ന്യൂഡൽഹി: രാജ്യത്തെ സർവകലാശാലകളുടെയും മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും എണ്ണം വലിയ തോതിൽ വർധിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രിയുടെ അവകാശവാദം. വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് രാജ്യത്ത് വലിയ പ്രതിഷേധം ഉയർന്നുവരികയും കേന്ദ്ര സർക്കാറിനെതിരെ യുവാക്കൾക്കിടയിൽനിന്ന് വലിയ വിമർശനം നേരിടേണ്ടിവരികയും ചെയ്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസംഗം.
2014ന് മുമ്പുള്ള കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്തെ സർവകലാശാലകളുടെ എണ്ണം ഗണ്യമായി ഉയർന്നതായി മോദി പറഞ്ഞു. 2004 മുതൽ 2014 വരെ 350ൽ താഴെ സർവകലാശാലകളായിരുന്നു രാജ്യത്തുണ്ടായിരുന്നത്. എന്നാൽ, കഴിഞ്ഞ 10, 12 വർഷത്തിനിടെ ഏകദേശം 650 പുതിയ സർവകലാശാലകൾ കൂടി ആരംഭിച്ചതോടെ ആകെ എണ്ണം 1000ത്തിന് അടുത്തെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലും വലിയ മുന്നേറ്റമുണ്ടായതായി പ്രധാനമന്ത്രി പറഞ്ഞു. 2014ന് മുമ്പുണ്ടായിരുന്ന മെഡിക്കൽ സീറ്റുകളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ നിലവിൽ സീറ്റുകൾ ഇരട്ടിയിലധികമായി വർധിച്ചതായാണ് അദ്ദേഹത്തിന്റെ അവകാശവാദം. രാജ്യത്ത് നേരത്തെ ഏകദേശം 400 മെഡിക്കൽ കോളജുകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ അത് 850ന് അടുത്തെത്തിയതായി മോദി പറഞ്ഞു. ഇതിലൂടെ കൂടുതൽ വിദ്യാർഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസം നേടാനുള്ള അവസരം ലഭിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദേശ സർവകലാശാലകൾ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്ന സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. വിദേശ സർവകലാശാലകളിൽനിന്നുള്ള ബിരുദം നേടാൻ ഇന്ത്യൻ വിദ്യാർഥികൾക്ക് വിദേശത്തേക്ക് പോകേണ്ട സാഹചര്യം കുറക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വ്യാപനവും മെഡിക്കൽ സീറ്റുകളുടെ വർധനയും രാജ്യത്തെ യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസത്തോടൊപ്പം സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സ്റ്റാർട്ടപ്പുകൾ, ഗവേഷണം, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിൽ യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. വിദ്യാർഥികൾക്ക് മത്സരപരീക്ഷകൾക്കായി സൗജന്യ ഓൺലൈൻ പരിശീലനം നൽകുമെന്നും ഒരു കോടി യുവാക്കൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനം നൽകാനുള്ള പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.