ന്യൂഡൽഹി: രാജ്യത്ത് ജി.എസ്.ടി പിരിവിൽ ജൂൺ മാസത്തിൽ വൻ കുതിച്ചുചാട്ടം. കഴിഞ്ഞ 13 മാസത്തിനിടയിലെ ഏറ്റവും വേഗതയേറിയ വളർച്ചയാണ് ഈ മാസത്തിൽ രേഖപ്പെടുത്തിയത്. മൊത്തം ജി.എസ്.ടി വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 13.9 ശതമാനം വർധിച്ച് 1.95 ലക്ഷം കോടി രൂപയായി. ഇറക്കുമതിയിൽ നിന്നുള്ള നികുതി പിരിവിലുണ്ടായ വലിയ വർധനവാണ് ഈ നേട്ടത്തിന് പ്രധാന കാരണമായത്.
2025 ജൂണിൽ മൊത്തം ജിഎസ്.ടി പിരിവ് 1.71 ലക്ഷം കോടി രൂപയായിരുന്നു. 2026 മേയ് മാസത്തിൽ വാർഷിക വളർച്ച വെറും 3.2 ശതമാനം മാത്രമായിരുന്ന സ്ഥാനത്താണ് ജൂണിലെ ഈ ശക്തമായ തിരിച്ചുവരവ്. 2025 മേയിലെ 16.4 ശതമാനം വളർച്ചക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന വാർഷിക വളർച്ചാ നിരക്കാണ് ഇപ്പോൾ ജൂണിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
വരുമാന വർധനവിന് പ്രധാന കരുത്തായത് ഇറക്കുമതിയിലൂടെയുള്ള ജിഎസ്.ടി വരുമാനമാണ്. ഇത് മുൻവർഷത്തെ 44,600 കോടി രൂപയിൽ നിന്ന് 34.6 ശതമാനം ഉയർന്ന് 60,038 കോടി രൂപയിലെത്തി. എന്നാൽ ഇതിനു വിപരീതമായി, ആഭ്യന്തര ജിഎസ്.ടി വരുമാനം 6.5 ശതമാനം മാത്രം വളർച്ചയോടെ 1.35 ലക്ഷം കോടി രൂപയാണ് രേഖപ്പെടുത്തിയത്. വിദേശ വരുമാനമാണ് ഈ വർധനവിനെ സ്വാധീനിച്ചിരിക്കുന്നത്.
റീഫണ്ടുകൾ കഴിച്ചുള്ള നെറ്റ് ജി.എസ്.ടി വരുമാനം 11.2 ശതമാനം വർധിച്ച് 1.62 ലക്ഷം കോടി രൂപയായി. മൊത്തം റീഫണ്ടുകൾ മുൻവർഷത്തെ അപേക്ഷിച്ച് 29.1 ശതമാനം വർധിച്ച് 32,436 കോടി രൂപയായി ഉയർന്നു.
2026 ഏപ്രിൽ-ജൂൺ കാലയളവിലെ മൊത്തം ജി.എസ്.ടി വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 8.4 ശതമാനം വർധിച്ച് 6.32 ലക്ഷം കോടി രൂപയിലെത്തി. ഇതേ കാലയളവിലെ ജി.എസ്,ടി അറ്റ വരുമാനം 7.1 ശതമാനം വർധനവോടെ 5.40 ലക്ഷം കോടി രൂപയായി. 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ സ്ഥിരതയാർന്ന തുടക്കമാണ് ഇത് സൂചിപ്പിക്കുന്നത്.
പ്രധാന സംസ്ഥാനങ്ങളിൽ ഉത്തർപ്രദേശാണ് ജൂണിൽ ഏറ്റവും ഉയർന്ന വളർച്ച കൈവരിച്ചത്. യു.പിയിലെ ജിഎസ്.ടി പിരിവ് 19 ശതമാനം വർധിച്ച് 9,165 കോടി രൂപയായി (കഴിഞ്ഞ വർഷം ഇത് 7,675 കോടി രൂപയായിരുന്നു).
അസം: 17 ശതമാനം വളർച്ച
പഞ്ചാബ്: 14 ശതമാനം വളർച്ച
ഗുജറാത്ത്: 12 ശതമാനം വളർച്ച
മഹാരാഷ്ട്ര: ജി.എസ്.ടി വരുമാനത്തിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന മഹാരാഷ്ട്രയിൽ 9 ശതമാനം വളർച്ചയോടെ പിരിവ് 30,714 കോടി രൂപയായി.
കർണാടക: 10 ശതമാനം വളർച്ച
ഡൽഹി: 8 ശതമാനം വളർച്ച
തിരിച്ചടി നേരിട്ട സംസ്ഥാനങ്ങൾ:
ചില വലിയ സംസ്ഥാനങ്ങളിൽ നികുതി പിരിവിൽ ഇടിവുണ്ടായി. രാജസ്ഥാനിലും മധ്യപ്രദേശിലും ജി.എസ്.ടി പിരിവ് 5 ശതമാനം വീതം കുറഞ്ഞു. തമിഴ്‌നാട്ടിൽ 2 ശതമാനവും ജാർഖണ്ഡിൽ 16 ശതമാനവും കുറവാണ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.