മുംബൈ: ഓഹരി വിപണിയിൽ കനത്ത ഇടിവ് നേരിട്ട് സ്വിഗ്ഗിയും സൊമാറ്റോയും. രാജ്യത്ത് എൽ.പി.ജി ക്ഷാമം മൂലം ഹോട്ടലുകളും റെസ്റ്റോറന്‍റുകളും അടച്ചുപൂട്ടുകയോ ഭക്ഷ്യ വിഭവങ്ങളുടെ എണ്ണം കുറക്കുകയോ ചെയ്തതോടെ ഓൺലൈൻ ഫൂഡ് ഡെലിവറിയും പ്രതിസന്ധിയിലായി. വ്യാഴാഴ്ച്ച ഓൺലൈൻ ഫുഡ് ഡെലിവറി ഭീമന്മാരായ സൊമാറ്റോ, സ്വിഗ്ഗി എന്നിവയുടെ ഓഹരികൾ കുത്തനെ ഇടിഞ്ഞു.
വാണിജ്യ എൽ.പി.ജി ക്ഷാമം രൂക്ഷമായത് ഒരു വർഷത്തിലേറെയായി ഏറ്റവും ശക്തമായ വളർച്ച കൈവരിച്ച ഇന്ത്യയുടെ ഭക്ഷ്യ വിതരണ വ്യവസായം തടസപ്പെടുത്തുമെന്ന ആശങ്കകൾ സൃഷ്ടിച്ചു. പ്രതിസന്ധി കനത്തതോടെയാണ് വ്യാഴാഴ്ച സൊമാറ്റോയുടെയും സ്വിഗ്ഗിയുടെയും ഓഹരികൾ 4% ഇടിഞ്ഞത്.
ബി.എസ്.ഇയിൽ സൊമാറ്റോ ഓഹരികൾ 4% ഇടിഞ്ഞ് 214.75 രൂപയിലെത്തി. സ്വിഗ്ഗി 4% ഇടിഞ്ഞ് 272.95 രൂപയിലെത്തി. ക്വിക്ക് സർവീസ് റെസ്റ്റോറന്റ് ഓഹരികളും ഇടിഞ്ഞു. ജൂബിലന്റ് ഫൂഡ്‌വർക്ക്സ് 4%, സഫയർ ഫൂഡ്‌സ് 3%, വെസ്റ്റ്‌ലൈഫ് ഫൂഡ്‌വേൾഡ് 3%, ദേവയാനി ഇന്റർനാഷണൽ 1% എന്നങ്ങനെയാണ് നഷ്ടം നേരിട്ടത്.
നിരവധി നഗരങ്ങളിൽ വാണിജ്യ എൽ.പി.ജി സിലിണ്ടറുകളുടെ വിതരണം കുറഞ്ഞത് ഡെലിവറികൾ വൈകുന്നതിന് കാരണമായതായി റെസ്റ്റോറന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മിഡിൽ ഈസ്റ്റേൺ എൽ.പി.ജിയെ ഇന്ത്യ അമിതമായി ആശ്രയിക്കുന്നത് ഈ മേഖലയെ പ്രത്യേകിച്ച് ദുർബലമാക്കിയിട്ടുണ്ട്. കാരണം ഇന്ത്യയുടെ എൽ.പി.ജി ഇറക്കുമതിയുടെ 90% ഖത്തർ, സൗദി അറേബ്യ, യുഎഇ, കുവൈറ്റ് തുടങ്ങിയ മിഡിൽ ഈസ്റ്റേൺ വിതരണക്കാരിൽ നിന്നാണ്. മാത്രമല്ല എൽ.പി.ജി ഇറക്കുമതിയുടെ 80-85% ഹുർമുസ് കടലിടുക്ക് വഴിയുമാണ് നടക്കുന്നത്.
സമീപകാല പാദങ്ങളിൽ ഭക്ഷ്യ വിതരണ (എഫ്.ഡി) വ്യവസായങ്ങളുടെ വളർച്ച മെച്ചപ്പെട്ടുവരികയായിരുന്നു. എന്നാൽ മാർച്ച് വരെ ക്ഷാമം തുടരുകയാണെങ്കിൽ എൽ.പി.ജി തടസം ദീർഘകാലാടിസ്ഥാനത്തിൽ തടസം സൃഷ്ടിച്ചേക്കാമെന്ന് വിപണി വിദഗ്ധർ മുന്നറിയിപ്പ് നൽകി. മെനു വെട്ടിക്കുറക്കൽ, പാചക സമയം പരിമിതപ്പെടുത്തൽ, റെസ്റ്റോറന്റുകളുടെ താൽക്കാലിക അടച്ചിടൽ എന്നിവ പ്ലാറ്റ്‌ഫോമുകളിലെ ഓർഡർ ലഭ്യത പരിമിതപ്പെടുത്തിയേക്കാം. ഇത് എഫ്.ഡി ഓർഡർ വോള്യങ്ങളിൽ താൽക്കാലിക നിയന്ത്രണം വരുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.