ന്യൂഡൽഹി: ഇങ്ങനെ പോയാൽ ശരിയാവില്ലെന്ന് പി.എൻ.ബിക്ക് തോന്നിത്തുടങ്ങി. വാങ്ങിക്കൊണ്ടുപോയവർ പിന്നെ പടി ചവിട്ടുന്നില്ല. കിട്ടാക്കടം കയറിക്കയറി എത്തിയത് 57,519 കോടിയിൽ. അവസാനം അറ്റകൈ പ്രയോഗിക്കുകയാണ്. പണമെടുത്ത് മുങ്ങിയവരെ പിടിക്കാൻ സ്വകാര്യ കുറ്റാന്വേഷകരെ (ഡിറ്റക്ടീവുകൾ) നിയോഗിക്കുന്നു.
അവർക്കായി പഞ്ചാബ് നാഷനൽ ബാങ്ക് ബുധനാഴ്ച അപേക്ഷ ക്ഷണിച്ചു. മേയ് അഞ്ചിനകം ആവശ്യമായ രേഖകൾ സഹിതം അപേക്ഷിക്കാനാണ് ബാങ്കിെൻറ ആവശ്യം. എല്ലാതരത്തിലുള്ള കിട്ടാക്കടങ്ങളും തരം തിരിക്കും.
തുടർന്ന് പണമെടുത്ത് മുങ്ങിയവർ, ജാമ്യം നിന്നവർ, പണയം നൽകിയവർ, ഇവരുടെ ബന്ധുക്കൾ തുടങ്ങിയവരെ കണ്ടെത്താൻ ഡിറ്റക്ടീവുകളെ ഏൽപിക്കുമെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. ഇവരെപ്പറ്റിയുള്ള ഏറ്റവും പുതിയതും സമഗ്രവുമായ വിവരങ്ങൾ അന്വേഷണ ഏജൻസികൾ 60 ദിവസത്തിനകം സമർപ്പിക്കണം.
ആവശ്യമെങ്കിൽ ഏജൻസികൾക്ക് 30 ദിവസംകൂടി നൽകുമെന്നും ബാങ്ക് വ്യക്തമാക്കുന്നു. സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യക്കു പിന്നിൽ രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖല ബാങ്കാണ് പി.എൻ.ബി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.