത്തുണ്ടായിരുന്നു. നിയമനോത്തരവ് കൈപ്പറ്റിയശേഷം മുഖ്യമന്ത്രിയെ മുഖം കാണിക്കാൻ കാത്തുനിന്ന അനുഭവം പലവട്ടം പറഞ്ഞതാണ്: ‘‘ഒന്ന് കണ്ട് കാര്യം പറയാമെന്ന് കരുതി കാത്തുനിന്നു. ഒന്നിനുപിറകെ ഒന്നായി മീറ്റിങ്ങുകൾ നടക്കുകയാണ്. ഇടക്കൊരു ഒഴിവ് വന്നപ്പോൾ ഞാൻ കയറി. കണ്ടപാടേ വിജയേട്ടൻ...‘‘അല്ല, നീ പിന്നെയും ഇവിടെ നിൽക്കുകയാണോ, എത്രയും പെട്ടെന്ന് സന്നിധാനത്ത് എത്താൻ നോക്ക്’ എന്നുപറഞ്ഞ് ഓടിച്ചുവിട്ടു’’ എന്നാണ് പത്മകുമാർ ആ രാത്രിയിൽ ചാനൽ മൈക്കുകളിൽ പറഞ്ഞത്. ശരിക്കും നിയോഗിച്ചത് സാക്ഷാൽ അയ്യപ്പനാണ്: ‘‘അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ വിശ്വസ്തനായി അയ്യപ്പൻ എന്നെ ചുമതലപ്പെടുത്തുന്നു എന്നുതന്നെയാണ് ഞാൻ കാണുന്നത്. അതിനെ ഞാൻ പോസിറ്റിവായിത്തന്നെ കാണുന്നു’’- എന്നാണ് മൊഴി. അങ്ങനെ കാണാനുള്ള ബന്ധം ശബരിമല ക്ഷേത്രവുമായി പത്മകുമാറിനുണ്ട്. പിതാവ് അച്യുതൻ നായർ ക്ഷേത്രത്തിലെ തേങ്ങ ലേലത്തിനെടുക്കുകയും വെടിവഴിപാട് നടത്തുകയും ചെയ്തിരുന്നു. അദ്ദേഹത്തിനൊപ്പംപോയി സന്നിധാനത്തായിരുന്നു കളിച്ചുവളർന്നത്. അതുമാത്രമല്ല, ശരിയായ ബന്ധം പത്മകുമാർ പറഞ്ഞിട്ടുണ്ട്: ‘‘നൂറ്റാണ്ടുകൾക്കുമുമ്പ് മേൽശാന്തിയായിരുന്ന ഒരാളുടെ കൊച്ചുമകളുടെ മകനാണ്. ഹരിവരാസനം എഴുതിയ ആളുടെ കൊച്ചുമകനാണ്’’. ഹരിവരാസനം എഴുതിയ പുറക്കാട്ട് കൊന്നക്കാട്ട് ജാനകിയമ്മയുടെ കൊച്ചുമകനായതുകൊണ്ടുതന്നെ, ഹരിവരാസനത്തിലെ പാടിപ്പതിഞ്ഞ ഒരു തെറ്റ് തിരുത്തിക്കാൻ പത്മകുമാർ ആവത് ശ്രമിച്ചിട്ടുണ്ട്. നൂറ്റാണ്ടിലേറെയായി ഹരിവരാസനം ചൊല്ലിയാണ് ശബരിമലയിൽ നടയടക്കുന്നതെങ്കിലും ഭക്തമനസ്സുകൾക്കപ്പുറത്തേക്ക് ഹരിവരാസനത്തെ പ്രശസ്തമാക്കിയതിൽ ‘സ്വാമി അയ്യപ്പൻ’ എന്ന സിനിമയിൽ യേശുദാസ് പാടിയതിനും ഒരു പങ്കുണ്ടല്ലോ. ദേവരാജൻ മാസ്റ്റർ ചിട്ടപ്പെടുത്തിയിട്ടാണ് യേശുദാസ് പാടിയത്. പാടിവന്നപ്പോൾ താളഭംഗിക്കുവേണ്ടി ചിലയിടത്ത് സംഗതിയും ഷഡ്ജവുമൊക്കെ കൂടിപ്പോയിട്ടുണ്ട് എന്ന് കണ്ടെത്തിയ പത്മകുമാർ അത് യേശുദാസിനെക്കൊണ്ടുതന്നെ തിരുത്തിപ്പാടിക്കാനും ശ്രമിച്ചിരുന്നു. പാടാമെന്ന് യേശുദാസ് സമ്മതിച്ചതായി പത്മകുമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞിട്ടുമുണ്ട്. പക്ഷേ, പത്മകുമാർ അതിനേക്കാൾ കാര്യമായ തിരക്കുകളിൽ ഏർപ്പെട്ടതിനാൽ അത് നടന്നില്ല. പത്മകാലം ശബരിമലയിൽ തിരുത്തലുകളുടെ കാലമായിരുന്നല്ലോ. ഹരിവരാസനം മുതൽ യോഗദണ്ഡ് വരെ അതിന് വിധേയമായി. യോഗദണ്ഡിലെ സ്വർണച്ചുറ്റിൽ എന്തോ ഒരു ഭംഗിക്കുറവ് വന്നതായി കണ്ടപ്പോൾ പത്മകുമാർ സ്വന്തം മകൻ ജയശങ്കർ പത്മനെത്തന്നെയാണ് അത് ശരിപ്പെടുത്താൻ ഏൽപിച്ചത്. മകൻ അത് സന്നിധാനത്തുവെച്ചുതന്നെ ശരിപ്പെടുത്തിയെന്നും ഒന്നും ചേക്ക് വിട്ട് പുറത്തുപോയിട്ടില്ലെന്നും അദ്ദേഹം ഉറപ്പിച്ചുപറയുന്നുണ്ട്. അങ്ങനെയൊരു തിരുത്തിയെഴുതൽ മാത്രമായിരുന്നു ബോർഡ് യോഗത്തിന്റെ അജണ്ടയിൽ പത്മകുമാർ വരുത്തിയത്. സ്വർണം പതിച്ചത് ചെമ്പുപാളിയിലാണോ, പിത്തളപ്പാളിയിലാണോ എന്നതൊരു പ്രശ്നമല്ല. സിസ്റ്റം പാളിയതാണ് പ്രശ്നമായത്.
പത്മകാലം ശബരിമലയിൽ തിരുത്തലുകളുടെ കാലമായിരുന്നല്ലോ. ഹരിവരാസനം മുതൽ യോഗദണ്ഡ് വരെ അതിന് വിധേയമായി. യോഗദണ്ഡിലെ സ്വർണച്ചുറ്റിൽ എന്തോ ഒരു ഭംഗിക്കുറവ് വന്നതായി കണ്ടപ്പോൾ പത്മകുമാർ സ്വന്തം മകനെത്തന്നെയാണ് അത് ശരിപ്പെടുത്താൻ ഏൽപിച്ചത്. മകൻ അത് സന്നിധാനത്തുവെച്ചുതന്നെ ശരിപ്പെടുത്തിയെന്നും ഒന്നും ചേക്ക് വിട്ട് പുറത്തുപോയിട്ടില്ലെന്നും അദ്ദേഹം ഉറപ്പിച്ചുപറയുന്നുണ്ട്
പാളരുതാത്തതാണ്. പരമ്പരാഗതമായൊരു ക്ഷേത്രവിശ്വാസി മാത്രമല്ല പത്മകുമാർ. അത്രതന്നെ ഉറപ്പുള്ള സി.പി.എമ്മുകാരനുമാണ്. 1974ൽ സി.പി.എം അംഗമായ പപ്പൻ ബ്രാഞ്ച്, ലോക്കൽ, ഏരിയ സെക്രട്ടറി സ്ഥാനം കടന്നാണ് പത്തനംതിട്ട ജില്ല സെക്രട്ടേറിയറ്റ് അംഗമായത്. എം.എൽ.എ എന്ന നിലയിലും സഹകാരി എന്ന നിലയിലുമുള്ള പരിചയം വേറെ. അതെല്ലാം കഴിഞ്ഞാണല്ലോ ദേവസ്വം ബോർഡ് ഏൽപിച്ചത്. ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്റെ ക്രെഡൻഷ്യലും മോശമല്ലല്ലോ. ആനയറ ബ്രാഞ്ച് സെക്രട്ടറി, പേട്ട ലോക്കൽ സെക്രട്ടറി, വഞ്ചിയൂർ ഏരിയ സെക്രട്ടറി, തിരുവനന്തപുരം ജില്ല സെക്രട്ടറി എന്നീ പദവികളിലിരുന്ന് പാർട്ടിഭരണത്തിൽ നൈപുണ്യം നേടിയ ശേഷമാണ് 2008ൽ സംസ്ഥാന കമ്മിറ്റി അംഗമായത്. എന്നിട്ടാണല്ലോ എം.എൽ.എയും മന്ത്രിയുമൊക്കെയായത്. ഭക്തനും പുരാണ പാരായണ തൽപരനും ആയതുകൊണ്ട് ദേവസ്വം വകുപ്പും ഏൽപിച്ചുകൊടുത്തു. പ്രയാർ ഗോപാലകൃഷ്ണൻ പോലും പമ്പയിൽ രാമായണ പാരായണം ഉദ്ഘാടനം ചെയ്യാൻ വിളിച്ചത് കടകംപള്ളിയെ ആയിരുന്നു. രാമായണത്തിൽ അത്രക്ക് അവഗാഹമുണ്ട്. ‘‘വ്യക്തിയെന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും ഒരാൾ എങ്ങനെയായിരിക്കണം എന്ന വിലയേറിയ സന്ദേശമാണ് രാമായണം പകർന്നുനൽകുന്നത്’’ എന്ന് വ്യാഖ്യാനിച്ചു പണ്ഡിറ്റ് കടകംപള്ളി.
പിന്നെ, വാസു ആശാനാണോ മോശം? ഇരുപത്തൊമ്പതാം വയസ്സിൽ പഞ്ചായത്ത് പ്രസിഡന്റായ ആളാണ്. കൊല്ലം ജില്ലയിലെ കുളനടയിൽ. 1979ലാണത്. പിന്നെ താഴോട്ട് നോക്കിയിട്ടില്ല. വി.എസ്. അച്യുതാനന്ദൻ സർക്കാറിന്റെ കാലത്ത് പി.കെ. ഗുരുദാസൻ മന്ത്രിയുടെ സെക്രട്ടറിയായിരുന്നു. വി.എസിന്റെയും ഗുരുദാസന്റെയും കൂടെ പദവികൾ വഹിച്ചിരുന്ന ഒരാളെ തത്തുല്യമോ അതിലും വലുതോ ആയ പദവികളിലേക്ക് പിണറായി പരിഗണിക്കണമെങ്കിൽ മാനദണ്ഡം ഭരണപരമായ അറിവും കാര്യപ്രാപ്തിയും മാത്രമായിരിക്കുമല്ലോ. അതുള്ളതുകൊണ്ടാണ് പത്മകുമാറിനൊപ്പം എൻ. വാസുവിനെ കമീഷണറാക്കിയതും, പത്മകുമാറിന്റെ കാലാവധി കഴിഞ്ഞ ഉടൻ കമീഷണറെ പിടിച്ച് പ്രസിഡന്റാക്കിയതും. അപ്പോഴും മുകളിൽ കടകംപള്ളിയുണ്ടേ! ഇജ്ജാതി ഭരണനിപുണന്മാർ നോക്കിനടത്താനുള്ളപ്പോൾ സിസ്റ്റം പാളിയെങ്കിൽ എന്തായിരിക്കും കാരണം? അതന്വേഷിക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന് ഇടംവലം നോക്കാതെ പറയാനാകും. കാരണമുണ്ട്. പത്മകുമാർതന്നെ പറഞ്ഞതാണതിന്റെ മൂലകഥ. പത്മകുമാറിനെ പ്രസിഡന്റായി നിയമിച്ചല്ലോ. തീർഥാടനകാലമാണ്. അടിസ്ഥാന സൗകര്യങ്ങളെല്ലാം നോക്കണം. ബോർഡ് അടിയന്തരമായി യോഗംചേർന്നു. ദേവസ്വം മന്ത്രിയെ കണ്ടു. മന്ത്രി മുഖാന്തരം മറ്റ് വകുപ്പ് മന്ത്രിമാരുമായി ബന്ധപ്പെട്ടു. ഒരുമിച്ചൊരു യോഗംചേരാൻ തീരുമാനിച്ചു. തിരക്കിനിടയിൽ മുഖ്യമന്ത്രിയെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതിയതാണ്. അതിനിടയിലതാ മിറാക്കിൾ! ‘‘തൊട്ടടുത്ത ദിവസം വൈകുന്നേരം മുഖ്യമന്ത്രി നേരിട്ട് വിളിക്കുകയാണ്, ‘പമ്പയിലെ കാര്യങ്ങൾ ആലോചിക്കേണ്ടേ, നാളെ 11 മണിക്ക് തിരുവനന്തപുരത്ത് എത്തിക്കോ, യോഗം വെച്ചിട്ടുണ്ട്’ എന്ന് പറയുകയാണ്’’. യോഗത്തിലുണ്ടായ ഒരനുഭവംകൂടി പത്മകുമാർ പറഞ്ഞിട്ടുണ്ട്: ‘‘ആ യോഗത്തിൽ ആവശ്യങ്ങളും കാര്യങ്ങളും ഉന്നയിച്ചപ്പോൾ അദ്ദേഹം പറഞ്ഞിട്ടുള്ള ഒരു വാചകം- ‘പൈസയൊക്കെ അയ്യപ്പൻ തന്നോളും, ഈ പണി നടത്തി പൂർത്തീകരിക്കണം’-എന്നാണ്’’.
പത്മകുമാറിന് മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിക്ക് അയ്യപ്പനെയും അത്രമേൽ വിശ്വാസമായിരുന്നല്ലോ. ആകയാൽ, പൊന്ന് ചെമ്പായോ പിത്തളയായോ എന്ന കേസ് കോടതി നോക്കട്ടെ. സിസ്റ്റം പാളീസായ കേസ് അങ്ങനെ വിട്ടുകൊടുക്കാനാവില്ല. അത് മുഖ്യമന്ത്രിതന്നെ നോക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.