ആഗസ്റ്റിൽ യു.പി.ഐ ഇടപാടുകളിൽ റെക്കോഡ്
ന്യൂഡൽഹി: രാജ്യത്തെ ഡിജിറ്റൽ പേമെന്റ് രംഗത്തെ ജനപ്രിയ സംവിധാനമായ യൂനിഫൈഡ് പേമെന്റ്സ് ഇന്റർഫേസ് (യു.പി.ഐ) വഴിയുള്ള ഇടപാടുകൾ ആഗസ്റ്റിൽ റെക്കോഡ് ഉയരത്തിൽ. നാഷനൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) പുറത്തുവിട്ട കണക്കുകൾ പ്രകാരം ആഗസ്റ്റിൽ 2451 കോടി ഇടപാടുകളാണ് നടന്നത്.
ജൂലൈയിൽ ഇത് 2366 കോടിയായിരുന്നു. ജൂണിൽ 2272 കോടിയും മേയിൽ 2320 കോടിയുമായിരുന്നു ഇടപാടുകൾ. അതേസമയം, ഇടപാടുകളുടെ മൊത്തം മൂല്യം ആഗസ്റ്റിൽ 29.82 ലക്ഷം കോടി ആണ്. കഴിഞ്ഞ വർഷം ആഗസ്റ്റിലെ 24.85 ലക്ഷം കോടിയുമായി താരതമ്യം ചെയ്യുമ്പോൾ 20 ശതമാനമാണ് വർധന. ഇടപാടുകളുടെ എണ്ണത്തിൽ വാർഷികാടിസ്ഥാനത്തിൽ 22 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ 1963 കോടി ഇടപാടുകളായിരുന്നു നടന്നത്.
യു.പി.ഐ ഇടപാടുകളുടെ മൂല്യം ഈ വർഷം മേയിലും ജൂലൈയിലും 29.9 ലക്ഷം കോടി എന്ന റെക്കോഡ് ഉയരത്തിലെത്തിയിരുന്നു. ആഗസ്റ്റിൽ മൂല്യത്തിൽ നേരിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. രക്ഷാബന്ധൻ ഉൾപ്പെടെയുള്ള ഉത്സവകാലങ്ങളിൽ വ്യക്തികൾ തമ്മിലുള്ള പണമിടപാടുകളും ചെറിയ തുകയുടെ സമ്മാന ഇടപാടുകളും വർധിപ്പിച്ചതായി കാഷ്ഫ്രീ പേമെന്റ്സ് സഹസ്ഥാപകൻ റീജു ദത്ത പറഞ്ഞു.
ഇന്ത്യക്ക് പുറത്ത് യു.എ.ഇ, സിംഗപ്പൂർ, ഫ്രാൻസ്, ശ്രീലങ്ക, മൗറീഷ്യസ് തുടങ്ങിയ ജനപ്രിയ ഡെസ്റ്റിനേഷനുകൾ ഉൾപ്പെടെ 11 രാജ്യങ്ങളിൽ യു.പി.ഐ നിലവിൽ പ്രവർത്തനക്ഷമമാണ്. എന്നാൽ, ഇവിടെ കാർഡുകളും പണവും പൂർണമായും ഒഴിവാക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്.
ഒരു രാജ്യത്ത് യു.പി.ഐ "ലൈവ്" ആണ് എന്നത് കൊണ്ട് മാത്രം ഇന്ത്യൻ യാത്രികർക്ക് അവിടെയുള്ള കടകളിൽ ക്യു.ആർ കോഡ് സ്കാൻ ചെയ്ത് പണം നൽകാൻ കഴിയണമെന്നില്ല. ചില രാജ്യങ്ങളിൽ യു.പി.ഐ മർച്ചന്‍റ് പേയ്മെന്റുകളെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും രാജ്യങ്ങൾ തമ്മിലുള്ള പണമിടപാടുകൾക്ക് (Cross-border money transfers) മാത്രമുള്ളതാണ്. മറ്റ് ഇടപാടുകൾ സാധ്യമാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.