2000 രൂപക്ക് മുകളിലുള്ള ഇടപാടിന് 0.4 ശതമാനം ഫീസ്; യു.പി.ഐയിൽ വ്യക്തത വരുത്തി കേന്ദ്രം

ന്യൂഡൽഹി: യു.പി.ഐ വഴി വ്യക്തികൾ വ്യാപാരികളുമായി നടത്തുന്ന 2000 രൂപക്ക് മുകളിലുള്ള പണമിടപാടുകൾക്ക് ഫീസ് നിശ്ചയിച്ച് കേന്ദ്രം. ഇത്തരം ഇടപാടുകളിൽ വ്യാപാരികളിൽനിന്ന് 0.4 ശതമാനം ആയിരിക്കും ഫീസ് (മർച്ചന്റ് ഡിസ്കൗണ്ട് നിരക്ക്-എം.ഡി.ആർ) ഈടാക്കുക. 75,000 രൂപയോ അതിലധികമോ ഉള്ള ഇടപാടുകളിൽ പരമാവധി 300 രൂപയായിരിക്കും ഈടാക്കുകയെന്നും നാഷനൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) അറിയിച്ചു. യു.പി.എ സേവനം നൽകുന്ന ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും വ്യാപാരികളിൽനിന്നാണ് ഈ ഫീസ് ഈടാക്കുക.

പുതിയ നിരക്കനുസരിച്ച് 3000 രൂപയുടെ ഇടപാടിന് 12 രൂപയായിരിക്കും ഫീസ്. 50000 രൂപയുടെ ഇടപാടിന് 200 രൂപ നൽകണം. ലക്ഷം രൂപയുടെ ഇടപാടിന് 0.4 ശതമാനം നിരക്കായ 400 രൂപക്കുപകരം പരമാവധി ഫീസായ 300 രൂപയായിരിക്കും ഈടാക്കുക. യു.പി.ഐ ക്യു.ആർ കോഡ് വഴി പ്രതിമാസം ഒരുലക്ഷം രൂപവരെ സ്വീകരിക്കുന്ന ചെറുകിട വ്യാപാരികളെ നിരക്കിൽനിന്ന് പൂർണമായി ഒഴിവാക്കി. ഇതോടെ വ്യാപാര ഇടപാടുകളിൽ 96 ശതമാനത്തെയും പുതിയ നിരക്ക് ബാധിക്കില്ലെന്ന് സർക്കാർ അറിയിച്ചു. റെയിൽവേ, ടെലികോം, ഇൻഷുറൻസ്, ഇന്ധനം തുടങ്ങിയ അവശ്യ മേഖലകളിൽ 2000 രൂപക്ക് മുകളിലുള്ള ഓരോ ഇടപാടിനും അഞ്ചുരൂപ വീതമായിരിക്കും നിരക്ക്. മൂലധന വിപണിയിലെ ഇടപാടുകൾക്ക് 0.02 ശതമാനം മാത്രമാണ് ഈടാക്കുക. ഇത് പരമാവധി 300 രൂപയായിരിക്കും.

ഒക്ടോബർ 15 മുതലാണ് ഫീസ് ഈടാക്കുക. വ്യക്തികൾ തമ്മിലുള്ള യു.പി.ഐ പണമിടപാടുകൾക്ക് പുതിയ നിരക്ക് ബാധകമല്ല. യു.പി.ഐ ഇടപാടുകളുടെ എണ്ണത്തിൽ 37 ശതമാനവും മൂല്യത്തിൽ 70 ശതമാനവും വ്യക്തികൾ തമ്മിലുള്ള കൈമാറ്റങ്ങളാണ്. ഗൂഗ്ൾ പേ, ഫോൺപേ ഉൾപ്പെടെയുള്ള ആപ്ലിക്കേഷൻ ദാതാക്കൾ ഇടപാടുകൾക്ക് പ്രത്യേക പ്ലാറ്റ്‌ഫോം ഫീസ് ചുമത്തരുതെന്നും നിർദേശിച്ചിട്ടുണ്ട്. എം.ഡി.ആർ ചെലവ് വ്യാപാരികൾ ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്നില്ലെന്ന് ബാങ്കുകൾ ഉറപ്പാക്കണം. പുതിയ നിരക്കിലൂടെ ലഭിക്കുന്ന തുകയുടെ 20 ശതമാനം ചെറുകിട വ്യാപാരികളിൽ യു.പി.ഐ ഉപയോഗം വ്യാപിപ്പിക്കുന്നതിന് വിനിയോഗിക്കും.

വ്യാപാരികളിൽനിന്ന് ഈടാക്കുന്ന ഫീസ് യു.പി.ഐ ഇടപാട് പ്രോസസ് ചെയ്യുന്ന ബാങ്കുകൾക്കും പേമെന്റ് സംവിധാനത്തിലെ സേവനദാതാക്കൾക്കുമാണ് ലഭിക്കുക. ഈ തുക ബാങ്ക്, എൻ.പി.സി.ഐ, പേമെന്റ് ആപ്പ് തുടങ്ങിയ പങ്കാളികൾക്കിടയിൽ നിശ്ചിത അനുപാതത്തിൽ പങ്കിടും. ഇടപാടുകൾ പ്രോസസ് ചെയ്യുന്ന ചെലവ് കണക്കിലെടുത്ത് ബാങ്കുകൾ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകളിൽ വ്യാപാരികൾക്കുമേൽ ഒന്നുമുതൽ മൂന്നു ശതമാനം വരെ എം.ഡി.ആർ ചുമത്തിയിരുന്നു. ഡിജിറ്റൽ പേമെന്‍റ് പ്രോത്സാഹിപ്പിക്കാൻ 2020 ജനുവരി മുതൽ റുപേ ഡെബിറ്റ് കാർഡ്, യു.പി.ഐ ഇടപാടുകളിൽ എം.ഡി.ആർ വേണ്ടെന്നു വെക്കുകയായിരുന്നു. 2025-26ൽ 24,000 കോടി യു.പി.ഐ ഇടപാടുകളിലായി 14 ലക്ഷം കോടി രൂപയുടെ പണമടവ് നടന്നതായാണ് കണക്ക്. അതിൽ 2000 രൂപക്ക് മുകളിലുള്ള ഇടപാടുകൾ വെറും നാല് ശതമാനമാണ്. 2000 രൂപ വരെയുള്ള ഇടപാടുകളാണ് മൂന്നിൽ രണ്ട് ഭാഗവും.

ഉപഭോക്താക്കൾക്ക് നിലവിലുള്ളതുപോലെ സൗജന്യമായി ഇടപാടുകൾ നടത്താം

-2000 രൂപക്ക് മുകളിലെ വ്യാപാര ഇടപാടുകൾക്ക് 0.04 ശതമാനം ഫീസ്

-3000 രൂപയുടെ ഇടപാടിന് 12 രൂപ ഫീസ്, 50000 രൂപയുടെ ഇടപാടിന് 200 രൂപ

-ഫീസ് നൽകേണ്ടത് വ്യാപാരികൾ

-വ്യക്തികൾ തമ്മിലെ ഇടപാടുകൾക്ക് ഫീസില്ല

-റെയിൽവേ, ടെലികോം, ഇൻഷുറൻസ്, ഇന്ധനം തുടങ്ങിയവയിൽ 2000 രൂപക്ക് മുകളിലെ ഓരോ ഇടപാടിനും അഞ്ചുരൂപ

-ഫീസ് ഈടാക്കുക ഒക്ടോബർ 15 മുതൽ

Tags:    
News Summary - UPI charges of 0.4% to be levied on merchant transactions above ₹2,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.