മുംബൈ: ഒരു വർഷത്തോളം നീണ്ട കൂട്ട വിൽപനക്ക് ശേഷം വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിലേക്ക് തിരിച്ചെത്തുന്നു. ബുധനാഴ്ച വരെയുള്ള 11 വ്യാപാര ദിവസങ്ങളിൽ വിദേശികൾ ഓഹരി വിപണിയിൽ നിക്ഷേപിച്ചത് 2.4 ബില്ല്യൻ ഡോളർ അതായത് 21,920 കോടി രൂപ. നാഷനൽ സെക്യൂരിറ്റീസ് ഡെപോസിറ്ററിയാണ് ഇതു സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്.
യു.എസും യൂറോപ്യൻ യൂനിയനും അടക്കം 15 രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാര കരാറും കമ്പനികളുടെ വരുമാനം മെച്ചപ്പെടുന്നെന്ന പ്രതീക്ഷയുമാണ് വിദേശ നിക്ഷേപകരുടെ തിരിച്ചുവരവിന് സഹായിച്ചത്. വിപണിയിൽ ശക്തമായ ഇടിവുണ്ടായിട്ടുണ്ടെങ്കിലും വിദേശികളെ സംബന്ധിച്ച് പല ഓഹരികളുടെയും വില ഇപ്പോഴും അമിതമായി ഉയർന്നുതന്നെയാണെന്ന് ഓൾഡ് ബ്രിഡ്ജ് അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫിസർ കെന്നത്ത് ആൻഡ്രഡെ പറഞ്ഞു.
അതേസമയം, വിദേശ നിക്ഷേപകർ അതിവേഗം ഇന്ത്യൻ ഓഹരി വിപണിയിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷയില്ലെന്ന് ആശിക ഇൻസ്റ്റിറ്റ്യൂഷനൽ ഇക്വിറ്റീസ് സി.ഇ.ഒ രാഹുൽ അറോ അഭിപ്രായപ്പെട്ടു. കോർപറേറ്റ് വരുമാനത്തിൽ 18-20 ശതമാനം വർധനവുണ്ടായാൽ ശക്തമായ വിദേശ നിക്ഷേപമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആഭ്യന്തര നിക്ഷേപകരുടെ താൽപര്യം കുതിച്ചുയർന്നതിനാൽ ഇന്ത്യയുടെ ഓഹരി വിപണി നിലവിൽ പൂർണമായും വിദേശകളെ ആശ്രയിച്ചല്ല സഞ്ചരിക്കുന്നത്. വിദേശികൾ ഏറ്റവും കൂടുതൽ നിക്ഷേപം പിൻവലിച്ച വർഷമാണ് 2025. 1.65 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് കഴിഞ്ഞ വർഷം അവർ വിറ്റത്. അതേസമയം, 7.88 ലക്ഷം കോടി രൂപയുടെ ഓഹരികൾ ആഭ്യന്തര നിക്ഷേപകർ വാങ്ങിക്കൂട്ടിയത് വിപണിയെ തകർച്ചയിൽനിന്ന് പിടിച്ചുനിർത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.