തിരുവനന്തപുരം: ഇനി മുതൽ ബിരുദ പ്രവേശനത്തിന് പ്ലസ് ടു നിർബന്ധമില്ല. പോളി ടെക്നിക് ഡിപ്ലോമ, ഐ.ടി.ഐ യോഗ്യതയുള്ളവർക്കും സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലും അഫിലിയേറ്റഡ് കോളജുകളിലും നാല് വർഷ ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനം നേടാം.
യോഗ്യതകൾ വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കി. എന്‍.സി.ആർ.എഫ് അടിസ്ഥാനമാക്കിയുള്ള ഉത്തരവ് 2027-28 അധ്യയന വർഷം മുതൽ നിലവിൽ വരും. പത്താം ക്ലാസിനു ശേഷം ഐ.ടി.ഐ പാസായവർക്ക് ഒന്നാം വർഷ ബിരുദ കോഴ്സിന് നേരിട്ട് പ്രവേശനം ലഭിക്കും. കൂടാതെ, പത്താം ക്ലാസിനു ശേഷം മൂന്ന് വർഷത്തെ പോളിടെക്നിക് ഡിപ്ലോമ പൂർത്തിയാക്കിയവർക്കും പന്ത്രണ്ടാം ക്ലാസിനു ശേഷം രണ്ട് വർഷത്തെ ഡിപ്ലോമ നേടിയവർക്കും ബിരുദ കോഴ്സിന്റെ രണ്ടാം വർഷത്തിലേക്ക് (മൂന്നാം സെമസ്റ്റർ) ലാറ്ററൽ എൻട്രി വഴി നേരിട്ട് പ്രവേശനം ലഭിക്കും.
അക്കാദമിക് പുരോഗതിക്കും ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനുമാണ് ഈ തീരുമാനം. ഉത്തരവ് എല്ലാ സർവകലാശാലകളിലും നടപ്പാക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ പ്രത്യേക സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഐ.ടി.ഐയും പോളി ടെക്നിക്കും കഴിഞ്ഞവർക്ക് പ്ലസ് ടു തുല്യത കണക്കാക്കിയാണ് ബിരുദ പ്രവേശനം നൽകാനുള്ള തീരുമാനം. രണ്ടു വർഷ കാലാവധിയുള്ള ഐ.ടി.ഐ കോഴ്സിന് പത്താം ക്ലാസാണ് യോഗ്യത. മൂന്നു വർഷത്തെ പോളിടെക്നിക് കോഴ്സുകൾ പഠിക്കാനും പത്താം ക്ലാസാണ് യോഗ്യത. ഐ.ടി.ഐ, പോളി കോഴ്സുകൾ പാസായവർക്ക് മതിയായ ഭാഷാ പരിചയം നേടാൻ ഓൺലൈൻ വഴി കോഴ്സുകൾ പാസായാൽ മതിയെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.