തിരുവനന്തപുരം: ചെലവ് ചുരുക്കാൻ ധനവകുപ്പ് ഒരുക്കിയ കുരുക്കിൽ അധ്യാപക നിയമനങ്ങൾക്ക് ‘ലോക്ഡൗൺ’. സ്കൂളുകളിലും കോളജുകളിലും പുതിയ നിയമനങ്ങളും തസ്തിക സൃഷ്ടിക്കലും ഇല്ലാതാക്കുന്നതാണ് സമീപകാല ഉത്തരവുകൾ. ഒടുവിൽ സർക്കാർ കോളജുകളിൽ പി.ജി ക്ലാസുകളിലെ ഒരു മണിക്കൂർ അധ്യാപനം ഒന്നര മണിക്കൂറായി പരിഗണിക്കുന്ന വെയ്റ്റേജും റദ്ദാക്കി. തുടർന്ന് കോളജുകളിലെ അധ്യാപകരുടെ ജോലി ഭാരം പുനർനിർണയിച്ച് റിപ്പോർട്ട് നൽകാൻ കോളജ് വിദ്യാഭ്യാസ ഡയറക്ടർ പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകി.
പി.ജി വെയ്റ്റേജ് റദ്ദാക്കുന്നതോടെ സർക്കാർ കോളജുകളിൽ ഒേട്ടറെ അധ്യാപകർ അധികമാവും. കഴിഞ്ഞ സർക്കാറിെൻറ അവസാനകാലത്തും ഇപ്പോഴത്തെ സർക്കാറും അനുവദിച്ച കോഴ്സുകളിലും തസ്തിക സൃഷ്ടിച്ചിരുന്നില്ല. പി.ജി വെയ്റ്റേജ് റദ്ദാക്കുകവഴി ഉണ്ടാകുന്ന അധിക അധ്യാപകരെ സമീപകാലത്ത് അനുവദിച്ച കോഴ്സുകളിലേക്ക് മാറ്റാനാവും. ഫലത്തിൽ പി.എസ്.സി റാങ്ക് പട്ടികയിലുള്ളവർക്കും പി.എസ്.സി നിയമനത്തിനായി വിജ്ഞാപനം ഇറക്കിയ 22 വിഷയങ്ങളിലെ അസി. പ്രഫസർ തസ്തികയിലേക്കും സമീപകാലത്തൊന്നും നിയമനമില്ലെന്ന് വ്യക്തം.
എയ്ഡഡ് കോളജുകളിൽ പി.ജി വെയ്റ്റേജ് പിൻവലിച്ച് കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് ഉത്തരവിറങ്ങിയത്. വെയ്റ്റേജ് നിലനിൽക്കുമെന്ന് 2018 മേയ് ഒമ്പതിന് സർക്കാർ ഉത്തരവിറക്കിയിരുന്നു. ആഴ്ചയിൽ 16 മണിക്കൂർ ജോലി ഭാരം ഉണ്ടെങ്കിൽ ഒരു അധ്യാപക തസ്തികയും അധികമായി ഒമ്പതോ അതിൽ കൂടുതലോ മണിക്കൂർ ജോലി ഭാരം ഉണ്ടെങ്കിൽ രണ്ടാമത്തെ തസ്തികയും അനുവദിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കി. ഇതുപ്രകാരം എയ്ഡഡ് കോളജുകളിൽ നൂറുകണക്കിന് നിയമനങ്ങളും നടന്നു. എന്നാൽ ധനവകുപ്പിെൻറ എതിർപ്പിൽ ഏപ്രിൽ ഒന്നിന് ഇറങ്ങിയ ഉത്തരവിലൂടെ പി.ജി വെയ്റ്റേജ് റദ്ദാക്കി.
ആദ്യ തസ്തികക്ക് പുറമെ വരുന്ന എല്ലാ തസ്തികകൾക്കും 16 മണിക്കൂർ ജോലി ഭാരം നിർബന്ധമാക്കി. ഉത്തരവിന് 2018 മേയ് ഒമ്പത് മുതൽ മുൻകാല പ്രാബല്യം നൽകിയതോടെ രണ്ട് വർഷത്തിനിടെ എയ്ഡഡ് കോളജുകളിൽ നിയമനം നേടിയവർ പ്രതിസന്ധിയിലായി. കാലക്രമത്തിൽ എയ്ഡഡ് കോളജുകളിലെ രണ്ടായിരത്തിലധികം അധ്യാപക തസ്തികകൾ ഇല്ലാതാവും. കോളജുകളിലെ ജോലിഭാരം പുനർനിർണയിക്കുേമ്പാൾ നിലവിലുള്ള അധ്യാപകർ തന്നെ അധികമാവും. ഇതോടെ വിരമിക്കുന്ന തസ്തികയിൽപോലും നിയമനം ആവശ്യമില്ലാതാവും. അധ്യാപകർ അധികമാകുന്ന സർക്കാർ കോളജുകളിലും വിരമിക്കുന്ന തസ്തികകളിൽ പകരം നിയമനം വേണ്ടിവരില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.