ഓഹരി വിപണി 3.26 % ഇടിഞ്ഞു; രണ്ടുവർഷത്തിനിടയിലെ ഏറ്റവും കനത്ത വീഴ്ച

മുംബൈ: യു.എസ് ഫെഡറൽ റിസർവ് ചെയർമാന്റെ വാർത്തസമ്മേളനത്തിലെ, പണപ്പെരുപ്പം സംബന്ധിച്ച അശുഭ സൂചനകളും യുദ്ധവും എണ്ണവില വർധനയും ഇന്ത്യൻ ഓഹരി വിപണിയെ കൂപ്പുകുത്തിച്ചു. സെൻസെക്സും നിഫ്റ്റിയും 3.26 ശതമാനം ഇടിഞ്ഞു. രണ്ട് വർഷത്തിനിടെ ഒരു ദിവസത്തിലെ ഏറ്റവും കനത്ത വീഴ്ചയാണിത്. സെൻസെക്സ് 23,002.15ലും നിഫ്റ്റി 74,207.24ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മിഡ്കാപ് സൂചിക 3.2 ശതമാനവും സ്മാൾ കാപ് സൂചിക 2.9 ശതമാനവും താഴ്ന്നു.

നിക്ഷേപകരുടെ ആസ്തി മൂല്യത്തിൽ 11 ലക്ഷം കോടി രൂപയുടെ കുറവാണുണ്ടായത്. ഇസ്രായേൽ ഇറാനിലെയും ഇറാൻ ഖത്തറിലെയും പ്രകൃതിവാതക കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണം വിപണിക്ക് തിരിച്ചടിയായി. പലിശനിരക്ക് മാറ്റുന്നില്ലെന്നാണ്, ഫെഡ് റിസർവ് ചെയർമാൻ ജെറോം പവൽ പ്രഖ്യാപിച്ചതെങ്കിലും ആഗോള സാഹചര്യങ്ങൾ പണപ്പെരുപ്പ ഭീഷണിക്ക് കാരണമാകുന്നതായ അദ്ദേഹത്തിന്റെ വാക്കുകൾ പക്ഷെ, വിപണിയിൽ പ്രതിഫലിച്ചു.

ഓട്ടോ, ബാങ്കിങ്, റിയാലിറ്റി, ഐ.ടി, ലോഹം മേഖലകൾ കനത്ത തിരിച്ചടി നേരിട്ടു. ഊർജ ഓഹരികളാണ് പിടിച്ചുനിന്നത്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ചെയർമാൻ അതനു ചക്രബർത്തി അപ്രതീക്ഷിതമായി രാജിവെച്ചത് ചലനങ്ങൾ സൃഷ്ടിച്ചു. ബാങ്കിന്റെ ഓഹരി അഞ്ച് ശതമാനത്തിലേറെ ഇടിഞ്ഞു. ക്രൂഡോയിൽ വില ബാരലിന് 114 ഡോളറായി ഉയർന്നു.

Tags:    
News Summary - Stock market falls 3.26%; biggest fall in two years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.