ന്യൂഡൽഹി: ഇന്ത്യൻ ബാങ്കിങ് മേഖലയിലെ ചൈനീസ് സ്വാധീനം വർധിക്കുന്നു. ഗാൽവാൻ സംഘർഷങ്ങളെ തുടർന്ന് ചൈനയെ മാറ്റി നിർത്താനുള്ള നീക്കങ്ങളുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോകുന്നതിനിടെയാണ് ബാങ്കിങ് മേഖലയിൽ നിന്നുള്ള വാർത്തകൾ. ടിക് ടോക്, വി ചാറ്റ് പോലുള്ള ആപുകളെ നിരോധിച്ചും 470 കോടിയുടെ ചൈനയുമായുള്ള റെയിൽവേയുടെ കരാർ റദ്ദാക്കിയുമെല്ലാം ബഹിഷ്കരണത്തിനായി അരയും തലയും മുറുക്കി മോദി സർക്കാർ രംഗത്തുണ്ട്. ആത്മനിർഭർ ഭാരത് എന്ന പദ്ധതിയാണ് ഇതിന് പകരമായി മുന്നോട്ട് വെക്കുന്നത്. എന്നാൽ, ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ സ്വാധീനിക്കുന്ന തന്ത്രപ്രധാന മേഖലയിൽ സർക്കാറിൻെറ ഈ പദ്ധതി വിജയം കണ്ടിട്ടില്ലെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
ചൈനീസ് നിക്ഷേപത്തെ നിയന്ത്രിക്കാൻ നിയമങ്ങൾ ശക്തമാക്കിയെങ്കിലും ഇതൊന്നും ഫലപ്രദമായിട്ടില്ലെന്ന സൂചനകളാണ് ബാങ്കിങ് മേഖലയിൽ നിന്ന് പുറത്ത് വരുന്നത്. ചൈനയിലെ കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന കഴിഞ്ഞ മാർച്ചിൽ എച്ച്.ഡി.എഫ്.സിയുടെ ഓഹരികൾ വാങ്ങിയിരുന്നു. തുടർന്ന് ഐ.സി.ഐ.സി.ഐ ബാങ്കിലും നിക്ഷേപം നടത്തി. ഇപ്പോൾ സ്വകാര്യ വിദേശ നിക്ഷേപം നിയന്ത്രിക്കുന്നതിനായി നിയമങ്ങൾ കർശനമാക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ. പക്ഷേ ഇതുകൊണ്ട് മാത്രം ചൈനീസ് നിക്ഷേപം തടയാൻ കഴിയില്ലെന്നാണ് പുറത്ത് വരുന്ന സൂചനകൾ.
ഇന്ത്യൻ ബാങ്കിങ് സെക്ടറിലെ ചൈനയുടെ താൽപര്യം ആശങ്കയുണ്ടാക്കുന്നതാണെന്ന് കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ ട്രേഡേഴ്സ് പ്രസിഡൻറ് ബി.സി ഭാർതിയ പറഞ്ഞു. റിസർവ് ബാങ്ക് ഇക്കാര്യത്തിൽ ജാഗ്രതപുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ രണ്ട് ബാങ്കുകളോടും നിക്ഷേപം തിരിച്ച് നൽകാൻ ആവശ്യപ്പെടണമെന്നും സംഘടന നിർദേശിച്ചു. എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ, ഏഷ്യൻ പെയിൻറ്, അംബുജ സിമൻറ് തുടങ്ങിയ കമ്പനികളിലായി ചൈനീസ് കേന്ദ്രബാങ്കിന് 4,418 കോടിയുടെ നിക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.