അണിയുന്ന ആഭരണം എന്നതിലുപരി നല്ലൊരു നിക്ഷേപമാർഗമായി ഇന്ന് സ്വർണം മാറിയിരിക്കുന്നു. ഓഹരികളും ബോണ്ടും റിയൽ എസ്റ്റേറ്റും തരുന്നതിലും എത്രയോ ഇരട്ടി ലാഭം തരുന്ന ഒന്നാണ് സ്വർണം. എന്നാൽ, സ്വർണത്തെ നിക്ഷേപമായി കരുതുന്ന പലരും ഇപ്പോഴും പരമ്പരാഗതമായ രീതിയിൽ തന്നെയാണ് മഞ്ഞലോഹത്തിൽ നിക്ഷേപിക്കുന്നത്. ആഭരണങ്ങളോ കോയിനുകളോ ആയി സ്വർണം വാങ്ങുന്നതിന് പകരം വിവിധ രീതിയിലുള്ള നിക്ഷേപമാർഗങ്ങൾ ഇന്ന് നിലവിലുണ്ട്. അതിലൊന്നാണ് ഗോൾഡ് ഇ.ടി.എഫ്.
ഓഹരി വിപണിയിൽ ഓഹരികൾക്ക് സമാനമായാണ് ഗോൾഡ് ഇ.ഡി.എഫ് ഫണ്ടുകളും വ്യാപാരം നടത്തുന്നത്. എല്ലാ ദിവസവും ഗോൾഡ് ഇ.ടി.എഫ് ഫണ്ടുകൾ ഓഹരി വിപണിയിൽ ആളുകൾ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നു. ഫിസിക്കൽ ഗോൾഡിന്റെ ആഭ്യന്തര വില അനുസരിച്ചാണ് ഇ.ടി.എഫിന്റേയും നിരക്ക് നിശ്ചയിക്കുന്നുണ്ട്. 99.5 ശതമാനം പണവും സ്വർണത്തിൽ തന്നെയാണ് ഗോൾഡ് ഇ.ടി.എഫുകൾ നിക്ഷേപിക്കുക. അതുകൊണ്ട് ആഭ്യന്തര വിപണിയിലെ സ്വർണവിലക്ക് അനുസരിച്ച് ഇ.ടി.എഫിന്റെ മൂല്യവും മാറും.
ഓഹരി വിപണിക്ക് സമാനമായി ഗോൾഡ് ഇ.ടി.എഫിൽ നിക്ഷേപിക്കണമെങ്കിലും ട്രേഡിങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും വേണം. സെബി അംഗീകരിച്ചിട്ടുള്ള ബ്രോക്കർമാരിൽ നിന്ന് ഇത് എടുക്കാം. ഇതിന് ശേഷം ഏതെങ്കിലും ഫണ്ട് ഹൗസുകൾ നൽകുന്ന ഗോൾഡ് ഇ.ടി.എഫ് വാങ്ങണം. വാങ്ങിയുടൻ തന്നെ ഇ.ടി.എഫ് നിങ്ങളുടെ ഡിമാറ്റ് അക്കൗണ്ടിൽ ക്രെഡിറ്റാകും. ഇതേ രീതിയിൽ ബ്രോക്കർമാരുടെ സഹായത്തോടെ തന്നെ ഗോൾഡ് ഇ.ടി.എഫ് വിൽക്കുകയും ചെയ്യാം
സ്വർണം സൂക്ഷിച്ചുവെക്കുകയെന്ന ബുദ്ധിമുട്ട് ഒഴിവായി കിട്ടുമെന്നതാണ് ഗോൾഡ് ഇ.ടി.എഫിന്റെ പ്രധാനനേട്ടങ്ങളിലൊന്ന്. സുതാര്യതയാണ് മറ്റൊരു പ്രത്യേകത. പെട്ടെന്ന് പണമാക്കി മാറ്റാൻ കഴിയുമെന്നതും നേട്ടമാണ്. സെബി പോലുള്ള നിയന്ത്രണ ഏജൻസികളുടെ മേൽനോട്ടമുണ്ടാവുമെന്നതും ഗുണകരമാണ്.
ഗോൾഡ് ഇ.ടി.എഫിൽ എസ്.ഐ.പി ഓപ്ഷൻ ഇല്ല എന്നത് മ്യൂച്ചൽഫണ്ടുമായി താരതമ്യം ചെയ്യുമ്പോൾ ഇതിന്റെ പോരായ്മയാണ്. ഗോൾഡ് ഇ.ടി.എഫ് വാങ്ങുമ്പോഴും വിൽക്കുമ്പോഴും ബ്രോക്കർമാർ ചില ചാർജുകൾ ചുമത്തിയേക്കുമെന്നതും കോട്ടമാണ്. ദീർഘകാല-മധ്യകാല നിക്ഷേപകർക്ക് മാത്രമാണ് ഗോൾഡ് ഇ.ടി.എഫ് ഏറ്റവും അനുയോജ്യമാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.