മദ്രാസ് ഐ.ഐ.ടിയില്‍ സോഷ്യല്‍ സയന്‍സും ഹ്യുമാനിറ്റീസും പഠിക്കാം

സമര്‍ഥരായ പ്ളസ് ടു വിദ്യാര്‍ഥികള്‍ക്കായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) മദ്രാസ് പുതുവര്‍ഷം നടത്തുന്ന പഞ്ചവത്സര സംയോജിത മാസ്റ്റര്‍ ഓഫ് ആര്‍ട്സ് (എം.എ) പ്രോഗ്രാമിലേക്കുള്ള ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് എന്‍ട്രന്‍സ് പരീക്ഷ (എച്ച്.എസ്.ഇ.ഇ 2017) ഏപ്രില്‍ 16ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണിവരെ ദേശീയതലത്തില്‍ നടക്കും. ഇതില്‍ പങ്കെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിന് 2016 ഡിസംബര്‍ 17 മുതല്‍ ജനുവരി 27 വരെ സമയം ലഭിക്കുന്നതാണ്. 
കോഴ്സുകള്‍: അഞ്ചുവര്‍ഷത്തെ റെഗുലര്‍ ഇന്‍റഗ്രേറ്റഡ് എം.എ പ്രോഗ്രാമില്‍ ഡെവലപ്മെന്‍റ് സ്റ്റഡീസ്, ഇംഗ്ളീഷ് സ്റ്റഡീസ് എന്നിങ്ങനെ രണ്ടു സീറ്റുകളിലാണ് പഠനാവസരം. ആദ്യത്തെ രണ്ടു വര്‍ഷം കരിക്കുലം പൊതുവായിരിക്കും. ആദ്യത്തെ മൂന്ന് സെമസ്റ്ററുകളിലെ അക്കാദമിക് മികവും വിദ്യാര്‍ഥികളുടെ ആവശ്യവും പരിഗണിച്ചാണ് സ്ട്രീമുകളിലേക്ക് തിരിച്ചുവിടുക. ആര്‍ട്സ് ആന്‍ഡ് ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ അതീവ തല്‍പരരായ വിദ്യാര്‍ഥികള്‍ക്കായാണ് കോഴ്സുകള്‍ നടത്തുന്നത്. ഓരോ സ്ട്രീമിലും 23 സീറ്റുകള്‍ വീതം ആകെ 46 പേര്‍ക്കാണ് പ്രവേശനം. 
ഇന്‍റര്‍ ഡിസിപ്ളിനറി മേഖലയില്‍പെടുന്ന ഡെവലപ്മെന്‍റ് സ്റ്റഡീസില്‍ ഇക്കണോമിക് ഡെവലപ്മെന്‍റ്, ഗ്ളോബലൈസേഷന്‍, എന്‍വയോണ്‍മെന്‍റ് കോണ്‍ഫ്ളിക്ട്, സോഷ്യല്‍ മൂവ്മെന്‍റ്സ്, പൊളിറ്റിക്സ് ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ്, പോവര്‍ട്ടി, ജന്‍റര്‍ റിലേഷന്‍സ്, സ്റ്റേറ്റ് ആന്‍ഡ് മാര്‍ക്കറ്റ്സ്, ഇന്‍റര്‍നാഷനല്‍ റിലേഷന്‍സ് മുതലായ വിഷയങ്ങള്‍ക്ക് പുറമെ സയന്‍സ് ആന്‍ഡ് ടെക്നോളജി, പൊളിറ്റിക്കല്‍ ഫിലോസഫി, സോഷ്യല്‍ തിയറി ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് പഠിപ്പിക്കുന്നത്. ഈ സ്ട്രീമില്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ വിവിധ ഉദ്യോഗങ്ങളിലും അക്കാദമിക് ഗവേഷണ സംരംഭങ്ങളിലും വ്യവസായമേഖലയിലുമൊക്കെ ബിരുദ, ബിരുദാനന്തരബിരുദധാരികള്‍ക്ക് ലഭ്യമാകുന്ന തൊഴിലവസരങ്ങളിലും തിളങ്ങാന്‍ കഴിയും. 
ഇംഗ്ളീഷ് സ്റ്റഡീസ് സ്ട്രീമില്‍ ലിറ്റററി-ലിംഗ്വിസ്റ്റിക്സ് അനാലിസിസിലാണ് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. ഇതുമൊരു ഇന്‍റര്‍ ഡിസിപ്ളിനറി ശാഖയായതിനാല്‍ ഇന്ത്യന്‍ ഇക്കോണമി, ലിറ്ററേച്ചര്‍, ഫിലോസഫി, കള്‍ച്ചര്‍, സൊസൈറ്റി, പബ്ളിക് പോളിസി മുതലായ വിഷയങ്ങളും പാഠ്യപദ്ധതിയിലുണ്ട്. ജര്‍മന്‍, ഫ്രഞ്ച്, ചൈനീസ് എന്നീ വിദേശ ഭാഷകളിലൊന്നില്‍കൂടി പഠനമാവാം. ഭാഷ-സാഹിത്യ പ്രാമുഖ്യമുള്ള പഠനമാകയാല്‍ ജേണലിസം, അക്കാദമിക്, ലാംഗ്വേജ് ട്രെയിനിങ് മേഖലകളിലാണ് ഈ സ്ട്രീമില്‍ പഠിച്ചിറങ്ങുന്നവര്‍ക്കുള്ള തൊഴിലവസരങ്ങള്‍. 
യോഗ്യത: 2016ല്‍ ആദ്യതവണ പ്ളസ് ടു/തുല്യ ബോര്‍ഡ് പരീക്ഷയെഴുയി മൊത്തം 60 ശതമാനം മാര്‍ക്കില്‍/തുല്യ ഗ്രേഡില്‍ കുറയാതെ നേടി വിജയിച്ചവര്‍ക്കും 2017ല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവര്‍ക്കുമാണ് എച്ച്.എസ്.ഇ.ഇ 2017ല്‍ പങ്കെടുക്കുന്നതിന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്. പട്ടികജാതി/പട്ടികവര്‍ഗം, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് യോഗ്യതാ പരീക്ഷയില്‍ 55 ശതമാനം മാര്‍ക്ക് മതിയാവും. അപേക്ഷകര്‍ 1992 ഒക്ടോബര്‍ ഒന്നിനോ അതിനുശേഷമോ ജനിച്ചവരാകണം. പട്ടികജാതി/പട്ടികവര്‍ഗം, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് പ്രായപരിധിയില്‍ അഞ്ച് വര്‍ഷത്തെ ഇളവുമുണ്ട്. ഫിസിക്കല്‍ ഫിറ്റ്നസ് ഉണ്ടായിരിക്കണം. 
എച്ച്.എസ്.ഇ.ഇ 2017നുള്ള പരീക്ഷാഫീസ് 2200 രൂപയാണ്. എന്നാല്‍, വനിതാ അപേക്ഷകര്‍ക്കും പട്ടികജാതി/വര്‍ഗം, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളില്‍പെടുന്നവര്‍ക്കും പരീക്ഷാഫീസ് 1100 രൂപ മതി. അപേക്ഷ നിര്‍ദേശാനുസരണം http://hsee.iitm.ac.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. 2016 ഡിസംബര്‍ 17 മുതല്‍ ഇതിനുള്ള പോര്‍ട്ടല്‍ സജ്ജമാകും. 
ടെസ്റ്റ്: രണ്ട് ഭാഗങ്ങളായുള്ള എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാം ഭാഗത്തില്‍ ഒബ്ജക്റ്റീവ് മാതൃകയിലുള്ള ചോദ്യങ്ങളുണ്ടാവും. ഇംഗ്ളീഷ് കോംപ്രിഹെന്‍ഷന്‍ സ്കില്‍, അനലിറ്റിക്കല്‍ ആന്‍ഡ് ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി, ജനറല്‍ സ്റ്റഡീസ് മേഖലകളില്‍ പ്രാവീണ്യമളക്കുന്ന ചോദ്യങ്ങളാണുണ്ടാവുക. ഇതിന് രണ്ടര മണിക്കൂര്‍ സമയം ലഭിക്കും. 30 മിനിറ്റ് ദൈര്‍ഘ്യമുള്ള രണ്ടാം ഭാഗത്തില്‍ ലഭ്യമാകുന്ന വിഷയത്തില്‍ ഉപന്യാസമെഴുത്താണ്.  തിരുവനന്തപുരം, കൊച്ചി, കോയമ്പത്തൂര്‍, ചെന്നൈ, ബംഗളൂരു, ഹൈദ്രാബാദ്, മുംബൈ, ന്യൂഡല്‍ഹി എന്നിവ ടെസ്റ്റ് സെന്‍റുകളില്‍പെടും. അഡ്മിറ്റ് കാര്‍ഡ് 2017 മാര്‍ച്ച് 14 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ http://hsee.iitm.ac.in എന്ന വെബ്സൈറ്റിലെ ഇന്‍ഫര്‍മേഷന്‍ ബ്രോഷറിലുണ്ട്.
Tags:    
News Summary - http://docs.madhyamam.com/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.