13,500 കോടി രൂപ റെഡി; ജീവനക്കാരുടെ പങ്കാളിത്തത്തോടെ എയർ ഇന്ത്യയുടെ ഓഹരി വാങ്ങാൻ അമേരിക്കൻ കമ്പനി



ന്യൂഡല്‍ഹി: കടക്കെണിയിലായതിനെ തുടർന്ന് കേന്ദ്രസര്‍ക്കാര്‍ സ്വാകാര്യവത്കരിക്കാന്‍ തീരുമാനിച്ച എയര്‍ ഇന്ത്യയുടെ ഓഹരികള്‍ യു.എസ് ആസ്ഥാനമായ നിക്ഷേപസ്ഥാപനമായ ഇൻററപ്സ് ഇൻകോർപ്പറേറ്റ് വാങ്ങുമെന്ന് റിപ്പോർട്ട്. എയര്‍ ഇന്ത്യയുടെ ജീവനക്കാരുടെ പങ്കാളിത്തത്തോടെ ഓഹരികള്‍ വാങ്ങാനാണ് നീക്കമെന്ന് ബിസിനസ് സ്റ്റാർഡേർഡാണ് റിപ്പോർട്ട് ചെയ്തത്. ലേലത്തിന് താല്‍പ്പര്യ പത്രം സമര്‍പ്പിക്കേണ്ട തിയ്യതി ഇന്നലെ അവസാനിച്ചു. എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വാങ്ങാന്‍ 13500 കോടി രൂപ തയ്യാറാണെന്ന് ഇൻററപ്സ് അറിയിച്ചിട്ടുണ്ട്.

ടാറ്റാ ഗ്രൂപ്പും ഒാഹരി വാങ്ങാൻ ഒൗദ്യോഗിക താൽപ്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. ടാറ്റയുടെ താല്‍പര്യപത്രം അംഗീകരിച്ചാല്‍ 67 വര്‍ഷങ്ങള്‍ക്കു ശേഷം ടാറ്റ വീണ്ടും എയര്‍ ഇന്ത്യയുടെ അമരത്തിലേക്കെത്തും. എയർ ഇന്ത്യയുടെ പ്രധാനപ്പെട്ട ഓഹരികൾ കൈവശമുണ്ടെന്ന ആനുകൂല്യം പ്രയോജനപ്പെടുത്തിയാണ് ടാറ്റാ ഗ്രൂപ്പ് ശ്രമം തുടരുന്നത്. ടാറ്റാ ഗ്രൂപ്പിെൻറ ഭാഗമായ ടാറ്റാ സണ്‍സും സിംഗപ്പൂര്‍ എയര്‍ലൈന്‍സും സംയുക്തമായാണ് താല്‍പര്യപത്രം നൽകിയിരിക്കുന്നതെന്നാണ് സൂചന. ഇരു കമ്പനികളുടെയും സംയുക്ത സംരംഭമായ വിസ്താര എയര്‍ലൈന്‍സ് ഉപയോഗിച്ച് എയര്‍ഇന്ത്യ വാങ്ങാനാണ് നീക്കം. 8.34 ലക്ഷം കോടി രൂപയുടെ അറ്റാദായമുള്ള സ്ഥാപനമാണ് ടാറ്റാ സണ്‍സ്.

സാമ്പത്തിക പ്രതിസന്ധിയിലായ ഇന്ത്യയിലെ ചില കമ്പനികള്‍ വാങ്ങാന്‍ നേരത്ത ഇൻററപ്സ് ഒരുങ്ങിയിരുന്നെങ്കിലും അവരുടെ നീക്കം വിജയിച്ചിരുന്നില്ല. ലവാസ കോര്‍പറേഷന്‍, ഏഷ്യൻ കളര്‍ കോട്ടഡ് സ്റ്റീല്‍, റിലയന്‍സ് നേവല്‍ എന്നീ കമ്പനികളെയായിരുന്നു ഇൻററപ്സ് ലക്ഷ്യമിട്ടിരുന്നത്.

അതേസമയം, എയര്‍ ഇന്ത്യ ജീവനക്കാരുടെ പങ്കാളിത്തത്തോടെ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വാങ്ങാനാണ് ഇൻററപ്സിെൻറ പദ്ധതി. 200ലധികം എയര്‍ ഇന്ത്യ ജീവനക്കാര്‍ ഇൻററപ്സുമായി ഇക്കാര്യത്തില്‍ സഹകരിച്ചിട്ടുണ്ട്. ഓരോ എയര്‍ ഇന്ത്യ ജീവനക്കാരനും ഒരു ലക്ഷം രൂപ വീതം പങ്കിട്ടെടുത്താണ് ലേലത്തുക സ്വരൂപിക്കുന്നത്. ഇവരുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് 51 ശതമാനം ഓഹരികള്‍ ജീവനക്കാര്‍ക്കും 49 ശതമാനം ഓഹരികള്‍ ഇൻററപ്സിനും വാങ്ങാമെന്നാണ് ധാരണ.

സര്‍ക്കാരിെൻറയും ജീവനക്കാരുടെയും താല്‍പ്പര്യം സംരക്ഷിക്കുന്നതിനാണ് എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വാങ്ങാന്‍ ആലോചിക്കുന്നതെന്ന് നേരത്തെ ഇൻററപ്സ് ചെയര്‍മാന്‍ ലക്ഷ്മി പ്രസാദ് പറഞ്ഞിരുന്നു. 27000 കസ്റ്റമേഴ്സിെൻറ പിന്‍ബലത്തിലാണ് ഇൻററപ്സ് കമ്പനി പ്രവര്‍ത്തിക്കുന്നത്. എയര്‍ഇന്ത്യയുടെ വിവിധ മേഖലകളില്‍ പണം നിക്ഷേപിക്കാനും ലാഭവല്‍ക്കരിക്കാനും തങ്ങള്‍ക്ക് പദ്ധതിയുണ്ട് എന്നും ലക്ഷ്മി പ്രസാദ് പറഞ്ഞു. എയര്‍ ഇന്ത്യയില്‍ മാത്രമല്ല, ഇന്ത്യയുടെ വ്യോമയാന മേഖലയില്‍ കൂടുതല്‍ നിക്ഷേപത്തിന് ഇൻററപ്സിന് താല്‍പ്പര്യമുണ്ട്. എയര്‍ ഏഷ്യ ബെര്‍ഹാഡിെൻറ 49 ശതമാനം ഓഹരികള്‍ വാങ്ങാന്‍ കമ്പനി ശ്രമം നടത്തിയിരുന്നു. എന്നാല്‍ ടാറ്റ സണ്‍സ് ഈ ശ്രമത്തിന് തടസം നിന്നു.

എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ രണ്ടു വര്‍ഷം മുമ്പ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ആരും തയ്യാറായി വന്നില്ല. കടുത്ത നിബന്ധനകളാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വച്ചിരുന്നത്. മാത്രമല്ല, എയര്‍ ഇന്ത്യയുടെ ഉയര്‍ന്ന കടബാധ്യതയും നിക്ഷേപകരെ പിന്തിരിപ്പിച്ചു. ഇപ്പോള്‍ 100 ശതമാനം ഓഹരിയും വില്‍ക്കാന്‍ കേന്ദ്രം തീരുമാനിക്കുകയായിരുന്നു. എന്നിട്ടും നിക്ഷേപകര്‍ വരുന്നില്ല. താല്‍പ്പര്യ പത്രം സമര്‍പ്പിക്കാന്‍ നാല് തവണ സമയം നീട്ടി നല്‍കി. ഈ സമയപരിധിയാണ് 14ന് വൈകീട്ട് അവസാനിച്ചിരിക്കുന്നത്. ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യ സ്വന്തമാക്കുമെന്നാണ് സൂചനകള്‍. ജനുവരി അഞ്ചിനാണ് യോഗ്യരായവരെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുക.

Tags:    
News Summary - US-based Interups ready to invest Rs 13,500 cr in Air India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.