കൽപറ്റ: കേരളത്തെ ഇളക്കിമറിച്ച വ്യാജ പി.എസ്.സി നിയമനക്കേസ് ഒതുക്കിത്തീർക്കാൻ നീക്കം. വ്യാജ രേഖകൾ ചമച്ച് വയനാട് ജില്ലയിൽ എട്ടുപേർക്ക് സർക്കാർ സർവിസിൽ നിയമനം നേടിക്കൊടുത്തതിൽ മുഖ്യപ്രതിയായ അഭിലാഷ് എസ്. പിള്ള അടക്കമുള്ളവർക്കെതിരായ കേസിൽ വർഷങ്ങൾ കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിച്ചിട്ടില്ല.
കേരള പബ്ലിക് സർവിസ് കമീഷെൻറ ഹാൾടിക്കറ്റും അഡ്വൈസ് മെമ്മോയും അനുബന്ധ രേഖകളും വ്യാജമായി ചമച്ചാണ് വയനാട് ജില്ലയിൽ റവന്യൂ വകുപ്പിൽ എട്ടുപേർക്ക് നിയമനം നൽകിയത്. എൽ.ഡി ക്ലർക്ക് നിയമനത്തിന് പി.എസ്.സി പരീക്ഷപോലും എഴുതാത്തവരാണിവർ. 2009 ജനുവരി ഒന്നിന് വയനാട് ജില്ല പി.എസ്.സി ഒാഫിസിൽനിന്ന് പ്രസിദ്ധീകരിച്ച റാങ്ക്ലിസ്റ്റിൽനിന്നുള്ള നിയമന നടപടികൾക്കിടയിലാണ് കലക്ടറേറ്റിലെ എ വൺ സെക്ഷനിൽനിന്ന് ഇവർക്ക് നിയമന ഉത്തരവുകൾ നൽകിയത്. വിവാദങ്ങളെ തുടർന്ന് ജില്ല കലക്ടറെ സ്ഥലംമാറ്റുകയും എ.ഡി.എമ്മും ഹുസൂർ ശിരസ്തദാറും സസ്പെൻഷനിലാവുകയും ചെയ്തിരുന്നു.
2010 ഡിസംബറിൽ അറസ്റ്റിലായ പ്രതികൾക്കെതിരെ ഇതുവരെ കുറ്റപത്രം സമർപ്പിച്ചില്ലെന്ന് 2017 മാർച്ച് 14ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിരുന്നു. പി. ഉബൈദുല്ലയുടെ ചോദ്യത്തിന് മറുപടിയായാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രി മറുപടി നൽകി ഒരു വർഷം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തത് കേസ് ഒതുക്കിത്തീർക്കാനാണെന്നാണ് ആക്ഷേപം. കുറ്റക്കാർക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുമെന്നും ജോയൻറ് കൗൺസിലല്ല, ഏത് കൗൺസിലായാലും നടപടിയുണ്ടാകുമെന്നും അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, എട്ടു വർഷമായിട്ടും കേസ് നടപടികൾ ഇഴഞ്ഞുനീങ്ങുകയാണ്.
ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സ്റ്റേറ്റ് വിജിലൻസ് ആൻഡ് ആൻറികറപ്ഷൻ ബ്യൂറോക്ക് കൈമാറുകയായിരുന്നു. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാറിെൻറ കാലത്ത് അഭിലാഷ് പിള്ളയെ സർവിസിൽ തിരിച്ചെടുക്കാൻ ശ്രമം നടന്നു. റവന്യൂ വകുപ്പിെൻറ നീക്കം ഉമ്മൻ ചാണ്ടി ഇടപെട്ട് തടയുകയായിരുന്നു. പിണറായി സർക്കാർ അധികാരത്തിൽ വന്നതിനു പിന്നാലെ റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.െഎയും സർവിസ് സംഘടനയായ ജോയൻറ് കൗൺസിലും ചേർന്ന് നിയമന തട്ടിപ്പുകേസ് അവസാനിപ്പിക്കാനുള്ള നീക്കം അണിയറയിൽ സജീവമാക്കിയെന്നാണ് ആക്ഷേപം. കുറ്റക്കാരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് നേരത്തേ രംഗത്തുണ്ടായിരുന്ന ഭരണാനുകൂല-പ്രതിപക്ഷ സർവിസ് സംഘടനകൾ ഇപ്പോൾ തികഞ്ഞ മൗനത്തിലാണ്.
നടപടികൾ അവസാന ഘട്ടത്തിലാണെന്നും കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും വിജിലൻസ് ആൻഡ് ആൻറികറപ്ഷൻ ബ്യൂറോ എസ്.പി ജയരാജൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
ഡെപ്യൂട്ടി കലക്ടർ റിപ്പോർട്ട് നൽകി
2010ത്തിൽ വയനാട് ജില്ല റവന്യൂ എസ്റ്റാബ്ലിഷ്മെൻറിൽ നടന്ന വ്യാജ നിയമനങ്ങളുമായി ബന്ധപ്പെട്ട് റവന്യൂ ജീവനക്കാരുടെ പേരിലുള്ള അച്ചടക്ക നടപടിയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുന്നതിെൻറ ഭാഗമായി തിരുവനന്തപുരം ജില്ല കലക്ടറേറ്റിൽ 2017 ജൂലൈയിൽ ഡെപ്യൂട്ടി കലക്ടർ (എൽ.ആർ) ജീവനക്കാരുടെ മൊഴിയെടുത്തിരുന്നു. ഇതിനുശേഷം അദ്ദേഹം വകുപ്പുതല അന്വേഷണ റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചിട്ട് ആഴ്ചകൾ കഴിഞ്ഞു.
സർക്കാർ സർവിസിൽ നടക്കാൻ പാടില്ലാത്ത ഗുരുതരമായ കുറ്റമാണിതെന്നും അഭിലാഷ് എസ്. പിള്ളയാണ് ഇൗ തട്ടിപ്പുകളുടെ സൂത്രധാരനെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അന്ന് എ.ഡി.എം ആയിരുന്ന വിജയൻ കുറ്റകൃത്യത്തിൽ പങ്കാളിയല്ലെന്നും അതേസമയം, ഭരണപരമായ വീഴ്ചകൾ അദ്ദേഹത്തിെൻറ ഭാഗത്തുനിന്നുണ്ടായെന്നും റിപ്പോർട്ടിലുണ്ട്. ഹുസൂർ ശിരസ്തദാർ ആയിരുന്ന പ്രഭാവതിക്ക് തട്ടിപ്പിൽ പങ്കില്ലെന്നും അവർക്കെതിരെ ഒരു തെളിവും കിട്ടിയിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.