ക്യാഷ് ഓൺ ഡെലിവറി ഓർഡറുകൾക്ക് അധിക നിരക്ക് ഏർപ്പെടുത്തി സൊമാറ്റോ

ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോ ക്യാഷ് ഓൺ ഡെലിവറി ഓർഡറുകൾക്ക് 'പേ ഓൺ ഡെലിവറി ഫീ' എന്ന പേരിൽ  അധിക നിരക്ക് ഈടാക്കാൻ തുടങ്ങി. നിലവിൽ ഈടാക്കുന്ന 14.99 രൂപ പ്ലാറ്റ്‌ഫോം ഫീസ്, റസ്റ്റോറൻ്റ് പാക്കേജിങ് നിരക്കുകൾ, ജി.എസ്.ടി എന്നിവക്ക് പുറമെയാണിത്. എതിരാളികളായ സ്വിഗ്ഗി നിലവിൽ ഇത്തരം ഫീസുകൾ അവതരിപ്പിച്ചിട്ടില്ല. ഈ പുതിയ നിരക്കിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് സൊമാറ്റോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഡെലിവറി സമയത്ത് പണം നേരിട്ട് നൽകാൻ തിരഞ്ഞെടുക്കുമ്പോൾ മാത്രമാണ് ഈ നിരക്ക് ഈടാക്കുന്നത്. സാധാരണയായി 5 രൂപയാണ് ഈടാക്കുന്നതെങ്കിലും ചില ഉപയോക്താക്കളിൽ നിന്ന് 7 രൂപയും 20 രൂപ വരെയും ഈടാക്കിയിട്ടുണ്ട്. ഓൺലൈനായി പണമടയ്ക്കുന്നവർക്ക് ഈ നിരക്ക് ബാധകമല്ല.

2023ൽ സ്വിഗ്ഗിയാണ് 2 രൂപ പ്ലാറ്റ്‌ഫോം ഫീസുമായി ഉപഭോക്തൃ നിരക്കുകൾക്ക് തുടക്കമിട്ടത്. പിന്നീട് സൊമാറ്റോയും ഈ പാത പിന്തുടർന്നു. അടുത്തിടെ സൊമാറ്റോ തങ്ങളുടെ പ്ലാറ്റ്‌ഫോം ഫീസ് 12.50 രൂപയിൽ നിന്ന് 14.99 രൂപയായി ഉയർത്തിയിരുന്നു.  പ്രതിദിനം ഏകദേശം 23 ലക്ഷം മുതൽ 25 ലക്ഷം ഓർഡറുകൾ വരെയാണ് സൊമാറ്റോക്ക് ലഭിക്കുന്നത്. എല്ലാ ഓർഡറുകൾക്കും 5 രൂപ വെച്ച് ഈടാക്കിയാൽ പ്രതിദിനം 1.15-1.25 കോടി രൂപയും, അതായത് പ്രതിവർഷം ഏകദേശം 420-456 കോടി രൂപയും അധികമായി സൊമാറ്റോക്ക് ലഭിക്കും. എന്നാൽ മൊത്തം ഓർഡറുകളുടെ ഒരു ചെറിയ ശതമാനം മാത്രമാണ് ക്യാഷ് ഓർഡറുകൾ എന്നതിനാൽ ഇതിൽ നിന്നുള്ള യഥാർഥ വരുമാനം വളരെ കുറവായിരിക്കും.

റാപ്പിഡോയുടെ 'ഓൺലി', ഫ്ലിപ്പ്കാർട്ടിന്റെ 'ഈറ്റ് ഇൻ' എന്നീ പരീക്ഷണ സംരംഭങ്ങളും പുതിയ ഫണ്ടിങ് ലഭിച്ച 'സ്വിഷ്' തുടങ്ങിയ പ്ലാറ്റ്‌ഫോമുകളും കടന്നുവരുന്നതോടെ ഭക്ഷണ വിതരണ രംഗത്തെ മത്സരം കൂടുതൽ കടുക്കുന്ന സമയത്താണ് സൊമാറ്റോയുടെ ഈ പുതിയ നീക്കം.

Tags:    
News Summary - excess rate on cash on delivery app

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.