തൃശൂർ: ജോലിക്കായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് യുവതീയുവാക്കളെ അവഗണിച്ച് എസ്. ബി.ഐ വിരമിച്ചവർക്ക് പുനർനിയമനം നൽകുന്നു. നാൽപതിനായിരത്തോളം രൂപ പെൻഷൻ വാങ്ങുന്നവരെ പ്രതിമാസം 40,000 മുതൽ 60,000 രൂപ വരെ ശമ്പളത്തിൽ തങ്ങളുടെ ശാഖകളിൽ എസ്.ബി.െഎ കൺകറൻറ് ഓഡിറ്റർമാരായി നിയമിക്കുന്നത്. നേരത്തെ നാമമാത്രമായി നടന്ന നിയമനം ഇപ്പോൾ വ്യാപകമാണ്.
ചീഫ് മാനേജർ മുതൽ ഡെപ്യൂട്ടി ജനറൽ മാനേജർ വരെയുള്ള തസ്തികകളിൽനിന്ന് വിരമിച്ചവർക്കാണ് വീണ്ടും നിയമനം. എസ്.ബി.ഐക്ക് രാജ്യത്ത് ഇരുപത്തിനാലായിരത്തോളം ശാഖയുണ്ട്. ഏതാണ്ട് എല്ലാ ശാഖയിലും കൺകറൻറ് ഓഡിറ്ററെ നിയമിക്കുന്നുണ്ട്. 60 വയസ്സിൽ വിരമിക്കുന്നവർക്ക് 65 വരെ ഓഡിറ്ററായി ജോലി ചെയ്യാം. അഭ്യസ്തവിദ്യരായ യുവാക്കളുടെ അവസരമാണ് ഇതുവഴി നഷ്ടപ്പെടുന്നത്. വിരമിക്കുന്നവർക്ക് നിയമനം കിട്ടുന്ന കാര്യമായതിനാൽ ജീവനക്കാരുടെ സംഘടനകൾ ഇതിനെതിരെ പ്രതികരിക്കാൻ മടിക്കുകയാണ്. യുവജന സംഘടനകളാകട്ടെ, അറിഞ്ഞ മട്ടില്ല.
കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ജോലി കിട്ടാൻ സാധ്യതയുള്ള സ്വീപ്പർ നിയമനം എസ്.ബി.ഐ പൂർണമായും പുറംകരാർ നൽകിയിരിക്കുകയാണ്. പ്യൂൺ നിയമനവും നടക്കുന്നില്ല. പല ശാഖയിലും ഇപ്പോൾ പ്യൂൺ തസ്തികയില്ല. ഈ ജോലി തുച്ഛവേതനക്കാരായ സ്വീപ്പർമാരെക്കൊണ്ടാണ് ചെയ്യിക്കുന്നത്. സെക്യൂരിറ്റി ജീവനക്കാരെ പുറംകരാറിൽ നിയമിക്കാൻ നീക്കം നടന്നിരുന്നു. ഹെഡ് ഓഫിസിലെ സെക്യൂരിറ്റി ജീവനക്കാർ പുറംകരാർ കമ്പനിയാണ് നിയമിച്ചത്. ഈ നീക്കങ്ങൾക്കിടക്കാണ് അതീവ സുരക്ഷ വിഭാഗമായ കാഷ് അഡ്മിനിസ്ട്രേഷൻ സെൽ പുറംകരാർ നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം തൃശൂരിൽ ഈ ശ്രമം ജീവനക്കാർ തടഞ്ഞെങ്കിലും തിങ്കളാഴ്ച കരാർ സ്ഥാപന ജീവനക്കാർ വീണ്ടും എത്തുമെന്നറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.