നെറ്റ്ഫ്ലിക്സ് മുതൽ ചാറ്റ് ജി.പി.ടി വരെ; പ്രതിമാസ സബ്‌സ്ക്രിപ്ഷനുകൾക്കായി ജെൻ സിയും മില്ലേനിയലുകളും ചെലവഴിക്കുന്നത് എത്ര?

വിനോദം, ഓൺലൈൻ ഫുഡ്, എ.ഐ ടൂളുകൾ, ഫിറ്റ്നസ് ആപ്പുകൾ എന്നിങ്ങനെ നഗരങ്ങളിൽ ജീവിക്കുന്ന കുടുംബങ്ങളുടെ ഏറ്റവും വലിയ ആവർത്തിച്ചുള്ള ചെലവുകളിൽ ഒന്നായി സബ്‌സ്ക്രിപ്ഷനുകൾ മാറിക്കഴിഞ്ഞു. നെറ്റ്ഫ്ലിക്സിലും സ്പോട്ടിഫൈയിലും തുടങ്ങിയ സബ്സ്ക്രിപ്ഷൻ ഇന്ന് ജീവിത ശൈലിയുടെ ഭാഗമാണ്. ഇന്ത്യയിലെ ജെൻ സിയെയും മില്ലേനിയലുകളെയും സംബന്ധിച്ചിടത്തോളം സബ്‌സ്ക്രിപ്ഷനുകൾ വെറുമൊരു പർച്ചേസിങ് അല്ല, മറിച്ച് അവരുടെ പ്രതിദിന സാമ്പത്തിക ആസൂത്രണത്തിന്‍റെ ഭാഗം കൂടിയാണ്.

വർധിച്ചുവരുന്ന പ്രതിമാസ ബില്ലുകൾ

ഒരു ജെൻ ഇസി ഉപഭോക്താവ് വിവിധ വിഭാഗങ്ങളിലായി പ്രതിമാസം 2,600 മുതൽ 7,450 രൂപ വരെ സബ്‌സ്ക്രിപ്ഷനുകൾക്കായി ചെലവഴിക്കുന്നുവെന്നാണ് ഒരു മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ മില്ലേനിയലുകളുടെ കാര്യത്തിൽ ഇത് 5,200 മുതൽ 11,700 രൂപ വരെ ഉയരും. വാങ്ങൽ ശേഷി കൂടുതലുള്ളതും പ്രീമിയം പ്ലാനുകൾ വ്യാപകമായി ഉപയോഗിക്കുന്നതുമാണ് ഇതിന് കാരണം.

എ.ഐ പുതിയ യൂട്ടിലിറ്റി

ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങളിലൊന്ന് എ.ഐ സബ്‌സ്ക്രിപ്ഷനുകളുടെ അതിവേഗ വളർച്ചയാണ്. ചാറ്റ് ജി.പി.ടി പ്ലസ്, കാൻവ പ്രോ, നോഷൻ എ.ഐ തുടങ്ങിയ എ.ഐ പ്ലാറ്റ്‌ഫോമുകൾക്കായി ഉപഭോക്താക്കൾ പ്രതിമാസം 500 മുതൽ 1,500 രൂപ വരെ നൽകുന്നുണ്ട്. മില്ലേനിയലുകൾക്കിടയിൽ ഈ തുക 1,000 - 2,500 രൂപ വരെയായി ഉയരുന്നു. വിനോദ സബ്‌സ്ക്രിപ്ഷനുകളിൽ നിന്ന് വ്യത്യസ്തമായി, എ.ഐ ടൂളുകൾ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും പഠനത്തിനും കരിയർ വളർച്ചക്കും സഹായിക്കുന്ന നിക്ഷേപങ്ങളായാണ് കണക്കാക്കപ്പെടുന്നത്.

ചെലവാക്കലിൽ മുന്നിൽ മില്ലേനിയനുകൾ

മിക്ക വിഭാഗങ്ങളിലും ജെൻ സിയേക്കാൾ കൂടുതൽ തുക മില്ലേനിയലുകൾ ചെലവഴിക്കുന്നുണ്ട്. ആരോഗ്യ വിദ്യാഭ്യാസം, ഉൽപ്പാദനക്ഷമത തുടങ്ങിയ ദീർഘകാല മൂല്യമുള്ള വിഭാഗങ്ങളിൽ അവർ കൂടുതൽ പണം മുടക്കുന്നു. ഉദാഹരണത്തിന്, ഫിറ്റ്നസ് സബ്‌സ്ക്രിപ്ഷനുകൾക്കായി മില്ലേനിയലുകൾ പ്രതിമാസം 700-1,500 രൂപ ചെലവഴിക്കുമ്പോൾ ജെൻ ഇസി 300-700 രൂപയാണ് ചെലവഴിക്കുന്നത്. അതേസമയം, വിനോദം, ഗെയിമിങ്, ഭക്ഷണ വിതരണം, എ.ഐ ടൂളുകൾ എന്നിവക്കാണ് ജെൻ സി മുൻഗണന നൽകുന്നത്.

വ്യക്തിഗത സാമ്പത്തിക വെല്ലുവിളികൾ

സബ്‌സ്ക്രിപ്ഷൻ സംസ്കാരം ഒരു വിരോധാഭാസം സൃഷ്ടിക്കുന്നുണ്ട്. ഓരോ സേവനവും പ്രത്യേകം നോക്കുമ്പോൾ ചെറിയ തുകയാണെന്ന് തോന്നാമെങ്കിലും, ഇവയെല്ലാം ചേർന്ന് പ്രതിമാസ വരുമാനത്തിന്‍റെ വലിയൊരു പങ്ക് കവർന്നെടുക്കുന്നു. ഓട്ടോമാറ്റിക് റിന്യൂവലുകൾ കാരണം ഉപയോക്താക്കൾ അത്യാവശ്യമില്ലാത്ത സേവനങ്ങൾക്ക് പോലും പണം നൽകിക്കൊണ്ടിരിക്കുന്നു.

സാമ്പത്തിക വിദഗ്ദർ ഇതിനായി ഓരോ മൂന്ന് മാസത്തിലും ഒരു 'സബ്‌സ്ക്രിപ്ഷൻ ഓഡിറ്റ്' നിർദ്ദേശിക്കുന്നുണ്ട്:

  • സേവനം ഇപ്പോഴും പ്രയോജനപ്പെടുന്നുണ്ടോ?
  • മറ്റ് സബ്‌സ്ക്രിപ്ഷനുകളുമായി ഇതിന് എന്തെങ്കിലും സാമ്യമുണ്ടോ?
  • ഒരു ഫാമിലി പ്ലാനോ വാർഷിക പ്ലാനോ വഴി ചെലവ് കുറക്കാൻ കഴിയുമോ?

സബ്ക്രിപ്ഷനുകളിൽ പുനർ വിചിന്തനം നടത്തുന്നത് വലിയൊരു തുക വർഷാവസാനം സമ്പാദ്യമാക്കി മാറ്റാൻ സഹായിക്കും.

Tags:    
News Summary - How much do Gen z and millennials spend on monthly subscriptions?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.