മുംബൈ: 11,000 കോടിയുടെ പഞ്ചാബ് നാഷനൽ ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളായ വജ്ര രാജാവ് നീരവ് മോദി, അമ്മാവന് മെഹുല്‍ ചോക്സി എന്നിവരുടെ 100 കോടി രൂപയോളം വരുന്ന ഓഹരികളും മ്യൂച്വല്‍ ഫണ്ടും എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) മരവിച്ചു. ഒപ്പം നീരവ് മോദിയുടെ ആഡംബര കാറുകളും വിലപിടിപ്പുള്ള പെയിൻറിങ്ങുകളും കണ്ടുകെട്ടി. നീരവ് മോദിയുടെ പേരിലുള്ള 7.80 കോടി രൂപയുടെ ഓഹരികളും മൂച്വൽ ഫണ്ടുമാണ് മരവിപ്പിച്ചത്. മെഹുല്‍ ചോക്സിയുടെ മരവിപ്പിച്ച ഓഹരി, മ്യൂച്വല്‍ ഫണ്ട് മൂല്യം 86.72 കോടിയോളമാണ്. റോള്‍സ് റോയ്സ് ഗോസ്റ്റ്, മെര്‍സിഡസ് ബെന്‍സ്, പോസ്ച്ചെ പനമെറ അടക്കമുള്ള ഒമ്പത് ആഡംബര കാറുകളാണ് വ്യാഴാഴ്ച കണ്ടുകെട്ടിയത്.
ഫ്രാന്‍സിസ് സോസ, എം.എഫ് ഹുസൈന്, അക്ബര്‍ പദംസി തുടങ്ങിയ പ്രമുഖര്‍ വരച്ച മൂല്യമേറിയ പെയിൻറിങ്ങുകളാണ് പിടിച്ചെടുത്തവയിലുള്ളത്. ഇവയുടെ മൂല്യം കണക്കാക്കിവരുന്നു. മെഹുല്‍ ചോക്സിയുടെ ‘ഗിലി ഇന്ത്യ ലിമിറ്റഡ്‘ കമ്പനിയുടെ ‘ഡയറക്ടറാ’യ പാലക്കാട് സ്വദേശി എ. ശിവരാമന് നായരുടെ ഫ്ലാറ്റില്‍ റെയ്ഡ് നടത്തിയ ഇ.ഡി പി.എന്‍.ബി ബാങ്കുമായി ബന്ധപ്പെട്ട ചില രേഖകള്‍ കണ്ടെടുത്തു. നീരവ്, മെഹുല്മാരുമായി ബന്ധപ്പെട്ട 120 നിര്‍ജീവ കമ്പനികള്‍ തിരിച്ചറിഞ്ഞ എൻഫോഴ്സ്മെൻറ് ഇവരുടെ ഇടപാടുകള്‍ അന്വേഷിച്ചുവരികയാണ്.
നീരവ് മോദിയുടെ അലിബാഗിലുള്ള ഫാംഹൗസ് കഴിഞ്ഞ ദിവസം സി.ബി.ഐ കണ്ടുകെട്ടിയിരുന്നു. 2004ല്‍ 32 കോടി രൂപക്കാണ് നീരവ് ഒന്നര ഏക്കര്‍ വരുന്ന സ്ഥലം വാങ്ങിയത്. ഇതില്‍ 12,000 ചതുരശ്ര അടി വലുപ്പത്തില്‍ നീന്തല്‍ കുളവും സിനിമ തിയറ്ററും അടങ്ങിയ ബംഗ്ലാവുണ്ട്. പ്രമുഖരായ ഉപഭോക്താക്കള്‍ക്കും സിനിമ, രാഷ്ട്രീയ മേഖലയിലുള്ളവര്‍ക്കും വിരുന്നു നല്‍കിയിരുന്നത് ഇവിടെയാണത്രെ.
അനധികൃതമായ ഇടപാടുകളെ കുറിച്ച് കഴിഞ്ഞ ദിവസം അറസ്റ്റിലായ, മുകേഷ് അംബാനിയുടെ ഇളയച്ചെൻറ മകന്‍കൂടിയായ വിപുല്‍ അംബാനിക്ക് അറിയാമായിരുന്നുവെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു. നീരവ് മോദിയുടെ നിര്‍ദേശപ്രകാരമാണ് പി.എന്‍.ബിയുടെ ബ്രാഡിഹൗസ് ശാഖ ജാമ്യപത്രങ്ങള്‍ പുറപ്പെടുവിച്ചതെന്നും കമ്പനിയുടെ സാമ്പത്തിക ചുമതലയുള്ള പ്രസിഡൻറ് എന്ന നിലയില്‍ വിപുല്‍ പി.എന്‍.ബിയുടെ ഡല്‍ഹിയിലും മുംബൈയിലുമുള്ള ഉന്നത ഉദ്യോഗസ്ഥരെ അടക്കം കണ്ടതായും സി.ബി.ഐ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.