ഇഗ്നോ പരീക്ഷാ ചോദ്യപേപ്പർ ടെലഗ്രാമിൽ വിൽപനക്ക്? ആരോപണം തള്ളി സർവകലാശാല

ന്യൂഡൽഹി: ഇഗ്നോയുടെ ജൂൺ-ജൂലൈ 2026 ടേം-എൻഡ് പരീക്ഷകളുടെ ചോദ്യപേപ്പർ ടെലഗ്രാം വഴി പണത്തിന് വിൽക്കുന്നുവെന്ന് ആരോപണം. 199 രൂപക്ക് ചോദ്യപേപ്പർ ലഭിക്കുമെന്ന വാഗ്ദാനവുമായി ടെലഗ്രാം ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് സർവകലാശാലാ ആസ്ഥാനം രാജ്യത്തുടനീളമുള്ള റീജിയണൽ സെന്ററുകൾക്ക് ജാഗ്രതാ നിർദേശം നൽകി.

മാക്രോ ഇക്കണോമിക്സ് അനാലിസിസ് ഉൾപ്പെടെയുള്ള വിഷയങ്ങളുടെ ചോദ്യപേപ്പർ ടെലിഗ്രാം ചാനലുകൾ വഴി 199 രൂപക്ക് ലഭിക്കുമെന്നാണ് വിദ്യാർഥികൾക്ക് ലഭിച്ച ഇമെയിലുകളിൽ അവകാശപ്പെടുന്നത്. പരീക്ഷക്ക് രണ്ട് മണിക്കൂർ മുമ്പ് ചോദ്യപേപ്പർ നൽകുമെന്നും, ചിലപ്പോൾ ഉത്തരങ്ങൾ കൂടി ലഭ്യമാക്കാമെന്നുമാണ് ഇവർ വിദ്യാർഥികൾക്ക് നൽകിയ വാഗ്ദാനം.

എന്നാൽ, ചോദ്യപേപ്പർ ചോർച്ചയുണ്ടായതിന് യാതൊരു തെളിവുമില്ലെന്ന് ഇഗ്നോ അധികൃതർ വ്യക്തമാക്കി. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അതിനാൽ പരീക്ഷകൾ റദ്ദാക്കേണ്ട സാഹചര്യമില്ലെന്നുമാണ് സർവകലാശാലയുടെ നിലപാട്. ആരോപണം ഉയർന്ന ഉടൻ തന്നെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരീക്ഷാ കേന്ദ്രങ്ങളിൽ സുരക്ഷ വർധിപ്പിക്കാനും, മൊബൈൽ ഫോൺ ഉപയോഗം കർശനമായി നിയന്ത്രിക്കാനും, സെന്റർ സൂപ്രണ്ടുമാർ ചോദ്യപേപ്പറുകൾ സുരക്ഷിതമായി സൂക്ഷിക്കാനും എല്ലാ റീജിയണൽ സെന്ററുകൾക്കും നിർദേശം നൽകിയിട്ടുണ്ട്.

ജൂൺ ഒമ്പതിന് നടന്ന മാസ്റ്റേഴ്സ് തല പരീക്ഷയിൽ ചില കേന്ദ്രങ്ങളിൽ തെറ്റായ ചോദ്യപേപ്പർ വിതരണം ചെയ്തതായി പരാതി ഉയർന്നിരുന്നു. പരീക്ഷാ സമയം തുടങ്ങിയതിന് ശേഷമാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ സർവകലാശാലയുടെ പോർട്ടലിൽ നിന്ന് ശരിയായ ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്ത് പരീക്ഷ നടത്താൻ നിർദേശം നൽകുകയായിരുന്നു. എന്നാൽ, തെറ്റായ ചോദ്യപേപ്പർ ഉപയോഗിച്ച് ഒരു പരീക്ഷാ കേന്ദ്രത്തിലും പരീക്ഷ നടത്തിയിട്ടില്ലെന്നും, തെറ്റായ പേപ്പർ ഒഴിവാക്കി കൃത്യമായത് വിതരണം ചെയ്തുവെന്നുമാണ് സർവകലാശാലയുടെ ഔദ്യോഗിക വിശദീകരണം.

ജൂൺ 1 മുതൽ ജൂലൈ 21 വരെയാണ് ഇഗ്നോയുടെ പരീക്ഷകൾ നടക്കുന്നത്. 900ലധികം കേന്ദ്രങ്ങളിലായി ഒമ്പത് ലക്ഷത്തോളം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്.

Tags:    
News Summary - Ignou question papers leaked on messaging app?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.