ജി.ഡി.ആർ.എഫ്.എ സയന്‍റിഫിക് റിസർച്ച് അവാർഡിന് അപേക്ഷിക്കാം

ദുബൈ: ശാസ്ത്രീയ ഗവേഷണങ്ങളെയും നൂതന ആശയങ്ങളെയും പ്രായോഗിക പരിഹാരങ്ങളാക്കി മാറ്റാൻ ഗവേഷകർക്കും ഇന്നൊവേറ്റർമാർക്കും അവസരമൊരുക്കി ജി.ഡി.ആർ.എഫ്.എ ദുബായ് സയന്റിഫിക് റിസർച്ച് അവാർഡിന്റെ രണ്ടാം പതിപ്പ്. യു.എ.ഇക്കകത്തും പുറത്തുമുള്ള വ്യക്തികൾക്കും സർക്കാർ, അർധസർക്കാർ, സ്വകാര്യ, അക്കാദമിക് സ്ഥാപനങ്ങൾക്കും അവാർഡിൽ പങ്കെടുക്കാം. 2026 ഒക്ടോബർ 15 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

ഗവേഷണ-വികസന-നവീകരണ മേഖലകളിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കുക, ഉയർന്ന നിലവാരമുള്ള ശാസ്ത്രീയവും വിജ്ഞാനാധിഷ്ഠിതവും സാങ്കേതികവുമായ ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുക, അവയുടെ ഫലങ്ങൾ പ്രായോഗികമായി ഉപയോഗിക്കാൻ വഴിയൊരുക്കുക എന്നിവ ലക്ഷ്യമിട്ടാണ് ജി.ഡി.ആർ.എഫ്.എ അവാർഡ് സംഘടിപ്പിക്കുന്നത്.

ഡിജിറ്റൽ ഇന്നൊവേഷൻ അവാർഡ്, ലീഡർഷിപ്പ് ആൻഡ് നോളജ് മാനേജ്മെന്റ് അവാർഡ്, ദുബായ് റെസിഡൻസി സർവീസസ് അവാർഡ് എന്നിങ്ങനെ മൂന്ന് പ്രധാന വിഭാഗങ്ങളിലാണ് പുരസ്കാരം. സർക്കാർ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും സ്ഥാപന വികസനത്തിനും നവീകരണത്തിനും സഹായകമാകുന്ന ഗവേഷണങ്ങൾക്കും പ്രായോഗിക പദ്ധതികൾക്കുമാണ് പ്രാധാന്യം.

ഡിജിറ്റൽ ഇന്നൊവേഷൻ വിഭാഗത്തിൽ എ.ഐ, സ്മാർട്ട് ഇന്നൊവേഷൻ, അഡ്വാൻസ്ഡ് ഡാറ്റ അനലിറ്റിക്സ്, ഇലക്ട്രോണിക്സ് ആൻഡ് സ്മാർട്ട് സിസ്റ്റംസ്, നൂതന സാങ്കേതിക-സോഫ്റ്റ്‌വെയർ പരിഹാരങ്ങൾ തുടങ്ങിയ മേഖലകൾ ഉൾപ്പെടുന്നു. പ്രവർത്തനക്ഷമത വർധിപ്പിക്കുകയും ഡിജിറ്റൽ സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഗവേഷണങ്ങളും പദ്ധതികളും ഈ വിഭാഗത്തിൽ പരിഗണിക്കും.

അവാർഡിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ജി.ഡി.ആർ.എഫ്.എയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലെ ബയോയിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി രജിസ്ട്രേഷൻ നടത്തി അപേക്ഷ സമർപ്പിക്കാം. അവാർഡിന്‍റെ ഔദ്യോഗിക ബ്രോഷറിലുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്തും രജിസ്ട്രേഷൻ പേജിലെത്താം. യോഗ്യത, വിലയിരുത്തൽ മാനദണ്ഡങ്ങൾ, അപേക്ഷാ നടപടികൾ തുടങ്ങിയ വിശദവിവരങ്ങളും ഇതിലൂടെ പരിശോധിക്കാം.

Tags:    
News Summary - Applications Open for the 2nd Edition of GDRFA Scientific Research Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.