ന്യൂഡൽഹി: മൂന്ന് വർഷത്തിന് ശേഷം ഡൽഹി യൂനിവേഴ്സിറ്റി വിദ്യാർഥി യൂനിയൻ തെരഞ്ഞടുപ്പ് ഈ വർഷം നടക്കുമെന്ന് സർവകലാശാല. പുതിയ ബാച്ച് വിദ്യാർഥികൾ എത്തിയതിനു ശേഷമായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.
കോവിഡ് മഹാമാരി മൂലം കഴിഞ്ഞ വർഷങ്ങളിൽ തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. 2019ൽ തെരഞ്ഞെടുത്ത അതേ യൂനിയൻ തന്നെ തുടരുകയായിരുന്നു. 2022 ഫെബ്രുവരി 17നാണ് ഡൽഹി യൂനിവേഴ്സിറ്റിയിൽ വീണ്ടും ക്ലാസുകൾ നേരിട്ട് ആരംഭിച്ചത്. അതുവരെ ഓൺലൈൻ ക്ലാസുകളായിരുന്നു.
അഡ്മിഷനും പരീക്ഷകളും ഉൾപ്പെടെ വിവിധ കാര്യങ്ങൾ പൂർതിയാക്കാനുള്ളതിനാൽ ക്ലാസുകൾ ആരംഭിച്ചയുടൻ തെരഞ്ഞെടുപ്പ് നടത്താനായില്ല. ഇത്തവണ പുതിയ ബാച്ച് പ്രവേശനം നേടിക്കഴിഞ്ഞാൽ തെരഞ്ഞെടുപ്പ് നടത്തുമെന്ന് ഡൽഹി യൂനിവേഴ്സിറ്റി രജിസ്ട്രാർ വികാസ് ഗുപ്ത പറഞ്ഞു.
പുതിയ ക്ലാസുകൾ എത്രയും വേഗം ആരംഭിക്കാൻ വേണ്ട നടപടികൾ ചെയ്യും. സെപ്തംബർ, ഒക്ടോബർ ആകുമ്പോൾ തെരഞ്ഞെടുപ്പ് നടത്താനാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2019 ലാണ് അവസാനമായി ഡൽഹി സർവകലാശാലയിൽ തെരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി എന്നിവർ എ.ബി.വി.പിയിൽ നിന്നും സെക്രട്ടറി എൻ.എസ്‍.യു.ഐയിൽ നിന്നുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.