യു.പി.ഐ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക; അനുമതിയില്ലാതെ ഓട്ടോപേയിലൂടെ പണം നഷ്ടമാകുന്നു

മുംബൈ: നിങ്ങൾ ഗൂഗ്ൾപേയും ഫോൺപേയും അടക്കമുള്ള യു.പി.ഐ ആപ്പുകൾ ഉപയോഗിക്കുന്നവരാണെങ്കിൽ സൂക്ഷിക്കുക. കാരണം നിങ്ങളുടെ സമ്മതമില്ലാതെ ഓട്ടോപേ വഴി പണം നഷ്ടപ്പെടാനുള്ള സാധ്യതയേറെയാണ്. ഇങ്ങനെ ഓട്ടോപേയിലൂടെയുള്ള ഇടപാട് റദ്ദാക്കാനും സംവിധാനമില്ല. രാജ്യത്തെ നിരവധി ഉപഭോക്താക്കളുടെ പണമാണ് ഇതുപോലെ നഷ്ടപ്പെട്ടത്. പരാതികൾ കുമിഞ്ഞുകൂടിയതോടെ ഉപഭോക്താവിന്റെ അനുമതിയില്ലാതെ ഓട്ടോപേ സംവിധാനം പ്രവർത്തിക്കുന്നതിനെ കുറിച്ച് പരിശോധിച്ച് നടപടി സ്വീകരിക്കാൻ യു.പി.ഐ സാങ്കേതിക വിദ്യയുടെ ഉടമയായ നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയോട് (എൻ.പി.സി.ഐ) നിർദേശിച്ചിരിക്കുകയാണ് റിസർവ് ബാങ്ക് (ആർ.ബി.ഐ). ഒരു തവണ ബില്ല് അടച്ചാൽ പതിവായി ഓട്ടോപേ വഴി പണം നഷ്ടപ്പെടുന്നതായും ഓട്ടോപേ സംവിധാന നിരസിക്കാനുള്ള ഒപ്ഷൻ ഇല്ലെന്നും ഒരു തവണ ഓട്ടോപേ അംഗീകരിക്കുന്നതോടെ നിരന്തരം ഓട്ടോമാറ്റിക്കായി പണം നഷ്ടപ്പെടുന്നുവെന്നുമാണ് ഉപഭോക്താക്കളുടെ പരാതി.

സബ്‌സ്‌ക്രിപ്‌ഷനുകൾ, യൂട്ടിലിറ്റി ബില്ലുകൾ, ഇൻഷുറൻസ് പ്രീമിയങ്ങൾ, ഇ.എം.ഐകൾ എന്നിവക്ക് പതിവായി പണമടക്കുന്നതിന് 2020ലാണ് യു.പി.ഐ ഓട്ടോപേ ആരംഭിച്ചത്. യു.പി.ഐയിൽ അതിവേഗം വളരുന്ന സംവിധാനമാണ് ഓട്ടോപേ. എ.ഐ, എഡ്‌ടെക്, ഫിൻ‌ടെക്, വെൽ‌നെസ്, സമൂഹ മാധ്യമം തുടങ്ങിയ മേഖലകളിലെ ഡിജിറ്റൽ സബ്‌സ്‌ക്രിപ്‌ഷനുകൾക്ക് പതിവായി പണമടക്കുന്നത് വ്യാപിച്ചതോടെയാണ് ഓട്ടോപേ സംവിധാനത്തിന്റെ പ്രസ്കതി വർധിച്ചത്. നിലവിൽ പ്രതിമാസം ഏകദേശം ഒരു ബില്യൺ ഓട്ടോപേ ഇടപാടുകൾ പ്രോസസ് ചെയ്യുന്നുണ്ടെന്ന് ഇ.വൈ ഇന്ത്യ പാർട്ണർ റണാദുർജയ് താലൂക്ദാർ പറഞ്ഞു. ഇത് മൊത്തം യു.പി.ഐ ഇടപാടുകളുടെ അഞ്ച് ശതമാനം വരും. യു.പി.ഐയിൽ ഓട്ടോപേയുടെ ഉപയോഗം ശക്തമായി വർധിക്കുന്നുവെന്നാണ് ഈ വളർച്ച കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം ഓട്ടോപേ പേയ്‌മെന്റുകൾ ഇരട്ടിയായെന്ന് എൻ.പി.സി.ഐയുടെ ഡാറ്റ പറയുന്നു. രാജ്യത്തെ 10 വൻകിട ബാങ്കുകളിലൂടെ മാത്രം നവംബറിൽ ഏകദേശം 926 ദശലക്ഷം ഓട്ടോപേ ഇടപാടുകൾ നടന്നു. ഒരു വർഷം മുമ്പ് ഇത് 530.5 ദശലക്ഷമായിരുന്നു. ഓട്ടോപേ ഉപയോഗം വർധിച്ചിട്ടുണ്ടെങ്കിലും അനുമതിയില്ലാതെ ഓട്ടോപേയിലൂടെ പണം പോകുന്നുവെന്നും ഇക്കാര്യം യു.പി.ഐ അറിയിക്കുന്നില്ലെന്നും റദ്ദാക്കാൻ കഴിയുന്നില്ലെന്നുമാണ് ഉപഭോക്താക്കളുടെ ആശങ്ക. ഇക്കാര്യം പരിശോധിക്കാൻ എൻ.പി.സി.ഐ കഴിഞ്ഞ ഡിസംബറിൽ യു.പി.ഐ ആപ് ഉടമകളുടെ യോഗം വിളിച്ചിരുന്നെങ്കിലും മാറ്റമുണ്ടായില്ല.

Tags:    
News Summary - rising complaints of erroneous UPI Autopay debits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.