പ്ലസ് വൺ: മലബാറിൽ ഇത്തവണയും പ്രതിസന്ധി രൂക്ഷം; 72,000ത്തിലധികം വിദ്യാർഥികൾ പുറത്താകും

മലപ്പുറം: മലബാറിലെ ഹയർ സെക്കൻഡറി സീറ്റ് ക്ഷാമം ഇത്തവണയും രൂക്ഷമാകുന്നു. കാസർകോട് മുതൽ പാലക്കാട് വരെയുള്ള ആറു ജില്ലകളിലായി 72,718 വിദ്യാർഥികൾക്കാണ് പ്ലസ് വൺ പ്രവേശനം പ്രതിസന്ധിയിലായിരിക്കുന്നത്. ഏറ്റവും കൂടുതൽ അപേക്ഷകരുള്ള മലപ്പുറത്താണ് സ്ഥിതി കൂടുതൽ രൂക്ഷം. ഇവിടെ മാത്രം കാൽലക്ഷത്തോളം കുട്ടികൾക്ക് തുടർപഠനത്തിന് അവസരം ലഭിച്ചേക്കില്ല.

മലബാറിലെ ആറു ജില്ലകളിലായി പ്ലസ് വണിന് ആകെ 1,70,735 സീറ്റുകളാണുള്ളത്. എന്നാൽ, ഇത്തവണ അപേക്ഷിച്ചിരിക്കുന്നത് 2,43,453 വിദ്യാർഥികളാണ്. അതായത്, ആകെയുള്ള അപേക്ഷകരിൽ 72,718 പേർക്ക് പ്ലസ് വൺ പ്രവേശനം സാധ്യമായേക്കില്ല. ആദ്യ അലോട്ട്മെന്റ് പൂർത്തിയായപ്പോൾ കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലായി ഇതുവരെ 1,25,968 വിദ്യാർഥികൾക്കാണ് പ്രവേശനം ലഭിച്ചത്. ഇനി ഈ ജില്ലകളിൽ ബാക്കിയുള്ളത് 44,767 സീറ്റുകൾ മാത്രമാണ്.

ഏറ്റവും കൂടുതൽ അപേക്ഷകരുള്ള മലപ്പുറം ജില്ലയിലാണ് സീറ്റ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിക്കുന്നത്. 82,753 കുട്ടികൾ അപേക്ഷ നൽകിയ മലപ്പുറത്ത് ആകെയുള്ളത് 57,855 സീറ്റുകൾ മാത്രമാണ്. ഫലത്തിൽ 24,898 വിദ്യാർഥികൾക്കാണ് ജില്ലയിൽ മാത്രം ഹയർ സെക്കൻഡറി വിദ്യാഭ്യാസം നിഷേധിക്കപ്പെടുക.

മാർജിനൽ ഇൻക്രീസ് എന്ന പേരിൽ നടപ്പാക്കുന്ന താൽക്കാലിക സീറ്റ് വർധനകൊണ്ടുമാത്രം മലബാറിലെ സീറ്റ് പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകില്ല. പ്ലസ് ടു ഇല്ലാത്ത ഹൈസ്കൂളുകൾ ഹയർസെക്കൻഡറി സ്കൂളുകളായി അപ്ഗ്രേഡ് ചെയ്യുകയും പുതിയ ബാച്ചുകളും സീറ്റുകളും അനുവദിക്കുകയുമാണ് ഇതിനുള്ള ഏക പോംവഴി. പ്രതിപക്ഷത്തിരിക്കുമ്പോൾ മലബാറിലെ സീറ്റ് പ്രതിസന്ധിക്കെതിരെ ശക്തമായ സമരം ചെയ്തവർ ഭരണത്തിലിരിക്കുമ്പോൾ ഇക്കാര്യത്തിൽ എന്തു തീരുമാനമെടുക്കും എന്നാണ് വിദ്യാർഥികളും രക്ഷിതാക്കളും ഉറ്റുനോക്കുന്നത്.

Tags:    
News Summary - Plus One: Crisis in Malabar this time too; More than 72,000 students will be out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.