ജൂലൈ 1 മുതൽ വരാനിരിക്കുന്ന പ്രധാന മാറ്റങ്ങൾ: റെയിൽവേ നിയമങ്ങൾ, ആധാർ അപ്‌ഡേറ്റ്, എൽ.പി.ജി വില, മറ്റ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ജൂലൈ 1 മുതൽ നിങ്ങളുടെ സാമ്പത്തിക ഇടപാടുകളെയും രേഖകളെയും ബാധിക്കുന്ന നിരവധി പുതിയ നിയന്ത്രണങ്ങൾ നിലവിൽ വരികയാണ്. ആധാർ നിയമങ്ങളിലെ മാറ്റങ്ങൾ മുതൽ എൽ.പി.ജി വിലയിലെ മാറ്റങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു. എന്തൊക്കെയാണ് മാറ്റങ്ങളെന്ന് വിശദമായി അറിയാം

ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതി

2026 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തേക്കുള്ള ശമ്പള വരുമാനമുള്ളവരുടെയും ഓഡിറ്റ് ആവശ്യമില്ലാത്തവരുടെയും ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 ആണ്. ശമ്പളമുള്ളവർ, മൂലധന നേട്ടങ്ങൾ, സ്വത്തുക്കൾ എന്നിവയിൽ നിന്നുള്ള വരുമാനമുള്ളവർ ITR-1, ITR-2 ഫോമുകൾ പൂരിപ്പിക്കണം.

ടി.ഡി.എസ് നിക്ഷേപിക്കേണ്ട അവസാന തീയതി

ഏപ്രിൽ-ജൂൺ പാദത്തിലെ ടി.ഡി.എസ് നിക്ഷേപിക്കാനുള്ള തീയതി ജൂലൈ 7 ആണ്.

ഇന്ത്യൻ റെയിൽവേയുടെ പുതിയ നിയമങ്ങൾ

ജൂലൈ 1 മുതൽ യാത്രക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ഇന്ത്യൻ റെയിൽവേ തീരുമാനിച്ചു. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കുള്ള കുറഞ്ഞ പിഴ 250 രൂപയിൽ നിന്ന് 500 രൂപയായി ഉയർത്തി.സ്ത്രീകൾക്കായി സംവരണം ചെയ്ത കോച്ചുകളിൽ യാത്ര ചെയ്യുന്ന പുരുഷ യാത്രക്കാർക്ക് 2,500 രൂപ വരെ പിഴ ഈടാക്കാം. മറ്റൊരാളുടെ ടിക്കറ്റിൽ യാത്ര ചെയ്യുന്നത് കണ്ടെത്തിയാൽ ഉയർന്ന പിഴ ഈടാക്കും. ജനറൽ ടിക്കറ്റുമായി സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്താൽ കർശന നടപടി നേരിടേണ്ടി വരും.

അനധികൃത കച്ചവടം, ട്രെയിനുകളിൽ ഭിക്ഷാടനം, അസഭ്യ പെരുമാറ്റം, മദ്യപിച്ചുള്ള യാത്ര, റെയിൽവേ ഭൂമിയിൽ അതിക്രമിച്ചു കയറൽ, അപകടകരമായ വസ്തുക്കൾ കൊണ്ടുപോകൽ എന്നിവയ്ക്കും ഉയർന്ന പിഴ ചുമത്തും.

ആധാർ അപ്‌ഡേറ്റ്

നിങ്ങളുടെ ആധാർ കാർഡിൽ ഇമെയിൽ വിലാസം അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ, ജൂലൈ 1 മുതൽ ഡിസംബർ വരെ അത് സൗജന്യമായി ചെയ്യാം. പേര്, വിലാസം, ജനനതീയതി, ലിംഗഭേദം, മൊബൈൽ നമ്പർ, ഇമെയിൽ തുടങ്ങിയ വിവരങ്ങൾ ഈ കാലയളവിൽ യാതൊരു ഫീസും നൽകാതെ മാറ്റാം. ഇതിനായി നേരത്തെ 75 രൂപ ഈടാക്കിയിരുന്നു.

എൽ.പി.ജി സിലിണ്ടർ വില മാറ്റം

ആഗോള ഇന്ധന വിലയുടെ അടിസ്ഥാനത്തിൽ എണ്ണ വിപണന കമ്പനികൾ ജൂലൈ 1 മുതൽ ഗാർഹിക, വാണിജ്യ എൽപിജി സിലിണ്ടർ വില പുതുക്കി നിശ്ചയിക്കും.

സി.എൻ.ജി, പി.എൻ.ജി, എ.ടി.എഫ് വില പുനർനിർണയം

സി.എൻ.ജി, പി.എൻ.ജി, എ.ടി.എഫ് എന്നിവയുടെ വിലയിലും ജൂലൈ 1-ന് മാറ്റങ്ങൾ ഉണ്ടായേക്കാം, ഇത് ഗാർഹിക, യാത്രാ ചെലവുകളെ ബാധിച്ചേക്കാം.

ക്രെഡിറ്റ് കാർഡ് നിയമങ്ങളിലെ മാറ്റങ്ങൾ

എച്ച്.ഡി.എഫ് ബാങ്ക്: റെഗാലിയ ഗോൾഡ് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് വിമാനത്താവളങ്ങളിലെ ലോഞ്ച് സൗകര്യം ലഭിക്കുന്നതിന്, മുൻ പാദത്തിൽ കുറഞ്ഞത് 60,000 രൂപയെങ്കിലും ചിലവഴിച്ചിരിക്കണം എന്ന പുതിയ നിബന്ധന നിലവിൽ വരുന്നു.

സിറ്റി ബാങ്ക്: സിറ്റി ക്രെഡിറ്റ് കാർഡുകൾ ജൂലൈ 15-ഓടെ പൂർണമായും ആക്സിസ് ബാങ്കിലേക്ക് മാറും. കാർഡ് നമ്പർ, പിൻ, കാലാവധി, സി.വി.വി എന്നിവയിൽ മാറ്റമുണ്ടാകില്ല. എന്നാൽ ആക്സിസ് ബാങ്കിന്റെ പലിശ നിരക്കുകളാകും ബാധകമാകുക.

യെസ് ബാങ്ക്: ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് സൗജന്യ എയർപോർട്ട് ലോഞ്ച് സൗകര്യം ലഭിക്കാൻ ഓരോ പാദത്തിലും 35,000 രൂപ ചെലവഴിച്ചിരിക്കണം. നേരത്തെ ഇത് 10,000 രൂപയായിരുന്നു.

എച്ച്.എസ്.ബി.സി: സർക്കാർ പേയ്‌മെന്റുകൾ, ഇൻഷുറൻസ് പ്രീമിയം, ഇന്ധന പർച്ചേസ്, യൂട്ടിലിറ്റി പേയ്‌മെന്റുകൾ എന്നിവക്ക് ജൂലൈ 1 മുതൽ റിവാർഡ് പോയിന്റുകൾ ലഭിക്കില്ല.

Tags:    
News Summary - upadate of new changes going to execute from july 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.