പ്രതീകാത്മക ചിത്രം

നീറ്റ് യു.ജി പുനഃപരീക്ഷ; ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നില്ല, കടുത്ത സാങ്കേതിക തടസ്സമെന്ന് വിദ്യാർഥികൾ

ന്യൂഡൽഹി: നീറ്റ് യു.ജി പുനഃപരീക്ഷയുടെ അഡ്മിറ്റ് കാർഡ് വെബ്‌സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നില്ലെന്ന് വിദ്യാർഥികൾ. നാഷനൽ ടെസ്റ്റിങ് ഏജൻസി അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിച്ചതിനു പിന്നാലെ, തിങ്കളാഴ്ച മുതൽ ലഭ്യമാകുമെന്നാണ് അറിയിച്ചിരുന്നു. എന്നാൽ, വെബ്‌സൈറ്റിൽ കടുത്ത സാങ്കേതിക തടസ്സങ്ങൾ കാരണം ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ കഴിയുന്നില്ലെന്നാണ് വിദ്യാർഥികൾ പറയുന്നത്. ആപ്ലിക്കേഷൻ നമ്പറും പാസ് വേർഡും നൽകി കുറെ സമയം കാത്തിരിക്കേണ്ടി വരുകയും തുടർന്ന് വെബ്സൈറ്റ് കിട്ടാതാകുന്ന രീതിയിലാണ് തടസ്സമുള്ളത്. അതേസമയം, പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമം നടക്കുന്നതായി എൻ.ടി.എ അധികൃതര്‍ പറഞ്ഞു. നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ രണ്ട് സൈറ്റുകളിലും സാങ്കേതിക തടസ്സം നേരിടുന്നുണ്ടെന്ന് പറയപ്പെടുന്നു.

ജൂണ്‍ 21നാണ് നീറ്റ് പുനഃപരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. ചോദ്യപേപ്പർ ചോർച്ചയെ തുടർന്നായിരുന്നു രാജ്യം മുഴുവൻ നീറ്റ് യു.ജി പരീക്ഷ റദ്ദാക്കിയിരുന്നത്. തുടർന്ന്, രാജ്യത്ത വിദ്യാഭ്യാസ സംവിധാനങ്ങളുടെ അനാസ്ഥയിലും വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയതിലും രാജ്യത്തുടനീളം വ്യാപക പ്രതിഷേധം അലയടിച്ചിരുന്നു. മാനസിക സമ്മർദം കാരണം നിരവധി വിദ്യാർഥികളുടെ ആത്മഹത്യയും റിപ്പോർട്ട് ചെയ്യപ്പെട്ടു. കെടുകാര്യസ്ഥത സമ്മതിച്ച് നാഷനൽ ടെസ്റ്റിങ് ഏജൻസി രംഗത്തെത്തിയെങ്കിലും കേന്ദ്ര സർക്കാർ ശക്തമായ നടപടി സ്വീകരിക്കാനും മറുപടി പറയാനും തയാറായിട്ടില്ലെന്നതാണ് വസ്തുത.

അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗണ്ടലോഡ് ചെയ്യാം

പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികൾക്ക് neet.nta.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അഡ്മിറ്റ് കാർഡുകൾ ലഭ്യമാകും. അപേക്ഷ നമ്പർ, ജനനത്തീയതി അല്ലെങ്കിൽ പാസ്‌വേഡ്, സെക്യൂരിറ്റി കാപ്ച എന്നിവ നൽകി ലോഗിൻ ചെയ്ത് വേണം ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ. പരീക്ഷാർഥിയുടെ പേര്, റോൾ നമ്പർ, പരീക്ഷ കേന്ദ്രം, സമയം എന്നിവയാണ് അഡ്മിറ്റ് കാർഡിൽ ഉണ്ടാവുക. ഇതിൽ എന്തെങ്കിലും തരത്തിലുള്ള തെറ്റുകളോ തിരുത്തലുകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉദ്യോഗാർഥികൾ ഉടൻ തന്നെ എൻ.ടി.എയുടെ ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - NEET UG re-exam; Unable to download hall ticket, students say severe technical glitch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.