ഹോം ലോൺ എന്നത് ദീർഘകാലാടിസ്ഥാനത്തിലുള്ള സാമ്പത്തിക ബാധ്യതയാണ്. എന്നാൽ വായ്പ തിരിച്ചടക്കുന്നതിന് മുമ്പ് വായ്പ എടുത്തയാൾ മരിച്ചു പോയാൽ എന്ത് സംഭവിക്കുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതിനുള്ള ഉത്തരം കോ ബോറോവർ ഉണ്ടോ, വായ്പക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ടോ, നിയമപരമായ അവകാശികൾ ആരൊക്കെയാണ് തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.
വായ്പ എടുത്തയാൾ മരിച്ചാൽ കുടിശ്ശികയുള്ള ഹോം ലോൺ റദ്ദാക്കപ്പെടില്ല. ലോൺ കരാർ അനുസരിച്ച് ബാക്കി തുക തിരികെ അടക്കേണ്ടി വരും. ഭർത്താവ്/ഭാര്യ, മാതാപിതാക്കൾ, മക്കൾ എന്നിങ്ങനെ ഹോം ലോണിന് ഒരു കോ-ബോറോവർ ഉണ്ടെങ്കിൽ, സാധാരണയായി ഇ.എം.ഐ അടച്ചുതീർക്കേണ്ട ചുമതല ആ വ്യക്തിക്കായി മാറും.
പല വായ്പക്കാരും ലോൺ എടുക്കുമ്പോൾ തന്നെ ഹോം ലോൺ ഇൻഷുറൻസും എടുക്കാറുണ്ട്. അങ്ങനെയൊരു പോളിസി നിലവിലുണ്ടെങ്കിൽ, ക്ലെയിം അംഗീകരിക്കപ്പെടുകയാണെങ്കിൽ ഇൻഷുറൻസ് കമ്പനി കുടിശ്ശിക തുക അടച്ചുതീർക്കും. ഇത് കുടുംബത്തിന്‍റെ ഭാരം കുറക്കുകയോ പൂർണമായും ഒഴിവാക്കുകയോ ചെയ്യും.
കോ-ബോറോവർ ഇല്ലെങ്കിൽ, നിയമപരമായ അവകാശികൾക്ക് സ്വത്ത് ഏറ്റെടുത്ത് ലോൺ തിരിച്ചടവ് തുടങ്ങാം. ലോൺ പൂർണമായും അടച്ചുതീർത്താൽ അവർക്ക് സ്വത്തിന്‍റെ പൂർണ ഉടമസ്ഥാവകാശം സ്വന്തമാക്കാം. ആരും തിരിച്ചടവ് തുടരുന്നില്ലെങ്കിൽ, കുടിശ്ശിക തുക ഈടാക്കാൻ ബാങ്കിന് നിയമപരമായ അവകാശമുണ്ട്. ബാധകമായ നിയമനടപടികൾ പാലിച്ച് സ്വത്ത് ഏറ്റെടുത്ത് വിൽക്കാൻ ബാങ്കിന് കഴിയും.
ലോണിന് ഒരു ഗ്യാരണ്ടർ ഉണ്ടെങ്കിൽ, വായ്പ എടുത്തയാളുടെ മരണശേഷം തിരിച്ചടവ് മുടങ്ങിയാൽ ലോൺ കരാറിലെ വ്യവസ്ഥകൾ അനുസരിച്ച് കുടിശ്ശിക അടയ്ക്കാൻ ലെണ്ടർ ഗ്യാരണ്ടറോട് ആവശ്യപ്പെട്ടേക്കാം. മരണസർട്ടിഫിക്കറ്റ് പോലുള്ള ആവശ്യമായ രേഖകൾ സഹിതം വായ്പക്കാരന്‍റെ കുടുംബമോ നിയമപരമായ അവകാശികളോ മരണവിവരം എത്രയും പെട്ടെന്ന് ബാങ്കിനെ അറിയിക്കണം. ഇൻഷുറൻസ് ക്ലെയിമുകൾ ഉൾപ്പെടെയുള്ള അടുത്ത നടപടികൾ ആരംഭിക്കാൻ ഇത് സഹായിക്കും.
കോ-ബോറോവർമാർ, ഗ്യാരണ്ടർമാർ, ഇൻഷുറൻസ്, സെറ്റിൽമെന്‍റ് എന്നിവയുമായി ബന്ധപ്പെട്ട് ഓരോ ബാങ്കിനും അൽപ്പം വ്യത്യാസമുള്ള നിബന്ധനകൾ ഉണ്ടായിരിക്കാം. ലോൺ രേഖകൾ ശ്രദ്ധയോടെ വായിക്കുന്നത് കുടുംബങ്ങൾക്ക് അവരുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും മുൻകൂട്ടി മനസിലാക്കാൻ സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.