മന്ത്രി ആർ. ബിന്ദു
തൃശൂർ: എൻജിനീയറിങ് പ്രവേശന പരീക്ഷയായ കീം റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിനായി ഒരു കോടതിക്കും റദ്ദ് ചെയ്യാനാവാത്ത വിധത്തിൽ അടുത്ത വർഷം മാനദണ്ഡം മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. സംസ്ഥാന സർക്കാരിന് തെറ്റുപറ്റിയില്ലെന്നും സർക്കാരിനെതിരെ തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും മന്ത്രി തൃശൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാനുള്ള ഫോർമുലയാണ് സർക്കാർ അംഗീകരിച്ചത്. പക്ഷേ കോടതിയിൽ സിംഗിൾ ബെഞ്ച് അത് റദ്ദ് ചെയ്തു. ഡിവിഷൻ ബെഞ്ചും വിധി ശരിവെച്ചു. സംസ്ഥാന ബോർഡിന്റെ കീഴിൽ പഠിച്ച കുട്ടികൾക്ക് പ്രയാസമുണ്ടായി. അതിനു കാരണം സർക്കാർ എന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. സർക്കാർ എടുത്ത തീരുമാനം കീം ഫലത്തെ ബാധിച്ചിട്ടില്ല. കുട്ടികൾ പുറന്തള്ളപ്പെട്ടു. അതിൽ അനീതിയുണ്ട്. 2012 മുതൽ തുടരുന്നതാണിത്. എല്ലാ കുട്ടികൾക്കും തുല്യതയും നീതി വേണമെന്ന നിലപാടാണ് സംസ്ഥാന സർക്കാറിന്‍റേത്. ആരാണ് ഉത്തരവാദി എന്ന് ആലോചിച്ചാൽ ഉത്തരം കിട്ടും” -മന്ത്രി പറഞ്ഞു.
അതേസമയം എൻജിനീയറിങ് പ്രവേശനത്തിൽ മാർക്ക് കുറയുന്ന അനീതിയിൽനിന്ന് കേരള സിലബസിലുള്ള വിദ്യാർഥികളെ രക്ഷിക്കാൻ സമയവും കാലവും നോക്കാതെയിറങ്ങിയ സർക്കാർ നടപടി ഒടുവിൽ ചെന്നെത്തിയത് കുട്ടികളെ ശിക്ഷിക്കുന്നതിലാണ്. കോടതി ഉത്തരവിനെ തുടർന്ന് പട്ടിക പുതുക്കിയപ്പോൾ, ആദ്യ റാങ്ക് പട്ടികയിൽ സർക്കാർ, എയ്ഡഡ്, മികച്ച സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ പ്രവേശനം ഉറപ്പിച്ച വിദ്യാർഥികളുടെ ഭാവിതന്നെ അവതാളത്തിലാകുന്ന നിലയായി.
സംസ്ഥാന സിലബസിൽ പഠിച്ച കുട്ടികൾ 5000 റാങ്ക് വരെ പിറകിൽ പോകുന്നതാണ് പുതിയ റാങ്ക് പട്ടികയുടെ ദുരന്തചിത്രം. പ്രോസ്പെക്ടസ് പരിഷ്കരണത്തിന് സ്വീകരിക്കേണ്ട പതിവ് രീതികളും സമയവും തെറ്റിച്ചാണ് പ്ലസ് ടു മാർക്ക് പരിഗണിക്കുന്ന അനുപാതത്തിൽ മാറ്റംവരുത്തിയുള്ള പ്രധാന ഭേദഗതി സർക്കാർ കൊണ്ടുവന്നത്. എല്ലാവർഷവും പ്രോസ്പെക്ടസ് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ അധ്യക്ഷതയിൽ റീവാമ്പിങ് കമ്മിറ്റി യോഗം ചേരാറുണ്ട്. ഈ വർഷവും ജനുവരിയിൽ യോഗം ചേരുകയും ആവശ്യമായ മാറ്റങ്ങൾ ശിപാർശ ചെയ്യുകയും സർക്കാർ അംഗീകരിച്ച് ഉത്തരവിറക്കുകയും ചെയ്തിരുന്നു.
ഇതുപ്രകാരമാണ് കഴിഞ്ഞ ഫെബ്രുവരി 19ന് പ്രോസ്പെക്ടസ് അംഗീകരിച്ച് ഉത്തരവിറക്കിയത്. പ്രവേശന നടപടികളുടെ അടിസ്ഥാന രേഖയായ പ്രോസ്പെക്ടസ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതിന്‍റെ തലേദിവസം മാറ്റാൻ തീരുമാനിക്കുകയും പട്ടിക പ്രസിദ്ധീകരിക്കുന്നതിന്‍റെ മണിക്കൂറുകൾക്ക് മുമ്പ് മാത്രം ഉത്തരവിറക്കുകയും ചെയ്ത സർക്കാർ നടപടിയാണ് ആയിരക്കണക്കിന് വിദ്യാർഥികളെ പ്രതിസന്ധിയിലാക്കിയത്.
കഴിഞ്ഞ വർഷം റാങ്ക് പട്ടിക ജൂലൈ 11ന് പ്രസിദ്ധീകരിച്ചപ്പോൾതന്നെ കേരള സിലബസിലുള്ള കുട്ടികൾ പിറകിൽ പോകുന്നത് സംബന്ധിച്ച പരാതികളുയർന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മാർക്ക് ഏകീകരണത്തിലെ പ്രശ്നം പഠിക്കാൻ റിവ്യൂ കമ്മിറ്റി രൂപവത്കരിക്കാൻ പ്രവേശനപരീക്ഷ കമീഷണർ സർക്കാറിലേക്ക് കത്ത് നൽകിയിരുന്നു. ഇതിൽ തുടർനടപടികൾ വൈകിയതാണ് പ്രതിസന്ധിയായി മാറിയത്.
റാങ്ക് പട്ടിക പുതുക്കിയിറക്കിയതിന് പിന്നാലെ എൻജിനീയറിങ് പ്രവേശന നടപടികൾക്ക് സർക്കാർ തുടക്കംകുറിച്ചു. പ്രവേശനപരീക്ഷ കമീഷണർ നടത്തുന്ന കേന്ദ്രീകൃത അലോട്ട്മെന്റിനുള്ള വിജ്ഞാപനം വെള്ളിയാഴ്ച രാത്രിയോടെ പുറത്തിറക്കി. വിദ്യാർഥികൾക്ക് വിവിധ എൻജിനീയറിങ് കോഴ്സുകളിലേക്ക് ഓൺലൈനായി ഓപ്ഷൻ സമർപ്പിക്കാം. സർക്കാർ/ എയ്ഡഡ്/ സ്വയംഭരണ എയ്ഡഡ്/ സർക്കാർ കോസ്റ്റ് ഷെയറിങ്/ സ്വകാര്യ സ്വാശ്രയ സ്വയംഭരണ എൻജിനീയറിങ് കോളജുകളിലേക്കാണ് ഓപ്ഷനുകൾ സമർപ്പിക്കാനാവുക.
റാങ്ക് പട്ടികയിൽ ഉൾപ്പെട്ട് യോഗ്യത നേടിയവർക്ക് ജൂലൈ 16ന് രാവിലെ 11വരെ www.cee.kerala.gov.in ലൂടെ ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാത്ത വിദ്യാർഥികളെ അലോട്ട്മെന്റിന് പരിഗണിക്കില്ല. ഈ ഘട്ടത്തിൽ ലഭ്യമാക്കിയ ഓപ്ഷനുകൾ തുടർന്നുവരുന്ന ഘട്ടങ്ങളിൽ പുതുതായി നൽകാൻ സാധിക്കില്ല. പ്രവേശനം ലഭിക്കാൻ ആഗ്രഹിക്കുന്ന എല്ലാ എൻജിനീയറിങ് ഴ്സുകളിലേക്കും ഈ ഘട്ടത്തിൽതന്നെ ഓപ്ഷൻ നൽകാൻ ശ്രദ്ധിക്കണം.
ജൂലൈ 17ന് ട്രയൽ അലോട്ട്മെന്റും 18ന് ആദ്യ അലോട്ട്മെന്റും പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിച്ചവർക്ക് 18 മുതൽ 21ന് വൈകീട്ട് നാലുവരെ ഓൺലൈനായി ഫീസടക്കാം. അലോട്മെന്റ് ലഭിച്ചിട്ടും ഫീസ് അടക്കാത്തവരുടെ അലോട്ട്മെന്റും ഹയർ ഓപ്ഷനുകളും റദ്ദാകും. പ്രവേശന നടപടികളിൽ പങ്കെടുക്കുന്നവർ 2000 രൂപ ഓപ്ഷൻ രജിസ്ട്രേഷൻ ഫീസായി ഒടുക്കണം. അലോട്മെൻറ് ലഭിക്കുന്നവർക്ക് ഈ തുക കോഴ്സിന്റെ ട്യൂഷൻ ഫീസിൽ വകയിരുത്തി നൽകും. അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് ഫീസ് തിരികെ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.