പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളുടെ ഉത്തരക്കടലാസുകളിൽ പിഴവുകൾ സംഭവിച്ചതായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ബി.എസ്.ഇ) സമ്മതിച്ചു. സോഷ്യൽ മീഡിയയിലൂടെ വിദ്യാർഥികൾ പരാതി ഉന്നയിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിഴവ് സംഭവിച്ചതായി ബോർഡ് സ്ഥിരീകരിച്ചത്. ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിലാണ് ഉത്തരക്കടലാസുകൾ മാറിപ്പോയതുൾപ്പെടെയുള്ള ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയത്.
വേദാന്ത് എന്ന വിദ്യാർഥിയാണ് തനിക്ക് ലഭിച്ച ഭൗതികശാസ്ത്ര ഉത്തരക്കടലാസിലെ പിഴവ് ആദ്യം ചൂണ്ടിക്കാട്ടിയത്. പരീക്ഷാ ഫലത്തിന് ശേഷമുള്ള വെരിഫിക്കേഷൻ പ്രക്രിയയിലൂടെ തനിക്ക് ലഭിച്ച ഉത്തരക്കടലാസിലെ കൈയക്ഷരം തന്റേതല്ലെന്നും അത് മറ്റൊരു വിദ്യാർഥിയുടേതാണെന്നും വേദാന്ത് ആരോപിച്ചിരുന്നു.
ഇതേത്തുടർന്ന് വിഷയത്തിൽ ഇടപെട്ട സി.ബി.എസ്.ഇ ജോയിന്റ് സെക്രട്ടറി വേദാന്തിന് ശരിയായ ഉത്തരക്കടലാസ് അയച്ചുകൊടുക്കുകയും, ഫലം പുനപരിശോധിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. ‘‘നിങ്ങൾക്ക് ലഭിച്ച കെമിസ്ട്രി ഉത്തരക്കടലാസിന്റെ ഫോട്ടോകോപ്പി തെറ്റാണെന്നുള്ള നിങ്ങളുടെ പരാതി ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഞങ്ങൾ ഈ വിഷയം പരിശോധിക്കുകയും നിങ്ങളുടെ പരാതി ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തു. നിങ്ങളുടെ ശരിയായ ഉത്തരക്കടലാസ് ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നിങ്ങളുടെ ശരിയായ കെമിസ്ട്രി ഉത്തരക്കടലാസ് വിലയിരുത്തിയ ഉടൻ തന്നെ നിങ്ങൾക്ക് ലഭ്യമാക്കുന്നതാണ്. കൂടാതെ, കെമിസ്ട്രിയിലെ ശരിയായ മാർക്കിന്റെ അടിസ്ഥാനത്തിൽ നിങ്ങളുടെ പരീക്ഷാഫലം പിന്നീട് പുതുക്കുന്നതുമായിരിക്കും’’ സി.ബി.എസ്.ഇ ജോയിന്റ് സെക്രട്ടറി വേദാന്തിന് അയച്ച മെയിലിൽ പറഞ്ഞു. ഇത്തരം പരാതികൾ ഉയർന്ന സാഹചര്യത്തിൽ, ഉത്തരക്കടലാസുകളുടെ കൃത്യത ഉറപ്പാക്കാനുള്ള നടപടികൾ ബോർഡ് സ്വീകരിച്ചുവരികയാണ്.
സി.ബി.എസ്.ഇ.യുടെ പിഴവുകൾ ചൂണ്ടിക്കാണിച്ച ഡൽഹി സ്വദേശിയായ വേദാന്തിന് കടുത്ത സൈബർ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. സി.ബി.എസ്.ഇ.യെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചും 'പാകിസ്താനി' എന്നും 'രാജ്യവിരുദ്ധൻ' എന്നും മുദ്രകുത്തി വലിയ തോതിലാണ് വിദ്യാർഥിയെ സമൂഹമാധ്യമങ്ങളിൽ ട്രോളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.