നീറ്റ് പരീക്ഷയുടെ ഉത്തരങ്ങളിൽ പൊരുത്തക്കേട്: സുപ്രീംകോടതിയെ സമീപിച്ച് ആറ് വിദ്യാർഥികൾ

ന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷയിൽ ഒ.എം.ആർ ഷീറ്റിൽ തങ്ങൾ അടയാളപ്പെടുത്തിയ ഉത്തരങ്ങളും എൻ.ടി.എ നൽകിയ പകർപ്പിലെ ഉത്തരങ്ങളും തമ്മിൽ പൊരുത്തക്കേട് ആരോപിച്ച് ആറ് വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചു. കൗൺസിലിങ് പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ് അടിയന്തരമായി വാദം കേൾക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് വിദ്യാർഥികൾ ഹരജി സമർപ്പിച്ചത്. ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്‌ചിളും വി. മോഹനയുമാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

600-നും 650-നും ഇടയിൽ മാർക്ക് നേടിയ ആറുപേരാണ്, എൻ.ടി.എ അപ്‌ലോഡ് ചെയ്ത ഒ.എം.ആർ ഷീറ്റിലെ ഉത്തരങ്ങൾ തങ്ങൾ അടയാളപ്പെടുത്തിയ ഉത്തരങ്ങളല്ലെന്ന് കണ്ടെത്തിയതെന്ന് അവരുടെ അഭിഭാഷകൻ ബോധിപ്പിച്ചു. വിദ്യാർഥികൾ എൻ.ടി.എക്ക്-മെയിൽ അയക്കുകയും ഓഫീസിലെത്തി പരാതിപ്പെടുകയും ചെയ്തിട്ടും മറുപടിയൊന്നും ലഭിച്ചില്ലെന്നും ഹരജിയിൽ വ്യക്തമാക്കി. നീറ്റ് കൗൺസിലിങ് നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് ആറ് വിദ്യാർഥികളെ മാത്രമായി ബാധിക്കുന്ന വിഷയമാണെന്നും ഹർജിക്കാരുടെ അഭിഭാഷകൻ ചൂണ്ടിക്കാണിച്ചു. തുടർന്ന്  വിഷയം വാദം കേൾക്കുന്നതിനായി ലിസ്റ്റ് ചെയ്യാൻ ബെഞ്ച് സമ്മതിച്ചു.

നീറ്റ് അഖിലേന്ത്യാ കൗൺസിലിങ് ആദ്യ റൗണ്ട് രജിസ്ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും. മേയ് മൂന്നിന് നടന്ന നീറ്റ് യു.ജി പരീക്ഷ ചോദ്യപേപ്പർ ചോർന്ന വിവാദത്തെ തുടർന്ന് റദ്ദാക്കുകയും, ജൂൺ 21ന് പുനഃപരീക്ഷ നടത്തുകയും ചെയ്തിരുന്നു.

ചോദ്യപേപ്പർ ചോർച്ചാ വിവാദത്തെത്തുടർന്ന് നീറ്റ് പരീക്ഷാ നടത്തിപ്പിൽ ഘടനാപരമായ മാറ്റങ്ങൾ സുപ്രീം കോടതി പരിശോധിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് വിദ്യാർഥികൾ ഹർജിയുമായി എത്തിയത്. താൽക്കാലിക നടപടികളെ ആശ്രയിക്കുന്നതിന് പകരം എൻ.ടി.എയിൽ സ്ഥിരമായ പരിഷ്കാരങ്ങൾ നടപ്പാക്കേണ്ടതിന്‍റെ ആവശ്യകത സുപ്രീം കോടതി നേരത്തെ ഊന്നിപ്പറഞ്ഞിരുന്നു.

ഫലം അന്തിമമാക്കുന്നതിന് മുമ്പ്, ഉദ്യോഗാർഥികളുടെ ഒ.എം.ആർ ഉത്തരക്കടലാസുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ എൻ.ടി.എ നേരത്തെ പുറത്തുവിട്ടിരുന്നു. കൂടാതെ രേഖപ്പെടുത്തിയ ഉത്തരങ്ങളിലെ പൊരുത്തക്കേടുകൾ ചോദ്യം ചെയ്യാൻ ഉദ്യോഗാർഥികൾക്ക് അവസരവും നൽകിയിരുന്നു. പ്രതീക്ഷിച്ച സ്കോറും പ്രഖ്യാപിച്ച സ്കോറും തമ്മിൽ പൊരുത്തമില്ലെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജിയിൽ ബോംബെ ഹൈക്കോടതി അടുത്തിടെ നോട്ടീസ് അയച്ചിരുന്നു. എൻ.ടി.എ പോർട്ടലിൽ തന്റെ സ്കോർ പലതവണ മാറിയെന്ന് അവകാശപ്പെട്ട് മറ്റൊരു വിദ്യാർഥി ഡെൽഹി ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.