ന്യൂഡൽഹി: യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇറാനെതിരെ കൂടുതൽ സൈനിക ആക്രമണങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് തുടർച്ചയായ മൂന്നാം ദിവസവും എണ്ണവിലയിൽ വർധന രേഖപ്പെടുത്തി. ഹുർമുസ് കടലിടുക്കിലൂടെയുള്ള ഇറാനിയൻ കപ്പൽ ഗതാഗതത്തിന് യു.എസ് ഉപരോധം ഏർപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം.
ജൂൺ 12ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ് ബ്രെന്‍റ് ക്രൂഡ് എത്തിയിരിക്കുന്നത്. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) ജൂൺ 15ന് ശേഷമുള്ള ഏറ്റവും ശക്തമായ ക്ലോസിങിലാണ്. രാവിലെ ബ്രെന്‍റ് ക്രൂഡ് 1.46 ഡോളർ (1.72%) വർധിച്ച് ബാരലിന് 86.19 ഡോളറിലെത്തി. WTI 1.11 ഡോളർ (1.4%) ഉയർന്ന് 80.40 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
തെഹ്‌റാൻ ചർച്ചക്ക് തയാറായില്ലെങ്കിൽ അടുത്തയാഴ്ച ഇറാനിലെ പവർ പ്ലാന്റുകളും പാലങ്ങളും ലക്ഷ്യമിടുമെന്നും, ഇറാനെതിരായ സൈനിക ആക്രമണങ്ങൾ തുടരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഹുർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകളെ ആക്രമിക്കാനുള്ള ഇറാൻ്റെ ശേഷി തകർക്കുക എന്ന ലക്ഷ്യത്തോടെ യു.എസ് സൈന്യം പുതിയ ആക്രമണങ്ങൾ നടത്തിയതിന് പിന്നാലെ ഉരരോധം പുനഃസ്ഥാപിക്കുകയും ചെയ്തു.
അതേസമയം, ഹുർമുസിലൂടെ കടന്നുപോകുന്ന ചരക്ക് കപ്പലുകൾക്ക് 20% ഫീസ് ചുമത്താനുള്ള മുൻ തീരുമാനം ട്രംപ് പിന്നീട് പിൻവലിച്ചു. ഹുർമുസ് കടലിടുക്കിലെ അനിശ്ചിതത്വത്തെ ഭയന്നും യു.എസ്-ഇറാൻ വെടിനിർത്തൽ കരാർ തകർന്നതിനാലും വിറങ്ങലിച്ചുനിന്ന ഷിപ്പിങ് വ്യവസായത്തിന് ഈ തീരുമാനം ആശ്വാസമായി.
ജലപാതയുടെ നിയന്ത്രണം ഇറാൻ തുടരുന്നത് എണ്ണവിലയിൽ വലിയ സമ്മർദം ചെലുത്തുന്നുണ്ട്. ഇത് ട്രംപിന് മുന്നിലുള്ള വെല്ലുവിളികൾ വർധിപ്പിക്കുന്നു. എണ്ണ ടാങ്കറുകൾക്ക് നേരെയുള്ള ആക്രമണങ്ങളും കുവൈറ്റ് പോലുള്ള ഗൾഫ് രാജ്യങ്ങൾക്കെതിരെയുള്ള നീക്കങ്ങളും ഷിപ്പിങ് പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്.
രണ്ടാം പാദത്തിൽ രേഖപ്പെടുത്തിയ 30% ഇടിവിൽ നിന്ന് എണ്ണവില തിരിച്ചുകയറുകയാണ്. താത്കാലിക സമാധാന കരാറിനെ തുടർന്ന് ഗൾഫ് രാജ്യങ്ങൾ എണ്ണ കയറ്റുമതി വർധിപ്പിച്ചിരുന്നു. പ്രത്യേകിച്ചും, യു.എ.ഇ ട്രാൻസ്പോണ്ടറുകൾ ഓഫ് ചെയ്ത് ഷട്ടിൽ ടാങ്കറുകൾ ഉപയോഗിച്ച് കയറ്റുമതി വർധിപ്പിച്ചു. അതിനിടെ, യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ സൗദി അറേബ്യക്ക് നേരെ ബാലസ്റ്റിക് മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടത് പ്രാദേശിക സംഘർഷം കൂടുതൽ വഷളാക്കിയിട്ടുണ്ട്. 2022ലെ വെടിനിർത്തലിന് ശേഷമുള്ള ഇരുപക്ഷവും തമ്മിലുള്ള ഏറ്റവും വലിയ സംഘർഷമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.