ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധി മൂലം കുതിച്ചുയരുന്ന വിമാന ഇന്ധന വിലയിൽ നിന്നും വ്യോമയാന മേഖലയെ സംരക്ഷിക്കാനായി 10,000 കോടി രൂപയുടെ വില സ്ഥിരത ഫണ്ട് (പ്രൈസ് സ്റ്റെബിലൈസേഷൻ ഫണ്ട്) രൂപീകരിക്കാൻ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ വിമാന ഇന്ധന വില ഉയർത്തുകയും വിമാനക്കമ്പനികൾ സമ്മർദ്ദം നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം.
2026 മാർച്ച് മുതൽ മേയ് വരെ അന്താരാഷ്ട്ര വിമാന ഇന്ധന വില രണ്ടര മടങ്ങിലധികമായി വർധിച്ചിരുന്നു. മാർച്ചിൽ ലിറ്ററിന് 60.5 രൂപയായിരുന്ന വില മേയിൽ ലിറ്ററിന് 142 രൂപയായി ഉയർന്നിരുന്നു. ഇതോടെ, വിമാനക്കമ്പനികൾക്കും യാത്രക്കാർക്കും വിലവർധനയിൽനിന്ന് ആശ്വാസം നൽകുന്നതിനായി എ.ടി.എഫ് (ഏവിയേഷൻ ടർബൈർ ഇന്ധനം) വില ലിറ്ററിന് 75.6 രൂപയായി സർക്കാർ പരിമിതപ്പെടുത്തി. എണ്ണക്കമ്പനികൾക്ക് പലിശരഹിത വായ്പയായാണ് ഈ തുക നൽകുന്നത്.
വിമാനക്കമ്പനികളുടെ ഏറ്റവും വലിയ ചെലവുകളിൽ ഒന്നാണ് വിമാന ഇന്ധന വില. അവയുടെ പ്രവർത്തന ചെലവിന്റെ 40 ശതമാനത്തിലധികം വിമാന ഇന്ധന വിലയാണ്. അതുകൊണ്ടുതന്നെ ഇന്ധന വിലയിലെ കുത്തനെയുള്ള വർധനവ് വിമാനക്കമ്പനികളെയും എണ്ണ വിതരണ കമ്പനികളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വില സ്ഥിരത ഫണ്ട് രൂപീകരിക്കുന്നതോടെ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവിസുകൾക്ക് ആശ്വാസമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.