വ്യോമാതിർത്തികളിൽ നിയന്ത്രണം; വിമാന സർവീസ് വെട്ടിക്കുറച്ചു

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വിമാന സർവീസ് കമ്പനിയായ ഇൻഡിഗോ എയർലൈൻസ് അന്താരാഷ്ട്ര സർവിസുകൾ വെട്ടിക്കുറച്ചു. വ്യോമാതിർത്തി നിയന്ത്രണങ്ങളും വിമാനത്താവളങ്ങളിലെ തിരക്കുമാണ് കാരണം. ദീർഘദൂര യാത്രക്കുള്ള വലിയ വിമാനങ്ങളായ ബോയിങ് 787-9 ന്റെ സർവിസുകളാണ് കുറച്ചത്. വിമാനങ്ങൾ റദ്ദാകാനും വൈകാനും സാധ്യതയുള്ളതിനാലാണ് യാത്രക്കാർക്ക് അസൗകര്യമുണ്ടാകുമെന്ന് കണ്ട് സർവിസുകൾ വെട്ടിക്കുറച്ചതെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു. സർവിസ് നടത്താൻ മുമ്പത്തേക്കാൾ കൂടുതൽ സമയമെടുക്കുന്നതിനാൽ ഷെഡ്യൂളിലെ സമ്മർദം കുറക്കാൻ മാറ്റം അനിവാര്യമാകുകയായിരുന്നെന്ന് ഇൻഡിഗോ വ്യക്തമാക്കി.

ആഗോള രാഷ്ട്രീയ സംഘർഷം കാരണം വ്യോമാതിർത്തി നിയന്ത്രണങ്ങൾ കടുപ്പിക്കുകയും ഇന്ത്യയിലും വിദേശത്തുമുള്ള വിമാനത്താവളങ്ങളിൽ കനത്ത തിരക്കനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽനിന്ന് കോപൻഹേഗനിലേക്കുള്ള വിമാന സർവിസ് ഫെബ്രുവരി 17 വരെ ഇൻഡിഗോ നിർത്തിവെച്ചു. ഡൽഹിയിൽനിന്നും മാഞ്ചസ്റ്ററിലേക്കുള്ള സർവിസുകൾ ഘട്ടംഘട്ടമായി കുറക്കാനാണ് പദ്ധതി. ഫെബ്രുവരി ഏഴ് മുതൽ ഈ റൂട്ടിൽ ആഴ്ചയിൽ അഞ്ച് വിമാന സർവിസുകൾ നാലായി കുറയും. തുടർന്ന് ഫെബ്രുവരി 19 മുതൽ ആഴ്ചയിൽ മൂന്ന് സർവിസുകളായും കുറക്കും. കൂടാതെ, ഫെബ്രുവരി ഒമ്പത് മുതൽ ഡൽഹി-ലണ്ടൻ ഹീത്രോ റൂട്ടിലെ വിമാന സർവിസുകൾ ആഴ്ചയിൽ അഞ്ചിൽ നിന്ന് നാലായി കുറക്കും.

ഇന്ത്യൻ വിമാനക്കമ്പനികൾ നിരവധി വ്യോമാതിർത്തി നിയന്ത്രണങ്ങളാണ് നിലവിൽ നേരിടുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് പാകിസ്താൻ വ്യോമാതിർത്തിയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതു കാരണം യൂറോപ്പിലേക്കും പശ്ചിമേഷ്യയിലേക്കുമുള്ള വിമാന സർവിസുകൾ കൂടുതൽ സമയമെടുക്കുകയാണ്. ഇതിനുപുറമെ, യു.എസും ഇറാനും തമ്മിൽ വർധിച്ചുവരുന്ന സംഘർഷ സാധ്യത കണക്കിലെടുത്ത് ജനുവരി-ഫെബ്രുവരി മാസങ്ങളിൽ ഇറാനിയൻ വ്യോമാതിർത്തി ഒ​ഴിവാക്കാൻ വിമാനക്കമ്പനികൾ നിർബന്ധിതരായിരിക്കുകയാണ്.

Tags:    
News Summary - IndiGo cuts international flights due to airspace curbs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.