ടി.വി. നരേന്ദ്രൻ
മുംബൈ: ടാറ്റ സൺസിന്റെ ചെയർമാൻ പദവിയിൽ നിന്ന് പടിയിറങ്ങാനുള്ള എൻ. ചന്ദ്രശേഖരന്റെ തീരുമാനത്തിനുപിന്നാലെ പിൻഗാമിയെ തേടി ടാറ്റ ട്രസ്റ്റ്. ഒമ്പത് വർഷമായി തുടരുന്ന ചെയർമാൻ പദവിയുടെ കാലാവധി പൂർത്തിയാകാൻ ആറുമാസം ബാക്കിയിരിക്കെയാണ് എൻ. ചന്ദ്രശേഖരൻ രാജി സന്നദ്ധത അറിയിച്ചത്. ഫെബ്രുവരി വരെയുള്ള കാലാവധിക്കു പിന്നാലെ തുടർ നിയമനത്തിന് നിർദേശിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് എൻ. ചന്ദ്രശേഖരൻ, രാജ്യത്തെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പിന്റെ നായക സ്ഥാനത്തുനിന്നും പടിയിറങ്ങാനുള്ള തീരുമാനം അറിയിച്ചത്. ഇതോടെ, ഫെബ്രുവരിയോടെ ചന്ദ്രശേഖരന്റെ പിൻഗാമിയെ കണ്ടെത്താനുള്ള നടപടികളും ടാറ്റ ഗ്രൂപ് ആരംഭിച്ചു.
പുതിയ ചെയർമാൻ സ്ഥാനത്തേക്ക് ഇതിനകം തന്നെ പല പേരുകളും ഉയർന്നു തുടങ്ങിയിട്ടുണ്ട്. അതിൽ പ്രമുഖൻ മലയാളി കൂടിയായ ടാറ്റ സ്റ്റീൽ മാനേജിങ് ഡയറക്ടർ ടി.വി. നരേന്ദ്രനാണ്. 1988ൽ ടാറ്റ സ്റ്റീൽസിന്റെ ഭാഗമായ, എറണാകുളത്ത് വേരുകളുള്ള നരേന്ദ്രന് പ്രതിസന്ധിഘട്ടത്തിലും സ്ഥാപനത്തെ നയിച്ച മികവാണ് അനുകൂലമാകുന്നത്. എയർ ഇന്ത്യ, സെമി കണ്ടക്ടർ നിക്ഷേപം ഉൾപ്പെടെ പുതിയ പദ്ധതികൾ മുന്നിൽ നിൽക്കെയാണ് ടാറ്റയുടെ പ്രധാന ഗ്രൂപ്പിലെ നേതൃമാറ്റം.
പുതിയ ചെയർമാനെ കണ്ടെത്താനുള്ള നടപടികൾക്ക് നേതൃത്വം നൽകാൻ പ്രത്യേക കമ്മിറ്റിക്ക് രൂപം നൽകാൻ ടാറ്റ ട്രസ്റ്റ് പ്രമേയം പാസാക്കി. അഞ്ചംഗ സമിതി നിർദേശിക്കുന്നവരിൽ നിന്നാവും പുതിയ ചെയർമാനെ നിയമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.