പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: യു.ജി.സി നെറ്റ് ജൂൺ 2026ലെ മൂന്ന് വിഷയങ്ങളുടെ ആദ്യ പരീക്ഷ റദ്ദാക്കുകയും പുനഃപരീക്ഷ പ്രഖ്യാപിക്കുകയും ചെയ്തതിനെതിരെ ഡൽഹിയിലെ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) ഓഫീസിന് മുന്നിൽ പ്രതിഷേധം. ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ ഡൽഹി പൊലീസും സി.ആർ.പി.എഫും ചേർന്ന് കസ്റ്റഡിയിലെടുത്തു.
യു.ജി.സി നെറ്റ് പരീക്ഷയിലെ ചോദ്യപേപ്പറുകളിൽ വ്യാപകമായ പിഴവുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി വിഷയങ്ങളിൽ വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനിച്ചത്. സെപ്റ്റംബർ ഒമ്പത്, 10 തീയതികളിലായാണ് പുനഃപരീക്ഷ നടത്തുക. പുനഃപരീക്ഷക്ക് ഉദ്യോഗാർഥികളിൽനിന്ന് അധിക പരീക്ഷാഫീസ് ഈടാക്കില്ലെന്ന് എൻ.ടി.എ അറിയിച്ചിരുന്നു.
തിങ്കളാഴ്ച എൻ.ടി.എ ഓഫീസിന് സമീപം വിവിധ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. പരീക്ഷാ നടത്തിപ്പിലെ ആവർത്തിച്ചുള്ള വീഴ്ചകൾ വിദ്യാർഥികളുടെ പഠനത്തെയും തൊഴിൽ ഭാവിയെയും ബാധിക്കുന്നുവെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. പ്രതിഷേധത്തിനിടെ ചിലർ സുരക്ഷാ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് നടപടിയും സ്വീകരിക്കുകയായിരുന്നു.
എൻ.ടി.എ പിരിച്ചുവിടണമെന്ന ആവശ്യവും പ്രതിഷേധക്കാർ ഉയർത്തി. എൻ.ടി.എയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ ഉത്തരവാദിത്തവും സുതാര്യതയും ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
യു.ജി.സി നെറ്റിലെ ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി ചോദ്യപേപ്പറുകളിൽ വസ്തുതാപരമായ പിഴവുകൾ, അച്ചടിപ്പിശകുകൾ, ഭാഷാ വിവർത്തന പിഴവുകൾ എന്നിവ കണ്ടെത്തിയതായി പരിശോധനാ സമിതി വിലയിരുത്തിയിരുന്നു. ചില വിഷയങ്ങളിൽ മുൻ വർഷങ്ങളിലെ ചോദ്യങ്ങൾ അതേപടി ആവർത്തിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ മൂന്ന് വിഷയങ്ങളിലെ ആദ്യ പരീക്ഷ റദ്ദാക്കി പുതിയ പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനിച്ചത്.
ഇംഗ്ലീഷ്, കൊമേഴ്സ് പരീക്ഷകൾ സെപ്റ്റംബർ ഒമ്പതിനും സോഷ്യോളജി പരീക്ഷ സെപ്റ്റംബർ 10നും നടത്തും. ഇംഗ്ലീഷ് പരീക്ഷ രാവിലെ ഒമ്പതു മുതൽ ഉച്ച 12 വരെയും കൊമേഴ്സ് പരീക്ഷ ഉച്ച മൂന്ന് മുതൽ വൈകിട്ട് ആറ് വരെയുമാണ്. സോഷ്യോളജി പരീക്ഷ സെപ്റ്റംബർ 10ന് രാവിലെ ഒമ്പതു മുതൽ ഉച്ച 12 വരെയാകും.
സോഷ്യോളജി ചോദ്യപേപ്പറിൽ പ്രമുഖ സാമൂഹ്യശാസ്ത്രജ്ഞരുടെ പേരുകളിൽ പോലും തെറ്റുകൾ കണ്ടെത്തിയിരുന്നു. ഉദാഹരണത്തിന് Ritzer എന്നത് Putzer എന്നും Ghurye എന്നത് Ghunye എന്നും Parsons എന്നത് Parsow എന്നും Nussbaum എന്നത് Nusbaut എന്നും തെറ്റായി നൽകിയതായി ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇംഗ്ലീഷ് പേപ്പറിലും നിരവധി ചോദ്യങ്ങൾ മുൻ യു.ജി.സി നെറ്റ് പരീക്ഷകളിൽ നിന്ന് അതേപടി ആവർത്തിച്ചതായി ഉദ്യോഗാർഥികളും പരിശീലന സ്ഥാപനങ്ങളിലെ അധ്യാപകരും ആരോപിച്ചു. 14 ചോദ്യങ്ങൾ 2024 ഡിസംബർ പരീക്ഷയിൽ നിന്നുതന്നെ ആവർത്തിച്ചിരുന്നതായും പറയുന്നു. കൊമേഴ്സ് പേപ്പറിലും മുൻ പരീക്ഷകളിലെ ചോദ്യങ്ങൾ ആവർത്തിച്ചതായി പരാതി ഉയർന്നിരുന്നു.
അതേസമയം, പരീക്ഷാ നടത്തിപ്പിലെ വീഴ്ചകൾക്കെതിരെ പ്രതിഷേധം നടക്കുന്നതിനിടെ എൻ.ടി.എയുടെ പരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ നടപ്പാക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകി. പരീക്ഷാ നടപടികളുടെ ഓഡിറ്റ് നടത്താനും സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.