ചാർട്ടേഡ് അക്കൗണ്ടൻസി (സി.എ) പാഠ്യപദ്ധതി ഉടച്ചുവാർക്കുന്നു. ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി ഗ്ലോബൽ പ്രഫഷനലുകളെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻസി ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) നിർമിതബുദ്ധി, ഡേറ്റാ സയൻസ്, മനഃശാസ്ത്രം, ഇന്ത്യൻ ഭരണഘടന മുതലായ മൾട്ടി ഡിസിപ്ലിനറി വിഷയങ്ങൾ ഉൾപ്പെടുത്തി പുതിയ കരിക്കുലം കേന്ദ്രാനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്.
പരീക്ഷകൾ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കാനും ആലോചനയുണ്ട്. അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂനിവേഴ്സിറ്റീസ്, എൻ.സി.ഇ.ആർ.ടി, എൻ.സി.ടി.ഇ എന്നിവയുടെ സഹകരണത്തോടെ കോഴ്സ് വിദ്യാർഥികൾക്കായി പുതിയ മാതൃകാ കരിക്കുലവും സൃഷ്ടിക്കും. നിലവിലെ സി.എ ഫൗണ്ടേഷൻ ഇന്റർമീഡിയറ്റ്, ഫൈനൽ കോഴ്സുകളിലും മാറ്റം വരും.
രാജ്യത്തെ ‘ഐ.സി.എ.ഐ’യുടെ ബ്രാഞ്ചുകൾ/ചാപ്റ്ററുകളിലായി നിലവിൽ എട്ട് ലക്ഷത്തോളം വിദ്യാർഥികളാണ് ചാർട്ടേഡ് അക്കൗണ്ടൻസി പരീക്ഷക്ക് തയാറെടുക്കുന്നത്. മുംബൈ, ചെന്നൈ, കൊൽക്കത്ത, കാൺപുർ, ന്യൂഡൽഹി എന്നിവിടങ്ങളിലായി ‘ഐ.സി.എ.ഐ’യുടെ 5 റീജനൽ കൗൺസിലുകളും 164 ബ്രാഞ്ചുകളും ഇന്ത്യക്ക് പുറത്ത് 44 ചാപ്റ്ററുകളും പ്രവർത്തിക്കുന്നുണ്ട്. കേരളത്തിൽ ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കോട്ടയം, കൊല്ലം, പാലക്കാട്, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ബ്രാഞ്ചുകളുള്ളത്.
‘സി.എ’ പഠന പരിശീലനങ്ങൾക്ക് ബോർഡ് ഓഫ് സ്റ്റഡീസാണ് നേതൃത്വം നൽകുന്നത്. എസ്.എസ്.എൽ.സി, പ്ലസ് ടുകാർക്ക് സി.എ ഫൗണ്ടേഷൻ കോഴ്സിൽ പരിശീലനം നേടാം. വർഷത്തിൽ മേയ്/ജൂൺ മാസത്തിലും നവംബർ/ഡിസംബർ മാസത്തിലുമായി രണ്ടുതവണ പരീക്ഷ നടത്തും.
ഇതിനാവശ്യമായ പഠന- പരിശീലനസൗകര്യങ്ങൾ ഐ.സി.എ.ഐ ബ്രാഞ്ചുകളിലുണ്ടാവും. സ്വന്തമായി പഠിച്ചും പരീക്ഷയെഴുതാം. ഫൗണ്ടേഷൻ കഴിഞ്ഞ് സി.എ ഇന്റർമീഡിയറ്റ്, ഫൈനൽ കോഴ്സുകൾ കൂടി പൂർത്തിയാക്കി ചാർട്ടേഡ് അക്കൗണ്ടന്റ് മെംബർഷിപ് നേടുന്നവർക്കാണ് സി.എ പ്രഫഷനലാകാൻ കഴിയുക. സി.എ പാഠ്യപദ്ധതി സംബന്ധിച്ച വിവരങ്ങൾക്കും രജിസ്ട്രേഷനും www.icai.orgൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.