ന്യൂഡൽഹി: ആഭ്യന്തര വിപണിയിൽ ഇന്ധന ലഭ്യത ഉറപ്പുവരുത്തുന്നതിനായി ഡീസൽ, വിമാന ഇന്ധനം (എ.ടി.എഫ്) എന്നിവയുടെ കയറ്റുമതി തീരുവ കേന്ദ്ര സർക്കാർ കുത്തനെ വർധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ ഉടനടി പ്രാബല്യത്തിൽ വരുമെന്ന് ധനമന്ത്രാലയം അറിയിച്ചു. ഡീസൽ ലിറ്ററിന് 21.5 രൂപയായിരുന്ന കയറ്റുമതി തീരുവ 55.5 രൂപയായാണ് വർധിപ്പിച്ചത്. അതേസമയം വിമാന ഇന്ധനം ലിറ്ററിന് 29.5 രൂപയിൽ നിന്ന് 42 രൂപയായി ഉയർത്തി. എന്നാൽ പെട്രോളിന്റെ കയറ്റുമതി തീരുവയിൽ മാറ്റമില്ല.
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സഹചര്യത്തിനിടയിൽ താൽകാലിക വെടി നിർത്തൽ പ്രഖ്യാപിച്ചെങ്കിലും, ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില വർധിച്ച സാഹചര്യത്തിലാണ് കേന്ദ്ര സർക്കാറിന്റെ ഇത്തരമൊരു നടപടി. ഫെബ്രുവരിയിൽ ഇറാനുനേരെ ഉണ്ടായ സൈനിക നീക്കങ്ങൾ ആഗോള ഊർജ്ജ വിപണിയെ വൻതോതിൽ ബാധിച്ചിരുന്നു.
അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റത്തിന്റെ ലാഭവിഹിതം കയറ്റുമതിക്കാർ മാത്രം കൊണ്ടുപോകാതിരിക്കാനും, രാജ്യത്തിനകത്ത് ഇന്ധന ക്ഷാമം ഉണ്ടാകാതിരിക്കാനും വേണ്ടിയാണ് സർക്കാർ 'വിൻഡ്ഫാൾ ടാക്സ്' ഉയർത്തിയത്. ഏപ്രിൽ 8ന് ഇറാനെതിരെ ഇസ്രായേലും യു.എസും തമ്മിൽ രണ്ടാഴ്ചത്തെ വെടിനിർത്തലിന് ധാരണയായെങ്കിലും വിപണിയിലെ അനിശ്ചിതത്വം തുടരുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. കഴിഞ്ഞ മാർച്ച് 26നാണ് ഇതിനുമുമ്പ് ഇന്ധന കയറ്റുമതി തീരുവ പരിഷ്കരിച്ചിരുന്നത്. വരും ദിവസങ്ങളിലും അന്താരാഷ്ട്ര സാഹചര്യങ്ങൾ വിലയിരുത്തി നികുതി നിരക്കുകളിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.