ന്യൂഡൽഹി: റഷ്യയുടെ സൈനിക-വ്യാവസായിക അടിത്തറയെ പിന്തുണക്കാൻ അത്യാധുനിക സാങ്കേതികവിദ്യയും ഉപകരണങ്ങളും വിതരണം ചെയ്തു എന്ന ആരോപണത്തെ തുടർന്ന് ഉപരോധം നേരിട്ട നാല് ഇന്ത്യൻ കമ്പനികളെ ഉപരോധ പട്ടികയിൽ നിന്ന് യു.എസ് നീക്കി.
ഹൈദരാബാദ് ആസ്ഥാനമായുള്ള ആർ.ആർ.ജി എഞ്ചിനീയറിങ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ലോകേഷ് മെഷീൻസ് ലിമിറ്റഡ്, അഹമദാബാദ് ആസ്ഥാനമായുള്ള ഗാലക്‌സി ബെയറിങ്സ്, ന്യൂഡൽഹി ആസ്ഥാനമായുള്ള ശൗര്യ എയറോനോട്ടിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികൾക്ക് മേലുള്ള ഉപരോധമാണ് നീക്കിയത്.
ഗാലക്‌സി ബെയറിങ്സ് ലിമിറ്റഡ്: റഷ്യൻ സ്ഥാപനങ്ങൾക്ക് റോളർ ബെയറിങുകളും റോളർ അസംബ്ലികളും ഉൾപ്പെടെയുള്ള ഉയർന്ന മുൻഗണനയുള്ള ഇരട്ട-ഉപയോഗ സാമഗ്രികൾ കയറ്റി അയച്ചുവെന്ന ആരോപണത്തെ തുടർന്ന് 2024 ഒക്ടോബറിലാണ് ഈ കമ്പനിക്ക് ഉപരോധം ഏർപ്പെടുത്തിയത്.
ശൗര്യ എയറോനോട്ടിക്‌സ് പ്രൈവറ്റ് ലിമിറ്റഡ്: റഡാർ ഉപകരണങ്ങൾ, റേഡിയോ നാവിഗേഷൻ സഹായ ഉപകരണങ്ങൾ, റേഡിയോ റിമോട്ട് കൺട്രോൾ ഉപകരണങ്ങൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവ റഷ്യയിലേക്ക് അയച്ചതിനാണ് ഈ കമ്പനിക്കെതിരെ ഉപരോധം ചുമത്തിയത്.
ആർ.ആർ.ജി എഞ്ചിനീയറിങ് ടെക്നോളജീസ്: യു.എസ് ഉപരോധ പട്ടികയിലുള്ള റഷ്യൻ സ്ഥാപനമായ 'ആർട്ടെക്സ് ലിമിറ്റഡ് കമ്പനി'യിലേക്ക് നൂറിലധികം മൈക്രോ ഇലക്ട്രോണിക്സ് കയറ്റുമതികൾ നടത്തിയെന്നാണ് കമ്പനിക്കെതിരെയുള്ള യു.എസ് ആരോപണം.
ലോകേഷ് മെഷീൻസ്: വിവിധ റഷ്യൻ നിർമാണ കമ്പനികൾക്കായി നിരവധി മെഷീൻ ടൂളുകൾ വിതരണം ചെയ്തതിനാണ് ഈ കമ്പനി ആരോപണം നേരിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.