തിരുവനന്തപുരം: സ്വകാര്യ സ്വാശ്രയ നഴ്സിങ് കോളജുകളിലെ വിദ്യാർഥി പ്രവേശനവുമായി ബന്ധപ്പെട്ട് മാനേജ്മെന്റ് അസോസിയേഷനുകളുമായി ആരോഗ്യവകുപ്പ് അഡീ.ചീഫ് സെക്രട്ടറി നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. സെക്രട്ടറിതല ചർച്ച ഫലം കാണാതായതോടെ, മന്ത്രിതല ചർച്ച നടത്താമെന്ന് മാനേജ്മെന്റ് അസോസിയേഷൻ ഭാരവാഹികൾക്ക് മന്ത്രി വീണാ ജോർജ് ഉറപ്പുനൽകി.
ബി.എസ്സി നഴ്സിങ് കോഴ്സിനുള്ള ഫീസ് ഉയർത്തണമെന്നും കോളജുകൾക്കുള്ള ആരോഗ്യ സർവകലാശാലയുടെയും കേരള നഴ്സിങ് കൗൺസിലിന്റെയും അംഗീകാര നടപടികൾ വേഗത്തിലാക്കണമെന്നും മാനേജ്മെന്റ് അസോസിയേഷൻ പ്രതിനിധികൾ സെക്രട്ടറിതല യോഗത്തിൽ ആവശ്യപ്പെട്ടു.
മാനേജ്മെന്റ് സീറ്റുകളിലേക്ക് കോളജുകൾ നടത്തിയ കേന്ദ്രീകൃത പ്രവേശനത്തിനുള്ള അപേക്ഷ ഫീസിന് ജി.എസ്.ടി ചുമത്തിയ നടപടി പിൻവലിക്കണമെന്ന ആവശ്യത്തിലും ചർച്ചയിൽ വ്യക്തത ലഭിച്ചില്ലെന്ന് മാനേജ്മെന്റ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. തുടർന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജിനെ കണ്ടതും മന്ത്രിതല ചർച്ച നടത്താനും തീരുമാനമായത്.
ബി.എസ്സി നഴ്സിങ് പ്രവേശനത്തിന് എൽ.ബി.എസ് വിജ്ഞാപനമിറക്കിയെങ്കിലും സ്വാശ്രയ കോളജുകൾക്കുള്ള അംഗീകാര നടപടികൾ വൈകുന്നതിനാൽ പ്രവേശന നടപടികൾ വൈകുമെന്നുറപ്പായി. അസോസിയേഷനുകളെ പ്രതിനിധീകരിച്ച് ഭാരവാഹികളായ അയിര ശശി, സജി, വിമൽ ഫ്രാൻസിസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.