മുംബൈ: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ മുഖ്യാതിഥിയായി നിശ്ചയിച്ചിരുന്ന ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിന്റെ 86ാമത് ബിരുദദാന ചടങ്ങ് പ്രതിഷേധ സാധ്യതയെ തുടർന്ന് മാറ്റിവെച്ചതിന് പിന്നാലെ പുതിയ തീയതി പ്രഖ്യാപിച്ചു. ആഗസ്റ്റ് 22ന് ബിരുദദാന ചടങ്ങ് നടത്താനാണ് തീരുമാനം. ജസ്റ്റിസ് സൂര്യകാന്തിനെ മാറ്റിയതിനെ തുടർന്ന് ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. സി.എസ്. പ്രമേഷ് ആയിരിക്കും പുതിയ മുഖ്യാതിഥി.
ആഗസ്റ്റ് രണ്ടിനായിരുന്നു നേരത്തെ ചടങ്ങ് നിശ്ചയിച്ചിരുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്തായിരുന്നു മുഖ്യാതിഥി. എന്നാൽ ചടങ്ങിന് രണ്ട് ദിവസം മാത്രം ശേഷിക്കെ ജൂലൈ 31ന് രാത്രി ടിസ് പരിപാടി മാറ്റിവെക്കുകയായിരുന്നു. ഔദ്യോഗിക അറിയിപ്പിൽ ചടങ്ങ് മാറ്റിവെക്കാനുള്ള പ്രത്യേക കാരണം വ്യക്തമാക്കിയിരുന്നില്ല.
ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ വിദ്യാർഥികൾ പ്രതിഷേധിക്കാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് വിവരങ്ങളുടെയും സുരക്ഷാ ആശങ്കകളുടെയും പശ്ചാത്തലത്തിലാണ് ചടങ്ങ് മാറ്റിവെച്ചതെന്ന് അധികൃതർ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചടങ്ങിൽ പങ്കെടുക്കുന്ന പ്രമുഖരുടെ സുരക്ഷയും കാമ്പസിലെ സാഹചര്യം നിയന്ത്രിക്കുന്നതും പരിഗണിച്ചാണ് തീരുമാനം എടുത്തതെന്നാണ് വിവരം. ചടങ്ങ് അവസാന നിമിഷം മാറ്റിവെച്ചത് വിദ്യാർഥികളെ ബുദ്ധിമുട്ടിച്ചിരുന്നു.
ടിസ് ചടങ്ങ് മാറ്റിവെച്ചതിന് പിന്നാലെ ഹൈദരാബാദിലെ നൽസർ നിയമ യൂണിവേഴ്സിറ്റിയിലും ജസ്റ്റിസ് സൂര്യകാന്തിനെ ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി ക്ഷണിച്ചതിനെതിരെ വിദ്യാർഥി പ്രതിഷേധം നടന്നിരുന്നു. ഏകദേശം 450 വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തുകയും ചീഫ് ജസ്റ്റിസിനെ പങ്കെടുപ്പിക്കുന്നതിനെതിരെ സർവകലാശാല അധികൃതർക്ക് കത്ത് നൽകുകയുമായിരുന്നു.
ഇതേ തുടർന്ന്, വിദ്യാർഥികളുടെ അഭിഭാഷക എൻറോൾമെന്റ് തടഞ്ഞുകൊണ്ട് ബാർ കൗൺസിൽ ഓഫ് ഇന്ത്യ സ്വീകരിച്ച കടുത്ത നടപടി വ്യാപക വിമർശനത്തിന് കാരണമായിരുന്നു. തുടർന്ന് നിർദേശം ബി.സി.ഐ പിൻവലിച്ചു. ബി.സി.ഐയുടെ നടപടിയെ വിമർശിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്തും രംഗത്തെത്തിയിരുന്നു. വിദ്യാർഥികൾക്ക് സമാധാനപരമായി പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും വിഷയത്തിൽ ബാർ കൗൺസിൽ ഇടപെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.